വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന കോടിക്കണക്കിന് രൂപയുടെ ക്രൂ ചേഞ്ചിങ് (കപ്പല്‍ ജീവനക്കാരെ മാറ്റുന്ന നടപടി) പുനസ്ഥാപിക്കാന്‍ ഇനിയും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ ഇതിനകം നഷ്ടമായത് അമ്പത് കോടിയിലധികം രൂപ.
കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിഴിഞ്ഞം ഔട്ടര്‍ ആങ്കറേജില്‍ ക്രൂ ചേഞ്ചിങ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2022 വരെ ഇത് തുടര്‍ന്നെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ അനുമതി താത്കാലികമായി റദ്ദാക്കിയതോടെ ക്രൂ ചേഞ്ചിങ് നിലച്ചു. ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ കര്‍ശനമാക്കുകയും അതിനു വേണ്ടുന്ന സാഹചര്യങ്ങള്‍ ഒരുക്കിയിട്ട് തുടരുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ഥിരമായി ക്രൂ ചേഞ്ചിങ് പുനരാരംഭിക്കുന്നതിനായി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് പദവി ലഭിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ല. ഇപ്പോള്‍ അടിയന്തര ആരോഗ്യ സാഹചര്യങ്ങളില്‍ മാത്രമാണ് ഇവിടെ ക്രൂചേഞ്ചിന് പ്രത്യേക അനുമതിയുള്ളത്. കഴിഞ്ഞവര്‍ഷം വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പലിലെ ജീവനക്കാരന് അടിയന്തര വൈദ്യസഹായം നല്‍കേണ്ടിവന്നു.
ഇതിലേക്കായി അദാനി ഈടാക്കിയത് അഞ്ച് ലക്ഷം രൂപയായിരുന്നു. എന്നാല്‍ മാരിടൈം ബോര്‍ഡിന് കീഴിലുള്ള വിഴിഞ്ഞം പോര്‍ട്ടില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ക്രൂ ചേഞ്ചിങ് നടപ്പിലാക്കിയാല്‍ ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപയേ ചെലവ് വരികയൂള്ളൂ.
വിഴിഞ്ഞം പോര്‍ട്ടില്‍ ക്രൂ ചേഞ്ചിങ് ആരംഭിച്ച ആദ്യഘട്ടത്തില്‍ തന്നെ 9.43 കോടിയിലധികം രൂപ നേരിട്ട് റവന്യൂ വരുമാനമായി സംസ്ഥാനത്തിന് ലഭിച്ചിരുന്നു. വിഴിഞ്ഞം തുറമുഖം അന്താരാഷ്‌ട്ര കപ്പല്‍ ചാലുകളോട് അടുത്തായതിനാല്‍ ആഗോളതലത്തില്‍ തന്നെ വലിയൊരു ക്രൂ ചേഞ്ചിങ് ഹബ്ബായി മാറ്റിയെടുക്കാന്‍ സാധിക്കും. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം തുറമുഖത്തിന് അടുത്തായതിനാല്‍ ക്രൂചെയ്ഞ്ചിലെ ജീവനക്കാര്‍ക്ക് യാത്രാ സൗകര്യവും ലഭിക്കും. കൂടാതെ ഹോട്ടല്‍ വ്യവസായത്തിലും ടാക്‌സി തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാം സര്‍ക്കാരിന് നല്ലരീതിയില്‍ വരുമാനം ലഭിക്കുമായിരുന്നു.
















