കൊച്ചി : ലോക്‌സഭയിൽ ഐഐടി മദ്രാസ് ഡയറക്ടറും രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രൊഫ. വി. കാമകോടിയെ “ഗോമൂത്ര വിദഗ്ധൻ” എന്ന് വിശേഷിപ്പിച്ച് അപമാനിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെ പരാമർശം അത്യന്തം പ്രതിഷേധാർഹവും ദേശീയതലത്തിൽ അപലപിക്കപ്പെടേണ്ടതുമാണെന്ന് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്. ജെ. ആർ. കുമാർ പ്രസ്താവിച്ചു.
ജനാധിപത്യത്തിൽ ആശയങ്ങളെയും നയങ്ങളെയും വിമർശിക്കാനും ചോദ്യം ചെയ്യാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക പുരോഗതിക്ക് നിർണായക സംഭാവനകൾ നൽകിയ ഒരു ശാസ്ത്രജ്ഞനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും പരിഹാസവിഷയമാക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ സംസ്കാരമല്ല. അത് രാജ്യത്തിന്റെ ബൗദ്ധിക സമൂഹത്തോടുള്ള അനാദരവാണെന്ന് അദ്ദേഹം തുറന്നടിച്ചു.
കൂടാതെ പ്രൊഫ. വി. കാമകോടി ഒരു സർവകലാശാലാ അധ്യാപകൻ മാത്രമല്ല. ഐഐടി മദ്രാസിൽ നിന്ന് ബി.ടെക്., എം.എസ്., പി.എച്ച്.ഡി. ബിരുദങ്ങൾ നേടിയ അദ്ദേഹം അതേ സ്ഥാപനത്തിന്റെ ഡയറക്ടറെന്ന നിലയിൽ ഇന്ത്യയുടെ ഗവേഷണ-നവോത്ഥാന രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഐഐടി മദ്രാസ് 1,228 പേറ്റന്റുകൾ ഫയൽ ചെയ്യുകയും 859 പേറ്റന്റുകൾക്ക് അംഗീകാരം നേടുകയും ചെയ്തു. 84 ടെക്നോളജി ട്രാൻസ്ഫർ കരാറുകൾ വഴി ഗവേഷണഫലങ്ങൾ വ്യവസായ മേഖലയിലേക്ക് എത്തിച്ചു. 216 പുതിയ സ്റ്റാർട്ടപ്പുകൾ ഇൻകുബേറ്റ് ചെയ്യുകയും ഇന്ന് 500-ലധികം സ്റ്റാർട്ടപ്പുകളുള്ള ഒരു ശക്തമായ നവോത്ഥാന ആവാസവ്യവസ്ഥ രൂപപ്പെടുത്തുകയും ചെയ്തു. ഈ സംരംഭങ്ങളുടെ സംയുക്ത മൂല്യം 74,000 കോടിയിലധികമാണ്, 12,000 കോടി നിക്ഷേപം ആകർഷിക്കുകയും 11,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ ഐഐടി മദ്രാസിന്റെ ഗവേഷണ ഫണ്ടിംഗ് വൻതോതിൽ വർധിപ്പിക്കുന്നതിലും, രാജ്യത്തിന്റെ ആദ്യ അന്താരാഷ്‌ട്ര ഐഐടി ക്യാമ്പസ് സ്ഥാപിക്കുന്നതിലും, സ്വദേശീയ RISC-V പ്രോസസർ വികസനത്തിലും, സെമികണ്ടക്ടർ സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്‌ക്ക് ശക്തമായ സംഭാവന നൽകുന്നതിലും പ്രൊഫ. കാമകോടിയുടെ നേതൃത്വം നിർണായകമായിരുന്നു.
ഇന്ത്യയുടെ SHAKTI പ്രോസസർ പദ്ധതിക്ക് നേതൃത്വം നൽകിയതും, ദേശീയ AI ടാസ്‌ക് ഫോഴ്‌സിന്റെ ചെയർമാനായും, National Security Advisory Board അംഗമായും പ്രവർത്തിച്ചതും അദ്ദേഹത്തിന്റെ ദേശീയ സേവനത്തിന്റെ തെളിവുകളാണ്. ശാസ്ത്ര-എഞ്ചിനീയറിങ് രംഗത്തെ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് രാജ്യം അദ്ദേഹത്തെ 2026-ലെ പത്മശ്രീ പുരസ്കാരത്തിന് അർഹനാക്കിയത്.
ഇത്തരം നേട്ടങ്ങൾ കൈവരിച്ച ഒരു ശാസ്ത്രജ്ഞനെ ഒരു പരിഹാസപദത്തിൽ ഒതുക്കാൻ ശ്രമിക്കുന്നത് രാഷ്‌ട്രീയപക്വതയല്ല; മറിച്ച് ശാസ്ത്രത്തോടും ഗവേഷണത്തോടും രാജ്യത്തിന്റെ വിജ്ഞാനപാരമ്പര്യത്തോടുമുള്ള അവഗണനയാണ്. പാർലമെന്റിൽ ഉന്നയിക്കുന്ന ഓരോ വാക്കിനും സമൂഹത്തിൽ ദൂരവ്യാപകമായ സ്വാധീനമുണ്ട്. അതിനാൽ ജനപ്രതിനിധികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ടെന്നും എസ്. ജെ. ആർ. കുമാർ പറഞ്ഞു.
കൂടാതെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും അധ്യാപകരെയും അപമാനിക്കുന്ന രാഷ്‌ട്രീയ സംസ്കാരം രാജ്യത്തിന്റെ യുവതലമുറയ്‌ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇന്ത്യയെ വിജ്ഞാനശക്തിയിലും സാങ്കേതികവിദ്യയിലും ലോകനേതൃത്വത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്; പരിഹസിക്കുകയല്ല.
പ്രിയങ്ക ഗാന്ധി വദ്ര തന്റെ പരാമർശം പിൻവലിച്ച് രാജ്യത്തെ ശാസ്ത്രസമൂഹത്തോടും പ്രൊഫ. വി. കാമകോടിയോടും പരസ്യമായി മാപ്പ് പറയണമെന്ന് ശബരിമല കർമ്മസമിതി ശക്തമായി ആവശ്യപ്പെടുന്നുവെന്നും
എസ്. ജെ. ആർ. കുമാർ കൂട്ടിച്ചേർത്തു.
















