‘ലക്നൗ : ‘ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ എന്ന കുറിപ്പ് കണ്ടെടുത്തതിനു പിന്നാലെ അയോധ്യ മെഡിക്കൽ കോളേജിലെ ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥി സർഫറാസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബോംബ് എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അടങ്ങിയ കൈയെഴുത്തു കുറിപ്പ് ദർശൻനഗറിലെ രാജർഷി ദശരഥ് മെഡിക്കൽ കോളേജിൽ നിന്നാണ് കണ്ടെടുത്തത്. തുടർന്ന് കോളേജ് അധികൃതർ വിവരം പൊലീസിനെ അറിയിച്ചു.
പോലീസും രഹസ്യാന്വേഷണ ഏജൻസികളും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലാബ് ടെക്നീഷ്യനായി പരിശീലനം നടത്തുന്ന സർഫറാസ് ഖാനെ കസ്റ്റഡിയിലെടുത്തത് . വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സർഫറാസ് ബോംബ് നിർമ്മാണത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സ്വന്തം കൈപ്പടയിൽ കടലാസിൽ എഴുതി വയ്‌ക്കുകയായിരുന്നു . ഷിഫ്റ്റ് അവസാനിച്ച ശേഷം, കുറിപ്പ് ലാബിൽ തന്നെ വച്ച ശേഷം മുറിയിലേക്ക് മടങ്ങി. ഇതിനിടെ ലാബിലെത്തിയ മറ്റൊരു ജീവനക്കാരനാണ് കുറിപ്പ് കണ്ടത്.
ബോംബ് നിർമ്മിക്കുന്ന രീതി, അതിന്റെ അളവുകൾ, അതിന്റെ സ്ഫോടനാത്മക ശക്തി എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സർഫറാസ് ഖാൻ എഴുതി വച്ചിരുന്നു.















