തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ പി എസ് ടി റാങ്ക് ഹോൾഡർമാരെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിൽ സന്ദർശിച്ച് പൂർണ്ണ പിന്തുണ അറിയിച്ചു. പഠിച്ച് നേടി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും, അർഹതപ്പെട്ട ജോലി ലഭിക്കാതെ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തേണ്ടി വരുന്ന എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ കേരളത്തിന്റെ ഭരണപരാജയത്തിന്റെ നേർക്കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രസിദ്ധീകരിച്ച എൽ പി എസ് ടി റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ട് വർഷം പിന്നിട്ടിട്ടും, തുടർന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിനും അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ കഴിഞ്ഞിട്ടില്ല. ഭരണങ്ങൾ മാറിയെങ്കിലും, പി എസ് സി ഉദ്യോഗാർത്ഥികളോടുള്ള അവഗണനയ്‌ക്ക് മാത്രം മാറ്റമുണ്ടായില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ പി എസ് സി നിയമനത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ നിയമസഭയ്‌ക്കകത്തും പുറത്തും ഉന്നയിച്ച മുഖ്യമന്ത്രി വി ഡി സതീശൻ എന്തുകൊണ്ടാണ് ഇപ്പോൾ മൗനം പാലിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റവും ഒടുവിൽ നടന്നിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് മാത്രമാണ്. ആ ക്രമക്കേടുകൾ എന്ന് പറയുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. മടിയിൽ കനമുള്ളവരെ വഴിയിൽ ഭയപ്പെടേണ്ടതുള്ളൂ എന്നാണ് നമ്മുടെ ഇന്നത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പറഞ്ഞത്. അങ്ങനെയെങ്കിൽ കഴിഞ്ഞ 10 വർഷത്തെ പി എസ് സി നിയമനത്തെ സംബന്ധിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഭരണകൂടത്തോട് പറയാൻ നിങ്ങൾ ധൈര്യം കാണിക്കുമോയെന്നും കൃഷ്ണദാസ് ചോദിച്ചു.
സ്വന്തം കഴിവും, അധ്വാനവും കൊണ്ട് റാങ്ക്ലിസ്റ്റിൽ ഇടം നേടിയ യുവജനങ്ങളെ ജോലി നൽകുന്നതിനുപകരം സമരപ്പന്തലിലേക്ക് തള്ളിവിടുന്നത് സാക്ഷര കേരളത്തിന് യോജിച്ചതല്ല.സിപിഎമ്മും-കോൺഗ്രസും നടത്തുന്ന ഈ അപകട രാഷ്‌ട്രീയം അവസാനിപ്പിച്ചേ മതിയാകൂവെന്നും പി. കെ കൃഷ്ണദാസ് പറഞ്ഞു.















