കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘മയാമി’ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുത്തൻതുറ സ്വദേശി പൂമുഖത്ത് രാജീവാണ് (76) മരിച്ചത്. മത്സ്യബന്ധന തുറമുഖത്തിന് സമീപം അഴിമുഖത്ത് തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.
വള്ളത്തിലുണ്ടായിരുന്ന രണ്ട് പേരെ കാണാതാവുകയും ചെയ്തു. ഗൗതം കൃഷ്ണ (26), രാധാകൃഷ്ണൻ (47) എന്നിവരെയാണ് കാണാതായത്. അപകടത്തിൽ മരണപ്പെട്ട രാജീവിന്റെ മരുമകനും ചെറുമകനുമാണ് കാണാതായ രണ്ടുപേർ. ഇവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. പുത്തൻതുറയിൽ കടുവങ്കിൽ അച്ചുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തിരയിൽപ്പെട്ട് മറിഞ്ഞത്. 14 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 11 പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി.
ഇന്ന് അർദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെയാണ് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണ് ഇന്നുണ്ടായത്. കൊല്ലത്തെ തങ്കശേരിയിൽ വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം രണ്ട് പേർ മരിച്ചിരുന്നു.
















