Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചാണ് അഖില്‍ മാരാര്‍ ട്വന്റി20 പാര്‍ട്ടിയില്‍ വന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കൊട്ടാരക്കര സീറ്റ് ട്വന്റി20ക്ക് നല്‍കാമെന്ന് എന്‍ഡിഎ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുണ്ടായ ചില പ്രത്യേക സാഹചര്യത്തില്‍ സീറ്റ് ലഭിക്കാതെ പോയി. അതിന് പകരമായാണ് അഖിലിന് തൃക്കാക്കര സീറ്റ് പാര്‍ട്ടി നല്‍കിയത്. തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കാന്‍ അഖിലിന് താത്പര്യമില്ലായിരുന്നുവെങ്കില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു.

2015 മുതല്‍ പഞ്ചായത്ത്, നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പൂര്‍ണ ചെലവുകള്‍ വഹിച്ചത് പാര്‍ട്ടിയാണ്. ഇത്തവണയും നിയമസഭയിലേക്ക് മത്സരിച്ച 19 സ്ഥാനാര്‍ത്ഥികളുടെയും മുഴുവന്‍ ചെലവുകളും പാര്‍ട്ടിയാണ് വഹിച്ചത്. ഒരു രൂപ പോലും സ്വന്തം നിലയ്‌ക്ക് സ്ഥാനാര്‍ത്ഥികള്‍ മുടക്കേണ്ടി വന്നിട്ടില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര, ‘എ ക്ലാസ്’ സീറ്റായി പരിഗണിച്ചാണ് പാര്‍ട്ടി പോരാട്ടത്തിനിറങ്ങിയത്. മറ്റ് രണ്ട് മുന്നണികളെക്കാളും മികച്ച പ്രവര്‍ത്തനവും എന്‍ഡിഎ മുന്നണിക്ക് തൃക്കാക്കരയില്‍ കാഴ്‌ച്ചവയ്‌ക്കാന്‍ സാധിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കൊല്ലം ജില്ല കേന്ദ്രീകരിച്ച് ട്വന്റി20 പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കൊല്ലം ജില്ലയുടെ പ്രസിഡന്റ് സ്ഥാനം അഖില്‍ ആവശ്യപ്പെട്ടിരുന്നു.

അഖിലിന്റ ഈ ആവശ്യത്തില്‍ നിന്നുതന്നെ വ്യക്തമാണ് തെരഞ്ഞെടുപ്പ് വേളയിലോ, അതിന് ശേഷമോ ട്വന്റി20 പാര്‍ട്ടിയില്‍ നിന്ന് യാതൊരുവിധ തിക്താനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നത്. തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നതിനപ്പുറം അഖില്‍ പാര്‍ട്ടിയുടെ ബൂത്ത് മുതല്‍ സംസ്ഥാനം വരെയുള്ള ഒരുഘടകത്തിന്റെയും ഭാരവാഹിയല്ല. പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവര്‍ക്ക് പറ്റിയ ഒരു പ്രസ്ഥാനമല്ല ട്വന്റി20യെന്ന് സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.