ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാംസ്‌കാരിക പാരമ്പര്യവും ധര്‍മ്മബോധവും അവകാശപ്പെടാന്‍ കഴിയുന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ് ഭാരതം. ഭാരതത്തിന്റെ ഭരണഘടന ലോകത്തിന് മാതൃകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ഭാരതം. 1950-ലെ ഭരണഘടന പ്രകാരം 1951-ല്‍ ജനപ്രാതിനിധ്യ നിയമം നിലവില്‍ വന്നു. 1952-ല്‍ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നു. ഭാരതത്തിന്റെ പാര്‍ലമെന്റ് നിലവില്‍ വരികയും പ്രധാനമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന്, തെരഞ്ഞെടുപ്പുകള്‍ നടത്തുകയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. അഴിമതിയും കുടുംബവാഴ്ചയും കൊണ്ട് ജനം പൊറുതിമുട്ടി. തൊഴിലില്ലായ്‌മ വര്‍ദ്ധിച്ചു. 1976-ല്‍ നടക്കേണ്ട ആറാം പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പരാജയപ്പെടുമെന്ന് മുന്‍കൂട്ടി കണ്ട് 1975 ജൂണ്‍ 25-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു. ജയപ്രകാശ് നാരായണന്‍, ജോര്‍ജ് ഫെര്‍ണാണ്ടസ്, എ.ബി. വാജ്പേയി, എല്‍.കെ. അദ്വാനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഫലമായി 1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും തോറ്റു.
1977 മാര്‍ച്ച് 21-ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി ജനാധിപത്യം പുനഃസ്ഥാപിച്ചു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു.
1980-ലും 1984-ലും വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നു. 1984-89 കാലഘട്ടത്തില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ബോഫോഴ്സ് അഴിമതിയെ തുടര്‍ന്ന് 1989-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജീവ് പരാജയപ്പെട്ടു. 1991-96 കാലഘട്ടത്തില്‍ അധികാരത്തിലെത്തിയ നരസിംഹറാവു സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി. തുടര്‍ന്ന് അന്നത്തെ കേന്ദ്ര സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി എ.കെ. ആന്റണി 1995 ഫെബ്രുവരിയില്‍ രാജിവെച്ചു. അഴിമതി ആരോപണങ്ങള്‍ മൂലം 1996-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു, എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായി.
1998-2004 വരെ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ‘അന്നപൂര്‍ണ്ണ അന്ന യോജന’ നടപ്പാക്കി. അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു. 2004-2014 കാലയളവില്‍ അധികാരത്തിലെത്തിയ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അഴിമതിയും കുടുംബവാഴ്ചയും മൂലം 2014-ല്‍ പരാജയപ്പെട്ടു.
2014 മേയ് 26-ന് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തു. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തി; തീവ്രവാദ സംഘടനകളെ നിരോധിച്ചു. കള്ളപ്പണം തടയാന്‍ 2016-ല്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തി. 2017-ല്‍ ജിഎസ്ടി നടപ്പാക്കി വ്യാപാര-വ്യവസായ മേഖല ശുദ്ധീകരിച്ചു. 2014-ല്‍ 35 കോടി ജനങ്ങളാണ് ഭാരതത്തില്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെ ഉണ്ടായിരുന്നത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് മോദി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ നിരവധി പദ്ധതികള്‍ മൂലം ദാരിദ്ര്യത്തിന്റെ തോത് 3.4 കോടിയായി കുറഞ്ഞതായി ഐക്യരാഷ്‌ട്രസഭ പുറത്തുവിട്ട കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കള്ളപ്പണം കണ്ടുകെട്ടാന്‍ ഇ.ഡി.യെ ശക്തിപ്പെടുത്തി. തീവ്രവാദ കേസുകളുടെ അന്വേഷണം വേഗത്തിലാക്കാന്‍ എന്‍ഐഎ നിയമം ഭേദഗതി ചെയ്തു. 2018 മുതല്‍ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപ വീതം നല്‍കിവരുന്നു. 2020 ഏപ്രില്‍ മുതല്‍ 2029 മാര്‍ച്ച് വരെ 80 കോടി ജനങ്ങള്‍ക്ക് മാസംതോറും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നു. തൊഴിലുറപ്പ് പദ്ധതികള്‍ രാഷ്‌ട്രനിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ വി.ബി. ജി. റാം ജി നടപ്പാക്കി. 5 കോടി കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ച് നല്‍കി; വീടില്ലാത്ത ഒന്നരക്കോടി കുടുംബങ്ങളെ കണ്ടെത്തി അടുത്ത മൂന്ന് വര്‍ഷത്തിനകം വീടുകള്‍ നല്‍കും. 2013-ല്‍ 387 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 818 ആയി ഉയര്‍ത്തി. കൂടുതല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഐഐടികള്‍, എയിംസുകള്‍ എന്നിവ സ്ഥാപിച്ചു.
