Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

എട്ട് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : സംസ്ഥാനത്ത് ഇന്നും മഴ കനക്കെ പെയ്യുമെന്ന് മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് മിക്ക ജില്ലകളിലും പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

അതേ സമയം തന്നെ വടക്കന്‍ ജില്ലകളില്‍ അതിജാഗ്രത തുടരുകയാണ്. കണ്ണൂരും കോഴിക്കോടും ഇടവിട്ട് മഴ തുടരുന്നുണ്ട്. ശബരിമല ഉള്‍പ്പെടെ പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും മഴ തുടരുന്നുണ്ട്. പമ്പയാറിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയില്‍ ഇന്നലെ രാത്രി ആരംഭിച്ച മഴയ്‌ക്ക് ശമനമായിട്ടില്ല.

എട്ട് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലേർട്ട് നൽകി. 40-60 km വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരാനും നിർദേശമുണ്ട്.

ഇതിനു പുറമെ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. മൂഴിയാര്‍ ഡാം തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വീടുകളിലെ ഒന്നാം നിലയില്‍ താമസിക്കുന്നവര്‍ ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് കൊല്ലത്തു നിന്നും ആലപ്പുഴയില്‍ നിന്നും മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയില്‍ എത്തിക്കും.

കൂടാതെ മീനച്ചിലാറിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു. ഈരാറ്റുപേട്ട പറയ്‌ക്കപ്പാലം ഭാഗത്ത് വെള്ളം കരയിലേക്ക് കയറി. ഈരാറ്റുപേട്ടയിൽ പലയിടങ്ങളിലും വെള്ളം കയറിത്തുടങ്ങിയിരിക്കുകയാണ്.
റാന്നിയിൽ വീണ്ടും ആശങ്കയായി പമ്പാനദിയിൽ ജലനിരപ്പ് ഉയരുകയാണ്. മാമുക്ക് ചെറിയ പാലത്തിന്റെ ഭാഗത്തേക്ക് വെള്ളം കയറുന്നു.

കൂടാതെ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 2343 അടിയായി. കഴിഞ്ഞ വർഷം ഇതേസമയം 2376 അടിയായിരുന്നു. ഇന്നലെ ഒറ്റ രാത്രികൊണ്ട് മൂന്നടി വെള്ളം ഉയർന്നു. ഡാമിലേക്ക് ശക്തമായ നീരൊഴുക്കാണുള്ളത്.

അതേ സമയം തന്നെ ആശ്വാസമായി കോഴിക്കോട് മഴയുടെ ശക്തി കുറഞ്ഞു. എന്നാൽ പുഴയോരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകളും കാൽ അടി വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. കുറ്റ്യാടി പുഴയിൽ നിലവിലുള്ള ജലനിരപ്പിൽ നിന്ന് ഏകദേശം 30 സെ.മീ. മുതൽ 150 സെ.മീ. വരെ വെള്ളം ഉയർന്നേക്കാം. 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 862 പേരെ മാറ്റിപ്പാർപ്പിച്ചു.

Recent Posts