ലിമ: പെറുവിലുണ്ടായ വിമാനാപകടത്തിൽ 13 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 11 വിദേശ വിനോദസഞ്ചാരികളും ജീവനക്കാരായ രണ്ടുപേരും അപകടത്തിൽ മരിച്ചു. മരിച്ചവരിൽ ഏഴുപേർ ഇറ്റാലിയൻ സഞ്ചാരികളാണ്. ജർമനിയിൽനിന്നുള്ള രണ്ടുപേരും സ്പെയിനിൽനിന്നുള്ള രണ്ട് സഞ്ചാരികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിമാനം പിസ്‌കോ നഗരത്തില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1 മണിയോടെയാണ് പുറപ്പെട്ടത്. മിനിറ്റുകള്‍ക്ക് ശേഷം, കണ്‍ട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും 1.20 ഓടെ തകര്‍ന്നുവീണെന്നും പോലീസ് പറഞ്ഞു.
ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട നാസ്ക ലൈൻസ് ആകാശമാർഗത്തിലൂടെ കാണിക്കുന്ന കാഴ്ചയാത്രയ്‌ക്കിടെയായിരുന്നു അപകടം. പറക്കുന്നതിനിടെ വിമാനം നിയന്ത്രണം നഷ്ടമായി ഒരു വയലിലേക്ക് തകർന്നുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തി. വിമാനാപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പെറു ഗതാഗത മന്ത്രാലയവും വ്യോമാപകട അന്വേഷണ വിഭാഗവും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















