പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ അനാവശ്യ ബഹളത്തിനിടെ രാജ്യത്ത് പരീക്ഷാത്തട്ടിപ്പുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചകളും തടയിടാന്‍ ലക്ഷ്യമിട്ടുള്ള ‘പൊതുപരീക്ഷാ ഭേദഗതി ബില്ല് 2026’ ലോക്‌സഭ പാസാക്കി. പരീക്ഷ ക്രമക്കേടുകളില്‍ ശിക്ഷയും പിഴയും വര്‍ധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷാ ക്രമക്കേടുകള്‍ തുടങ്ങിയവ തടയാന്‍ രൂപീകരിച്ച 2024 ലെ കേന്ദ്ര നിയമത്തില്‍ കൂടുതല്‍ തടവുശിക്ഷയും പിഴ വ്യവസ്ഥകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതികളോടെയാണ് പുതിയ ബില്‍ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് സഭയില്‍ അവതരിപ്പിച്ചത്.
കുറ്റവാളികള്‍ക്ക് പരമാവധി പത്ത് വര്‍ഷം വരെ കഠിനതടവും 50 ലക്ഷം വരെ പിഴയും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമത്തിലെ പ്രധാന ഭേദഗതികള്‍. തട്ടിപ്പുകളില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്കും സ്വകാര്യ പരീക്ഷാ ഏജന്‍സികള്‍ക്കുമുള്ള പിഴത്തുക അഞ്ച് കോടി രൂപയായി ഉയര്‍ത്തുകയും, ഇത്തരം സ്ഥാപനങ്ങളെ പൊതുപരീക്ഷകളില്‍ നിന്ന് വിലക്കുന്ന കാലാവധി നാലില്‍ നിന്ന് എട്ട് വര്‍ഷമായി ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരീക്ഷാത്തട്ടിപ്പ് സംഘടിത കുറ്റകൃത്യമാണെന്ന് തെളിഞ്ഞാല്‍ ചുരുങ്ങിയത് ഏഴ് വര്‍ഷ തടവും 10 കോടി രൂപ വരെയുള്ള ഭീമമായ പിഴശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറ്റാരോപിതരായ സ്ഥാപനങ്ങളുടെയും ആളുകളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള വ്യവസ്ഥകളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിചാരണയും അന്വേഷണവും അതിവേഗം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു.
പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ പൊലീസ് അല്ലെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നതാണ് ബില്ലിലെ മറ്റൊരു നിര്‍ണായക വ്യവസ്ഥ. കുറ്റപത്രം സമര്‍പ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ദിനംപ്രതിയുള്ള വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് ബില്ലില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും ഭാവി സംരക്ഷിക്കാന്‍ ചരിത്രപരമായ നടപടിയാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ബില്ല് അവതരണത്തിനും പാസാക്കുന്നതിനും സര്‍ക്കാരുമായി സഹകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായില്ല.
നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ ദല്‍ഹിയില്‍ കോക്രോച്ച് പാര്‍ട്ടിയുടെ ബാനറില്‍ നടത്തിയ അക്രമാസക്തമായ സമരത്തെ പിന്തുണച്ചും ന്യായീകരിച്ചും സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്.
രാജ്യത്തെ കോടിക്കണക്കിന് യുവജനങ്ങളുടെ അധ്വാനവും പ്രതീക്ഷകളും കാത്തുസൂക്ഷിക്കാന്‍ ഇങ്ങനെയൊരു നിയമം അത്യന്താപേക്ഷിതമാണെന്ന് സ്പീക്കര്‍ ഓം ബിര്‍ളയും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ചര്‍ച്ച തടസ്സപ്പെടുത്തുകയായിരുന്നു.
പ്രതിപക്ഷം സഹകരിച്ചിരുന്നെങ്കില്‍ നേരത്തെ ഈ ബില്ല് പാസാക്കാന്‍ കഴിയുമായിരുന്നു. പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കണ്ടെത്തിയതോടെ നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. കേസെടുത്ത് ക്രമക്കേട് നടത്തിയവരെ പിടികൂടുകയും ഉത്തരവാദികളെ ഔദ്യോഗിക സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. മന്ത്രിസഭയുടെ അനുമതിയോടെ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം ബഹളമുണ്ടാക്കി തടസ്സം സൃഷ്ടിക്കുകയായിരുന്നു. ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെന്ന പേരില്‍ സമരം നടത്തിയ ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കാന്‍ പാടില്ലെന്ന് പറഞ്ഞു കൊണ്ടാണ് പ്രതിപക്ഷം ബില്ലവതരണത്തിന് തടസ്സം സൃഷ്ടിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ ഒഴിവാക്കണമെന്നും, അക്രമികള്‍ക്കെതിരെ കേസെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത നൂറുകണക്കിനാളുകള്‍ പലതരം ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന വിവരവും ഇതിനിടെ പുറത്തു വന്നു. ഇവരെയും സംരക്ഷിക്കുന്ന സമീപനമാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ സ്വീകരിച്ചത്.
വിദ്യാര്‍ത്ഥികളുടെ ഭാവിയിലല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നതിലാണ് പ്രതിപക്ഷത്തിന്റെ താല്പര്യമെന്ന് ബില്ലിനെക്കുറിച്ച് ശാന്തമായ അന്തരീക്ഷത്തില്‍ ആരോഗ്യകരമായ ചര്‍ച്ച നടത്താന്‍ അനുവദിക്കാതിരുന്നതില്‍ നിന്ന് വ്യക്തമായി. വളരെ തരംതാണ ഭാഷയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായേയും മറ്റും അധിക്ഷേപിക്കുകയാണ് പ്രതിപക്ഷനേതാവ് രാഹുല്‍ ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരം പോലീസ് എകെ-47 ഉപയോഗിച്ച് വെടിവെച്ചുവെന്ന പച്ചക്കള്ളം പോലും രാഹുല്‍ പറയുകയുണ്ടായി. രാഹുല്‍ നുണ പറയുന്നെന്നും, പ്രസ്താവന പിന്‍വലിക്കണമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത്തരം നിരവധി പരാമര്‍ശങ്ങള്‍ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് രേഖയില്‍ നിന്ന് നീക്കം ചെയ്യേണ്ടിവന്നു. നീറ്റ് പരീക്ഷ നടത്തിപ്പിന്റെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രൂപീകരിച്ച പുതിയ എന്‍ടിഎ വിദഗ്ധപാനലിലുള്ളവരെ പ്രിയങ്ക വാദ്ര കഴിഞ്ഞദിവസം തരംതാണ രീതിയില്‍ അധിക്ഷേപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു രാഹുലിന്റെ പ്രസംഗം. വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ഇക്കൂട്ടര്‍ക്ക് താല്പര്യമില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.
















