ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠയ്‌ക്ക് (1888) 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എ.ഡി. 1870ല്‍ (കൊല്ലവര്‍ഷം 1045) പത്തനംതിട്ട ജില്ലയിലെ കുറിയന്നൂര്‍ മൈലാടുംപാറയില്‍ ശിവപ്രതിഷ്ഠ നടത്തി നവോത്ഥാന ചരിത്രം കുറിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ് തപസ്വി ഓമലന്‍. അടിമത്വത്തിന്റെ കരാള നാളുകളില്‍ ശ്രീപരമേശ്വരനെ പ്രതിഷ്ഠിച്ച് ചരിത്രം സൃഷ്ടിച്ച അദ്ദേഹം, കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആദ്യകാല നായകരിലൊരാളാണ്.
കരിപ്പള്ളി തറവാട്ടിലെ കാരണവര്‍ നാരായണന്‍ നായരുടെ ചെറുമകള്‍ നങ്ങേലിയമ്മ പറഞ്ഞ കാര്യങ്ങള്‍ വിദ്വാന്‍ കെ.കെ. ശങ്കരനാരായണപിള്ള രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതം ലഭ്യമാകുന്നത്.
കുടുംബവും കുറിയന്നൂരിലേക്കുള്ള പലായനവും
എ.ഡി. 1819 (കൊല്ലവര്‍ഷം 999) റാണി ഗൗരീപാര്‍വ്വതീഭായി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലം. കുട്ടനാട്ടുകാരനായ ഓമലന്റെ കുടുംബം ജന്മിയുടെ ആക്രമണം ഭയന്ന് പലായനം ചെയ്തു. കൊയ്‌ത്തിനുശേഷം മൂട (നെല്‍ക്കൂന) കൂട്ടിയിട്ടിരുന്നത് അകാരണമായി തീകത്തി നശിക്കുവാനിടയായി. പാലയനത്തില്‍ പല സ്ഥലത്തും അലഞ്ഞ് നടന്ന് പുല്ലാട്ടെത്തുകയും അവിടെ നിന്ന് കുറിയന്നൂരില്‍ എത്തി. എ.ഡി. 1846 (കൊല്ലവര്‍ഷം 1026) വൃശ്ചിക മാസം ആദ്യ ആഴ്ചയിലാണ് ഓമലന്റെ കുടംബം കരിപ്പള്ളി തറവാട്ടിലെത്തിയതെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. അടിമ വ്യാപാരം നിലനിന്നിരുന്ന അക്കാലത്ത് ഓമലനെയും ഭാര്യ തളിരിയെയും കാരണവര്‍ നാരായണന്‍ നായര്‍ വിലയ്‌ക്കുവാങ്ങി.
ഓമലന്‍ സ്വന്തം ദുരിതം കരിപ്പള്ളിക്കാരോട് വിവരിച്ചതിങ്ങനെയായിരുന്നു. ‘കാര്‍ഷിക വൃത്തിക്കായി വേലയന്വേഷിച്ച് അടിയങ്ങള്‍ പോകും. വേല കിട്ടിയാല്‍ ചങ്ങഴിയില്‍ അളന്നു നല്‍കുന്ന നെല്ലും നിലത്ത് കുഴികുത്തി ഇലവെച്ച് അതില്‍ തരുന്ന കഞ്ഞിയും പുഴുക്കുമായിരുന്നു ആഹാരം. ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് താമസം. രോഗവും, ദുരിതവും ദാരിദ്ര്യവും കൂട്ടിനുണ്ടാകും. കുടിലുവിട്ടു ചെന്നാല്‍ തീണ്ടലും തൊടീലുമാണ്. കാവും, കിണറും, കുളവും അടിയങ്ങള്‍ക്കന്യമാണ്. തേവരുടെ നട അടിയങ്ങള്‍ കണ്ടിട്ടില്ല. വിജനമായ പ്രദേശത്തെ പൊന്തക്കാടും, തോടും അടിയങ്ങള്‍ക്ക് വിശ്രമകേന്ദ്രം’. ഓമലന്റെ ഈ വാക്കുകള്‍ അക്കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന ദയനീയ ചിത്രമാണ്.
അക്ഷരവെളിച്ചവും ആത്മീയ വഴിത്തിരിവും
രാമായണ വായന: കാരണവര്‍ പൂമുഖത്തിരുന്ന് വായിക്കുന്ന രാമായണവും ഭാഗവതവും ചൂടപ്പാള തലയില്‍ വെച്ച് പടിപ്പുരയ്‌ക്ക് പുറത്ത് പാറയുടെ മറവില്‍ ഒളിച്ചിരുന്ന് ഓമലന്‍ കേള്‍ക്കുമായിരുന്നു. ഇതറിഞ്ഞ കാരണവര്‍ പൂമുഖത്തിനടുത്ത് കുടില്‍കെട്ടി പുരാണങ്ങള്‍ കേള്‍ക്കാന്‍ ഓമലന് അനുവാദം നല്‍കുകയും കഥാരുപത്തില്‍ കാര്യങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്തു.
