Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യബസ് ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചത് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നെന്ന പരാതി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പെരുമ്പുഴ കുളത്തിന്‍കര കടയില്‍ സിയാദ് (36) ആണ് 24 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പോലീസ് മര്‍ദിച്ചതായി സിയാദിന്റെ മകള്‍ പറയുന്ന ശബ്ദ സന്ദേശം പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ കൊല്ലം ജില്ലാ റൂറല്‍ പോലീസ് മേധാവി അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കുണ്ടറ -കൊല്ലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസിലെ ഡ്രൈവര്‍ ആയിരുന്നു സിയാദ്. സിയാദിന്റെ അയല്‍വാസികളായ രണ്ട് കുട്ടികളെ ജൂണ്‍ 16ന് കാണാതായതാണ് സംഭവങ്ങള്‍ക്കിടയാക്കിയത്. ഒരു കുട്ടിയുടെ സഹോദരി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അര്‍ദ്ധരാത്രി സിയാദിനെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത്. അടുത്തദിവസം കുട്ടികളെ കണ്ടെത്തിയതോടെ സിയാദിനെ വിട്ടയച്ചു. തുടര്‍ന്ന് ഈ മാസം രണ്ടിന് സിയാദ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിതി വഷളായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും മരണമടയുകയുമായിരുന്നു.
എസ്‌ഐ സമ്പത്ത്, സിപിഒ എസ് ശ്രീജിത്ത് എന്നിവര്‍ ജീപ്പില്‍ വച്ചു മര്‍ദിച്ചുവെന്നാണ് ആരോപണം. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Recent Posts