ഡോ. ബി.ആര്‍. അംബേദ്കര്‍ 1949 നവംബര്‍ 25-ന് ഭരണഘടനാ നിര്‍മാണസഭയില്‍ നടത്തിയ അവസാന പ്രസംഗം ഏറെ പ്രസക്തമാണ്. ഭരണഘടന നിലവില്‍ വന്നശേഷം സാമൂഹികവും രാഷ്‌ട്രീയവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ‘ഭരണഘടനാപരമായ മാര്‍ഗങ്ങള്‍’ മാത്രമേ സ്വീകരിക്കാവൂ എന്ന് അദ്ദേഹം അന്ന് ആഹ്വാനം ചെയ്തു. നിയമസഭ, കോടതി, ഭരണഘടനാ സ്ഥാപനങ്ങള്‍, നിയമപരമായും സമാധാനപരവുമായ പ്രതിഷേധങ്ങള്‍ എന്നിവയിലൂടെ മാത്രമേ ജനാധിപത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാവൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉപയോഗിക്കുമ്പോള്‍ത്തന്നെ അതിന്റെ നിയമവാഴ്ചയെയും സ്ഥാപനങ്ങളെയും ബഹുമാനിക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാനശീലമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തില്‍ സിവില്‍ നിയമലംഘനം, നിസ്സഹകരണം, സത്യഗ്രഹം തുടങ്ങിയ സമരരീതികളുടെ പ്രസക്തി അംബേദ്കര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ഭരണഘടന നിലവില്‍ വന്നശേഷം പ്രശ്‌നപരിഹാരത്തിനായി ഭരണഘടനാപരമായ സംവിധാനങ്ങളെ തന്നെയാണ് ആശ്രയിക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിനെതിരായ സമീപനത്തെ അദ്ദേഹം ‘അരാജകത്വത്തിന്റെ വ്യാകരണം’ (ഗ്രാമര്‍ ഓഫ് അനാര്‍ക്കി) എന്ന് വിശേഷിപ്പിച്ചു. ജനാധിപത്യ ഭരണഘടന നിലവിലുള്ളപ്പോള്‍ സത്യഗ്രഹമോ സിവില്‍ നിയമലംഘനമോ നടത്തിയാല്‍ അത് അരാജകത്വത്തിന് വഴിവെക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ, ഇന്ന് അംബേദ്കറുടെ പേര് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഈ അടിസ്ഥാന കാഴ്ചപ്പാടിനെ അവഗണിക്കുന്ന ശൈലി ഭരണഘടനാ ദര്‍ശനത്തോട് ചെയ്യുന്ന നീതികേടാണ്.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. എന്നാല്‍, ആ അവകാശം ഭരണഘടനയുടെ മറ്റു തത്ത്വങ്ങളെ മറികടക്കുന്നതല്ല. മറ്റുള്ളവരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക, നിയമവാഴ്ച സംരക്ഷിക്കുക, പൊതു-സ്വകാര്യ സ്വത്തുക്കള്‍ കാത്തുസൂക്ഷിക്കുക എന്നിവയും ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന ഉത്തരവാദിത്വങ്ങളാണ്.
അതുകൊണ്ടുതന്നെ, ഒരു പ്രക്ഷോഭത്തിന്റെ ലക്ഷ്യം എത്ര മഹത്തരമായാലും അതിന്റെ പേരില്‍ നടക്കുന്ന അക്രമവും പൊതുമുതല്‍ നശിപ്പിക്കലും ന്യായീകരിക്കാനാവില്ല. ജന്തര്‍ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കു ശേഷം പ്രതിപക്ഷ നേതാവും സിപിഎമ്മും മറ്റു രാഷ്‌ട്രീയ നേതാക്കളും മുന്നോട്ടുവച്ച പ്രതികരണങ്ങള്‍ ഈ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടതാണ്. പ്രക്ഷോഭത്തിന്റെ പേരില്‍ നിയമ നടപടികളെയോ അക്രമസംഭവങ്ങളെയോ ന്യായീകരിക്കുകയോ അന്വേഷണം അപ്രസക്തമാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് നിയമവാഴ്ചയ്‌ക്ക് യോജിക്കുന്ന സമീപനമല്ല. ഒരു കേസിന്റെ മെറിറ്റ് തീരുമാനിക്കേണ്ടത് മുദ്രാവാക്യങ്ങളോ രാഷ്‌ട്രീയ നിലപാടുകളോ അല്ല, കൃത്യമായ അന്വേഷണവും കോടതിയുമാണ്. എന്നാല്‍ ദല്‍ഹിയിലെ പ്രക്ഷോഭത്തിന് ശേഷം പ്രതിപക്ഷം ഉയര്‍ത്തുന്നത് ഇത്തരം ആവശ്യങ്ങളാണ്. അരാജകത്വത്തിലേക്ക് രാഷ്‌ട്രത്തെ തള്ളിവിടാനാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ മറയാക്കി പ്രതിപക്ഷം ശ്രമിച്ചതെങ്കില്‍, സംഘര്‍ഷത്തിന്റെ പാതയില്‍ അല്ലാതെ ചര്‍ച്ചയുടെ പാത സ്വീകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം മുന്നോട്ടുപോയപ്പോള്‍ അത് അവസരമായി കണ്ട് രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് അരാജകത്വം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമവും ഉണ്ടായിട്ടുണ്ടെന്ന് കാര്യങ്ങള്‍ പഠിക്കുമ്പോള്‍ മനസ്സിലാകും.