വിദ്യാഭ്യാസം: അക്ഷരങ്ങള്‍ പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഓമലനെ കാരണവര്‍ ഓലയില്‍ എഴുതി പഠിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ പഠനത്തിനായി തിരുത്തിപ്പള്ളിയിലെ ഈഴവനായ നീലകണ്ഠന്‍ വൈദ്യരുടെ അടുത്തേക്ക് അയക്കുകയും ആവശ്യത്തിന് സമയം അനുവദിക്കുകയും ചെയ്തു.
ഗുരുശിഷ്യ ബന്ധം: 14 വര്‍ഷത്തെ കൃഷിപ്പണിക്കും പഠനത്തിനുമിടയില്‍ നാരായണന്‍ നായരും ഓമലനും തമ്മില്‍ ഗുരുശിഷ്യ ബന്ധം വളര്‍ന്നു. നാരായണന്‍ നായര്‍ അയിത്തചിന്ത ഉപേക്ഷിക്കുകയും, പമ്പയില്‍ കുളിക്കാനും ശിവരാത്രി പൂജകള്‍ക്കും ഓമലനെ ഒപ്പം കൂട്ടുകയും ശിവപുരാണവും ധ്യാനവും പഠിപ്പിക്കുകയും ചെയ്തു.
ആറന്മുള അനുഭവവും ശിവപ്രതിഷ്ഠയും
ആറന്മുളയിലെ അപമാനം: അവര്‍ണ്ണര്‍ക്ക് പ്രവേശനമുണ്ടായിരുന്ന പരപ്പുഴ മണപ്പുറത്ത് കാണിക്കയര്‍പ്പിക്കാന്‍ പോയ ഓമലന്‍ ഭഗവാനെ ധ്യാനിച്ച് നിന്നുപോയി. ഇതുകണ്ട അവിടെയുണ്ടായിരുന്നവര്‍ ഓമലന്റെ ശരീരത്തിലേക്ക് ചാണക ഉണ്ടകള്‍ വലിച്ചെറിഞ്ഞു. ഈ അപമാനം തന്റെ ജനവിഭാഗത്തിനും സ്വതന്ത്രമായി ഈശ്വര ആരാധന നടത്തണമെന്ന ദൃഢപ്രതിജ്ഞയിലേക്ക് അദ്ദേഹത്തെ നയിച്ചു.
ശിവപ്രതിഷ്ഠ (1870): ഒരു പൂജാരിയില്‍ നിന്ന് നാഗാരാധനയെക്കുറിച്ചും ആരാധനാ അവകാശങ്ങളെക്കുറിച്ചും മനസ്സിലാക്കിയ അദ്ദേഹം, പമ്പാനദിയിലെ കൂടുന്തമൂഴിയില്‍ നിന്ന് മുങ്ങിത്തപ്പിയെടുത്ത ശിലാഖണ്ഡം വെണ്‍മഴുകൊണ്ട് വിഗ്രഹമാക്കി മാറ്റി. മൈലാടുംപാറയില്‍ പമ്പാതീര്‍ത്ഥ അഭിഷേകത്തോടെ ചരിത്രത്തിലാദ്യമായി ഒരു പുലയ സംന്യാസി ശിവലിംഗ പ്രതിഷ്ഠ നടത്തി.
പ്രതികരണം: ‘പ്രതിഷ്ഠ നടത്താന്‍ പുലയന് എന്തധികാരം?’ എന്ന ആറന്മുള പൂജാരിയുടെ ചോദ്യത്തിന് ‘പഞ്ചാക്ഷരീമന്ത്രമാണ് എന്റെ അധികാരം’ എന്നായിരുന്നു തപസ്വി ഓമലന്റെ മറുപടി.
പൈതൃകവും സമാധിയും
വലിയകുളത്തെ പ്രതിഷ്ഠ: പിന്നീട് റാന്നിക്കടുത്തുള്ള വലിയകുളത്തും അദ്ദേഹം ശിവപ്രതിഷ്ഠ നടത്തി. അവിടെ തപസ്വി ഓമലനെ കുടിയിരുത്തിയിട്ടുണ്ട്; അവല്‍, മലര്‍, ചുട്ടകിഴങ്ങ്, മദ്യം എന്നിവ അവിടെ നിവേദിക്കുന്നു. ഓമലന്റെ കൊച്ചനന്തിരവനായ അഴകാനന്ദസ്വാമികളാണ് പിന്നീട് ഈ ക്ഷേത്രം പുനരുദ്ധരിച്ചത്. വൈക്കം സത്യഗ്രഹത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
സമാധി (1908): കൊല്ലവര്‍ഷം 1083 കര്‍ക്കിടക മാസം 18ന് ഉത്രം നക്ഷത്രത്തില്‍ തപസ്വി ഓമലന്‍ സമാധിയായി. സാധനകള്‍കൊണ്ട് ആത്മീയതലത്തിലേക്ക് ഉയരുകയും അവശവിഭാഗങ്ങളുടെ മോചനത്തിനായി ജീവിതം മാറ്റിവെക്കുകയും ചെയ്ത മഹാത്മാവാണ് അദ്ദേഹം.











