
ഹൈദ്രാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുള്ള മോർഫ് ചെയ്ത വീഡിയോകൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രചരിച്ചതിന് മെറ്റാ ഇന്ത്യയുടെ മേധാവിക്കും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കുമെതിരെ ഹൈദരാബാദിലെ സൈബർ ക്രൈം പോലീസ് ക്രിമിനൽ കേസ് ഫയൽ ചെയ്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ സെക്ഷൻ 353(2), 336(4) എന്നിവയ്‌ക്കൊപ്പം ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 66(സി), 67 എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധത്തിനിടെയാണ് ഇത്തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചത്. ജൂലൈ 29 ന് ബിജെപി തെലങ്കാനയുടെ സോഷ്യൽ മീഡിയ സിസി അംഗം ടി. സായ്‌കിരൺ ഗൗഡ് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ജൂലൈ 29 ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സോഷ്യൽ മീഡിയയിൽ ബ്രൗസ് ചെയ്യുമ്പോൾ, പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള നിരവധി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം റീലുകളും പോസ്റ്റുകളും കണ്ടെത്തിയതായി ഗൗഡ് പറഞ്ഞു. ദേശീയ അഖണ്ഡതയെ തകർക്കുന്ന സന്ദേശങ്ങൾ ഉള്ളടക്കം ചെയ്തവയായിരുന്നു വീഡിയോ.
ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകളുടെയും റീലുകളുടെയും ഇരുപതോളം യുആർഎല്ലുകൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോസ്റ്റുകൾക്ക് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും സമുദായങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാനും ശത്രുത പ്രോത്സാഹിപ്പിക്കാനും ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാകാനും കഴിയുമെന്ന് ഗൗഡ് അവകാശപ്പെട്ടു.
ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കാനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നടത്തുന്ന ആളുകളെ തിരിച്ചറിയാനും അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുന്നതിന് മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ സഹകരണം തേടണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത വീഡിയോകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ തുടരാൻ കമ്പനി അനുവദിച്ചുവെന്നാരോപിച്ച് മെറ്റയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.