
തിരുവനന്തപുരം: ലോണ്‍ ആപ്പിന്റെ മറവിൽ തട്ടിപ്പുകേന്ദ്രം നടത്തി വന്നിരുന്ന സംഘത്തിന്റെ സൂത്രധാരൻ അഹമ്മദാബാദ് സ്വദേശി ആകാശ് ദീപ് ചൗധരി. ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
സംഘത്തിന്റെ ഓഫീസിൽനിന്നും പിടിച്ചെടുത്ത കംപ്യൂട്ടറുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്ന് സിറ്റി പോലീസ് കമ്മീഷണർ അരുണ്‍ ആർ.ബി. കൃഷ്ണ വ്യക്തമാക്കി. ഈ സംഘത്തിലെ ഒരാളെക്കൂടി അഹമ്മദാബാദ് വിമാനത്താവളത്തിൽ പോലീസ് പിടികൂടിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
പോങ്ങുംമൂട്ടിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിലായിരുന്നു ഇവരുടെ ഓഫീസ് പ്രവർത്തിച്ചുവന്നിരുന്നത്. രാത്രികാലങ്ങളിൽ മാത്രമായിരുന്നു ഓഫീസ് പ്രവർത്തനം നടന്നിരുന്നത്. ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന സംശയത്തെ തുടർന്നു നാട്ടുകാർ സിറ്റി ഡാൻസാഫ് സംഘത്തിനു വിവരം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡാൻസാഫ് സംഘവും ശ്രീകാര്യം പോലീസും സംയുക്തമായി പരിശോധന നടത്തിയത്.
തട്ടിപ്പ് സംഘം വിദേശികളെ വശത്താക്കിയത് കുറഞ്ഞ പലിശ നിരക്കില്‍ കോടികളുടെ വായ്പ ഡോളറില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്. തട്ടിപ്പിനു പിന്നില്‍ രാജ്യാന്തര സംഘമുണ്ടെന്നും എത്രത്തോളം പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറുകള്‍ പരിശോധിച്ചാലെ അറിയാന്‍ കഴിയുവെന്ന് പോലീസ്.
ലോണ്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി മുന്‍കൂറായി പണം ആവശ്യപ്പെട്ടായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. പണം നല്‍കാതിരുന്നവരെ സംഘാംഗങ്ങള്‍ ഫോണ്‍ വഴി ഭീഷണി മുഴക്കിയതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെയുള്ള വിദേശ ബിസിനസ്സുകാരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിക്കുകയും നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട് വന്‍ ഓഫറുകള്‍ നല്‍കിയായിരുന്നു തട്ടിപ്പുകള്‍. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സംഘത്തെ പിടികൂടുന്നത്. ഉത്തര്‍പ്രദേശ് സ്വദേശി ആകാശ് ദീപ് ചൗധരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വ്യാജ ലോണ്‍ ആപ്പ് സ്ഥാപനം.
അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെ പൗരന്മാര്ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ സ്ഥാപനവും ജീവനക്കാരും സിറ്റി ഡാന്‍സാഫിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തിയ റെയ്ഡില്‍ യുപി സ്വദേശികളായ 10 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
തട്ടിപ്പിന്റെ സൂത്രധാരന്മാരില് ഒരാളും രണ്ടാം പ്രതിയുമായ ഗുജറാത്ത് സ്വദേശി റാണ മഹേഷ് ബാഹി പര്‍ഥിനെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തതായാണ് വിവരം. തട്ടിപ്പിന്റെ പ്രധാന പ്രതിയായ ആകാശ് ദീപ് ചൗധരിയുടെ ഡ്രൈവര്‍ കപില്‍(26). സ്ഥാപനത്തിലെ കാള്‍ സെന്റര്‍ ജീവനക്കാരായ അങ്കിത് കുമാര്‍ (28), കുല്‍ദീപ് കുമാര്‍ (22), ഭാസ്കര്‍ പാണ്ഡെ (26), മുഹമ്മദ് ഷക്കീര്‍ (26), ഫൂല്‍സിങ് (26), രാകേഷ് (22), രവീന്ദ്രര്‍ കുമാര്‍ (38), ഗോലു (24) രത്നീഷ് മിശ്ര (23) എന്നിവരാണ് പിടിയിലായത്.
ലാന്‍ഡ് ജെറ്റ് എന്ന ലോണ്‍ ആപ്ലിക്കേഷന്‍ പ്ളാറ്റ്ഫോം ലോഗിന്‍ ചെയ്ത് ലോണ്‍ എടുക്കാന്‍ ശ്രമിക്കുന്ന യുഎസ് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ച് വാട്സ് ആപ് വെബ് വഴി ഒന്നാം പ്രതി ആകാശ് ദീപ് ചൗദരി തന്റെ കാള്‍സെന്ററിലെ ജീവനക്കാര്‍ക്ക് അയച്ചു കൊടുക്കും. ആകാശ് ദീപ് ചൗധരി തന്നെ വിഒ ഐപി (വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍) ലംഘിച്ച് ഐ ബീം വെര്‍ച്യുല്‍ ഫോണ്‍ വഴി ലോണ്‍ ആവശ്യമുള്ളവരെ ബന്ധപ്പെടും. തുടര്‍ന്ന് വ്യാജ രേഖകള്‍ കാട്ടി ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും മറ്റു വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടും. ഇതിനകം കോടികള്‍ തട്ടിയെടുത്തിരിക്കുമെന്നാണ് പോലീസിന്റെ അനുമാനം. പിടിച്ചെടുത്ത കംപ്യൂട്ടറുകളുടെ വിശദപരിശോധനയ്ക്കുശേഷമേ എത്രമാത്രം പണം തട്ടിയെടുത്തു എന്നു പറയാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പില്‍ ഒന്നാം പ്രതിക്ക് യുഎസിലെ ചിലരുടെ സഹായവും ലഭിച്ചിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.
78 കോടി രൂപയുടെ തട്ടിപ്പ് പോലീസിന്റെ ഇടപെടലിലൂടെ തടയാൻ സാധിച്ചു. തട്ടിപ്പിനിരയായവർക്ക് അഞ്ച് കോടിയിൽപരം രൂപ വീണ്ടെടുത്ത് മടക്കി നൽകാൻ സാധിച്ചുവെന്നും മുഖ്യപ്രതികൾക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെും ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.