2025-26-ല്‍ അമേരിക്കയുടെ വളര്‍ച്ചാ നിരക്ക് 2 ശതമാനമായും ചൈനയുടേത് നാല് ശതമാനമായും കുറഞ്ഞപ്പോള്‍ ഭാരതം 7.7% വളര്‍ച്ചാ നിരക്ക് നേടി. 2047-ല്‍ ഭാരതത്തെ വികസിത രാജ്യമാക്കാനുള്ള സമഗ്രവും സുസ്ഥിരവും സുതാര്യവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
2013 മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച് എംബിബിഎസ് പ്രവേശനത്തിനായി നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തി. 2 കോടി രൂപ വരെ വാങ്ങി എംബിബിഎസ് സീറ്റ് കച്ചവടം നടത്തിയിരുന്ന മാനേജ്മെന്റുകളും ഇടനിലക്കാരും അസ്വസ്ഥരായി. ഇപ്പോള്‍ പരമാവധി പ്രതിവര്‍ഷം 8 ലക്ഷം രൂപ ഫീസ് അടച്ച് നാലര വര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയും. ഈ സാഹചര്യത്തിലാണ് 2026 മേയ് 15-ന് വക്കീലന്മാരുടെ യോഗ്യതകളെക്കുറിച്ച് വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വരുന്നത്. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം ഒരു വിധിന്യായത്തിന്റെ ഭാഗമല്ല. ഈ പരാമര്‍ശത്തെ അടിസ്ഥാനമാക്കി അമേരിക്കയിലിരുന്നുകൊണ്ട് മുന്‍ എഎപി. നേതാവ് അഭിജിത് ദീപ്‌കേ സോഷ്യല്‍ മീഡിയ വഴി ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ രൂപീകരിച്ചു. ഈ പാര്‍ട്ടി ജൂണ്‍ 6 മുതല്‍ ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങി.
2026 മേയ് 3-ന് നടന്ന നീറ്റ് പരീക്ഷ വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അത് റദ്ദാക്കുകയും 21-ന് പുനപരീക്ഷ നടത്തുകയും ചെയ്തു. മേയ് 3-ലെ ചോര്‍ച്ചയ്‌ക്ക് കാരണക്കാരായ 13 അദ്ധ്യാപകരെ അറസ്റ്റ് ചെയ്ത് സിബിഐ. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 20 ലക്ഷം പേര്‍ എഴുതിയ പുനഃപരീക്ഷയിലെ വിജയികള്‍ നിലവില്‍ പ്രവേശനം നേടിത്തുടങ്ങിയിട്ടുണ്ട്. എം.ബി.ബി.എസിലും അനുബന്ധ കോഴ്സുകളിലുമായി 4 ലക്ഷം പേര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 1000 ആയി ഉയര്‍ത്താനുള്ള നടപടികളും പുരോഗമിക്കുന്നു.
2026ലെ പരീക്ഷ റദ്ദാക്കിയ കേസ് സുപ്രീം കോടതി പരിഗണിച്ചതാണ്. അന്വേഷണ ഏജന്‍സികളോ കോടതിയോ കുറ്റക്കാരാണെന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യം അനാവശ്യമായിരുന്നു. എങ്കിലും, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും യുവാക്കള്‍ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിലപാടിലുമാണ് അദ്ദേഹം രാജിവെച്ചത്.
