കൊച്ചി: ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ഓഹരി വിപണി ഉണരുന്നു. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ ഓഹരികളില്‍ പണം നിക്ഷേപിച്ച് തുടങ്ങിയതോടെയാണിത്.
ഇറാന്‍ യുദ്ധവും റഷ്യ-ഉക്രൈന്‍ യുദ്ധവും ആഗോളസാമ്പത്തിക പ്രതിസന്ധികളും മറികടന്ന് ഇന്ത്യ മികച്ച സാമ്പത്തിക വളർച്ച നേടുന്നു എന്നതാണ് വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യയുടെ ഓഹരിവിപണിയില്‍ എത്തുന്നതിന് കാരണമെന്ന് പറയുന്നു. .
സ്വർണം, ക്രൂഡോയില്‍, യു.എസ് ബാേണ്ടുകള്‍ എന്നിവയുടെ മൂല്യം കയറിയിറങ്ങുകയാണ്. അതേ സമയം ഇന്ത്യയുടെ സമ്പദ്ഘടനയാകട്ടെ ഉയർന്ന വളർച്ചാ സാദ്ധ്യത കാണിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ് ഐഐ) 10,000 കോടി രൂപയിലധികമാണ് ഇന്ത്യൻ വിപണിയില്‍ നിക്ഷേപിച്ചത്.
ദക്ഷിണ കൊറിയ ഉള്‍പ്പെടെ പല ഏഷ്യന്‍ രാജ്യങ്ങളിലെ വിപണികളും തകര്‍ന്നെങ്കിലും ഇന്ത്യയിലെ ഓഹരികള്‍ മികച്ച മുന്നേറി. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയില്‍ നിന്ന് വൻതോതില്‍ പണം പിൻവലിച്ചിരുന്നു. ഇതില്‍ പല വിദേശ നിക്ഷേപസ്ഥാപനങ്ങളും ഈ പണം ദക്ഷിണ കൊറിയ, തായ് ലാന്‍റ് വിപണികളില്‍ നിക്ഷേപിച്ചതായി പറയുന്നു. ഇവിടുത്തെ ചിപ്, സെമികണ്ടക്ടര്‍ കമ്പനികള്‍ അതിവേഗം കുതിക്കുമെന്ന വിലയിരുത്തലിലായിരുന്നു ഈ നീക്കം. പക്ഷെ അത് വിചാരിച്ച രീതിയില്‍ മുന്നേറിയില്ല. ഇതോടെയാണ് ഇന്ത്യന്‍ വിപണി അവര്‍ക്ക് ആകര്‍ഷകമായത്.
രൂപ മുന്നേറുന്നു
രൂപയുടെ മൂല്യം കഴിഞ്ഞ മാസങ്ങളിലെ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം ഉയരുകയാണ്. ഇത് വിദേശ് നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ വിദേശ നിക്ഷേപകരുടെ നഷ്‌ട സാദ്ധ്യത കുറയും. മാർച്ചിന് ശേഷം നല്ലൊരു നേട്ടമാണ് ഇന്ത്യന്‍ ഓഹരിവിപണി കാഴ്ചവെച്ചത്.
















