തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സമാനമായ സാഹചര്യം നിലനില്‍ക്കെ, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശവും റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയും സംസ്ഥാന പോലീസ് സേനയും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണ്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുമായി സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.ശക്തമായ മഴയില്‍ മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ മന്ത്രി നേരിട്ട് ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിനായി റവന്യൂ മന്ത്രി ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടര്‍മാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
മഴ കനത്തതോടെ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന തോതിലുള്ള നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഭീകരമായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് വീട്ടമ്മ മരിച്ചു. കോട്ടയം പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന യുവാവിന് ദാരുണാന്ത്യ സംഭവിച്ചു. ഇവിടെ കാണാതായ അമ്മയ്‌ക്കായി തെരച്ചില്‍ തുടരുകയാണ്. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞുവീണ് 72 വയസ്സുള്ള വയോധികനും ജീവന്‍ നഷ്ടമായി.
പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ പ്രളയ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. മേഖലയിലെ പ്രധാന റോഡുകളെല്ലാം പൂര്‍ണ്ണമായി വെള്ളത്തിനടിയിലാണ്. നദീതീരങ്ങളിലും അപകടസാധ്യതയുള്ള മലയോര മേഖലകളിലും താമസിക്കുന്നവര്‍ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും സര്‍ക്കാരും മുന്നറിയിപ്പ് നല്‍കി.