കാരണം, സിജെപിയും പ്രതിപക്ഷവും നടത്തിയ അക്രമസമരം ജനാധിപത്യവിരുദ്ധമാണ്. 23-ാം തീയതി രാത്രി തലസ്ഥാനത്ത് സമരാനുകൂലികള്‍ പോലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 2011-ല്‍ കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തെക്കുറിച്ച് ‘വിദേശ സഹായത്തോടെയുള്ള സമരം’ എന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചൂണ്ടിക്കാണിച്ചിരുന്നു. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ആശങ്കയുള്ള വിദേശ ശക്തികളും, വിദേശ ഫണ്ട് കൈപ്പറ്റുന്ന മതതീവ്രവാദ സംഘടനകളും, ഖാലിസ്ഥാന്‍ ഗ്രൂപ്പുകളും ഈ സമരത്തിന് പിന്നിലുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കണം.
ഭാരതത്തിന്റെ സാമ്പത്തിക-ശാസ്ത്രീയ വളര്‍ച്ചയെക്കുറിച്ചും ഉല്‍പ്പാദന മികവിനെക്കുറിച്ചും അമേരിക്കന്‍ സ്ഥാപനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവില്‍ അമേരിക്കയിലെ ജനറിക് മരുന്നുകളുടെ വലിയൊരു പങ്കും ഭാരതത്തില്‍ നിന്നുള്ളതാണ്. എന്നാല്‍, ഇന്ത്യന്‍ മരുന്നുകള്‍ക്ക് 200% വരെ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട്. ബയോടെക്നോളജി രംഗത്ത് ഭാരതം വളരുന്നത് അമേരിക്ക ഇഷ്ടപ്പെടുന്നില്ല എന്ന് മുന്‍ പ്രസിഡന്റ് ഒബാമയും പ്രസ്താവിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥ ശക്തവും സുസ്ഥിരവുമാണെന്ന് അമേരിക്കയിലെ നിരവധി പഠന ഗവേഷണ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
2026 മേയ് 16-ന് അഭിജിത് ദീപ്‌കെ അമേരിക്കയില്‍ ഇരുന്നുകൊണ്ടാണ് ‘പാറ്റ പാര്‍ട്ടി’ രൂപീകരിച്ചത് എന്നറിയുമ്പോള്‍ ഓരോ ഭാരതീയനും ആശങ്കയുണ്ട്. അതിനാല്‍ ഭാരതത്തില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും സിജെപിയുടെ സമരത്തെ പിന്തുണച്ചത് രാജ്യതാല്‍പ്പര്യത്തിന് എതിരാണ്. സമരം അക്രമാസക്തമാക്കിയതില്‍ സിപിഎം നേതാക്കളുടെ പങ്കാളിത്തവും അവരുടെ ചൈനീസ് ബന്ധങ്ങളും സംശയിക്കപ്പെടുന്നു.
രാജ്യം സാമ്പത്തിക വളര്‍ച്ച നേടുന്നത് സുസ്ഥിരമായ ഭരണസംവിധാനം ഉള്ളതുകൊണ്ടാണ്. 2014 മുതല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ‘ഡിജിറ്റല്‍ ഇന്ത്യ’, ‘ഡിജിറ്റല്‍ ഇക്കോണമി’ എന്നീ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ‘പാറ്റ’ പാര്‍ട്ടിക്ക് പിറവി എടുക്കാന്‍ സാധിച്ചത്. ഭാരതത്തിലെ ജനാധിപത്യം സാമൂഹിക നീതിയില്‍ അടിയുറച്ചതും ധര്‍മ്മത്തില്‍ അധിഷ്ഠിതവുമാണ്. യുവാക്കളുടെ ക്ഷേമവും ഐശ്വര്യവും രാഷ്‌ട്രനിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണിപ്പോള്‍ ഭാരതം ഭരിക്കുന്നത്. അവിടെ യുവാക്കളുടെ ഭാവി സുരക്ഷിതമായിരിക്കും.
