ദല്‍ഹി പോലീസിന്റെ അന്വേഷണപ്രകാരം, ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ 2,873 പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, അവരില്‍ 989 പേര്‍ ഗുരുതര കേസുകളുമായി ബന്ധമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. പ്രക്ഷോഭത്തിനിടയില്‍ നടന്ന നിയമ ലംഘനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കരുത് എന്ന വാദം അംബേദ്കര്‍ മുന്നോട്ടുവെച്ച ‘ഗ്രാമര്‍ ഓഫ് അനാര്‍ക്കി’യുടെ വ്യക്തമായ ലക്ഷണമാണ്. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഐഷി ഘോഷിനെതിരെയുള്ള 2021-ലെ ബംഗ ഭവന്‍ ആക്രമണം ഉള്‍പ്പെടെയുള്ള കേസുകളിലെ നിയമ നടപടികള്‍ക്കെതിരെ പോലും ശബ്ദമുയര്‍ത്തുന്ന എംപിമാര്‍ ‘ഗ്രാമര്‍ ഓഫ് അനാര്‍ക്കി’യെ മുന്നോട്ടു കൊണ്ടുവരികയാണ്.
ഒരു പ്രക്ഷോഭത്തിന്റെ ഉദ്ദേശ്യം നല്ലതാണെന്നു കരുതി അതിനിടയില്‍ നടന്ന നിയമലംഘനങ്ങളെ അവഗണിക്കുന്നത് അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കും. അങ്ങനെ സംഭവിച്ചാല്‍ ഭാവിയില്‍ ഏത് വിഭാഗത്തിനും തങ്ങളുടെ ലക്ഷ്യം ഉയര്‍ത്തിക്കാട്ടി അക്രമത്തെ ന്യായീകരിക്കാന്‍ അവസരം ലഭിക്കും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്; കുറ്റകൃത്യം ചെയ്തത് ഏത് രാഷ്‌ട്രീയ പാര്‍ട്ടിയിലോ ആശയധാരയിലോ പെട്ടവരായാലും തുല്യ ശിക്ഷ ഉറപ്പാക്കണം. രാഷ്‌ട്രീയ ലക്ഷ്യം നോക്കി അക്രമികളെ സംരക്ഷിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കും. കൂടാതെ, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51-എ പ്രകാരം ‘പൊതുമുതല്‍ സംരക്ഷിക്കുക, അക്രമം വെടിയുക’ എന്നത് ഓരോ പൗരന്റെയും മൗലിക കര്‍ത്തവ്യം (ഫണ്ടമെന്റല്‍ ഡ്യൂട്ടി) ആണ്. മൗലികാവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍ കര്‍ത്തവ്യങ്ങള്‍ മറക്കുന്നത് ജനാധിപത്യപരമായ പക്വതയില്ലായ്‌മയാണ്.
ഒട്ടേറെ സ്വകാര്യ വ്യക്തികളുടെ സ്വകാര്യ സ്വത്തിനും അതോടൊപ്പം പൊതുമുതലിനും നാശനഷ്ടമുണ്ടായ പ്രക്ഷോഭത്തില്‍, അത് ചെയ്തവര്‍ നിയമത്തിനും ഭരണഘടനയ്‌ക്കും മുന്നില്‍ കുറ്റക്കാരാണെന്ന് പറയാനുള്ള ആത്മാര്‍ത്ഥത ഭരണഘടനാ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ കാണിക്കണം.
നിയമനിര്‍മ്മാണ സഭകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുക, ചര്‍ച്ചകളില്‍ നിയമനിര്‍മ്മാണ സഭയിലെ മര്യാദകള്‍ അറിഞ്ഞുകൊണ്ട് പാലിക്കാതിരിക്കുക, കോടതികള്‍ക്കുമേല്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുക, ഭരണഘടനാ സ്ഥാപനങ്ങളെ അധിക്ഷേപിക്കുക ഇത്തരം കാര്യങ്ങള്‍ പ്രക്ഷോഭത്തിന്റെ പേരിലും ജനാധിപത്യത്തിന്റെ പേരിലും മുന്നോട്ടുവയ്‌ക്കുന്നവര്‍ ചെയ്യുന്നതും യഥാര്‍ത്ഥ ജനാധിപത്യത്തിന് ഭൂഷണമല്ല.
ചുരുക്കത്തില്‍, പ്രക്ഷോഭം ജനാധിപത്യത്തില്‍ അവകാശമാണ്; എന്നാല്‍ അത് ഭരണഘടനാ മൂല്യങ്ങള്‍ക്കും നിയമവാഴ്ചയ്‌ക്കും മുകളിലല്ല. ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കില്‍, അത് നല്‍കുന്ന അവകാശങ്ങളോടൊപ്പം നിര്‍ദേശിക്കുന്ന ഉത്തരവാദിത്വങ്ങളും ഒരുപോലെ പാലിക്കപ്പെടണം.
















