ബംഗളൂരു: വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് കർണാടകയിൽ ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്. ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ വീഡിയോകോൾ വഴി അവളുടെ മാതാപിതാക്കൾക്ക് കാണിച്ചുകൊടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമാണ് ക്രൂരകൊലപാതകം നടന്നത്.
ഭാഗ്യശ്രീ ജിഗലൂരാണ്(23) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പ്രവീൺ ജിഗലൂരിനെ പോലീസ് അറസ്റ്റുചെയ്തു. ഇരുവരും താമസിച്ചിരുന്ന ഗഗലി ഗ്രാമത്തിലെ വീട്ടിൽവച്ചായിരുന്നു കൊലപാതകം. മരകഷ്ണംകൊണ്ട് ക്രൂരമായി മർദിച്ച ശേഷം ഭാഗ്യശ്രീയെ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതക വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രവീണിനെ അറസ്റ്റുചെയ്യുകയായിരുന്നു.
വിവാഹേതരബന്ധമുണ്ടെന്ന് സംശയിച്ച് ഭാഗ്യശ്രീയെ പലതവണ ഇയാൾ മർദിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രവീണുമായുള്ള വാക്കുതർക്കത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ഭാഗ്യശ്രീ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാൽ സമാധാനമായി ജീവിക്കാമെന്ന പ്രവീണിന്റെ ഉറപ്പിനെ തുടർന്നാണ് ഞായറാഴ്ച വൈകുന്നേരം യുവതി തിരികെ ഭർതൃഗൃഹത്തിലെത്തിയത്. എന്നാൽ തിരിച്ചെത്തിയ അന്നുതന്നെ ഇയാൾ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതി സുഹൃത്തുക്കൾക്കും ബന്ധുകൾക്കും അയച്ചുനൽകിയതായും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണമാരംഭിച്ചു.
















