തിരുവനന്തപുരം: പത്തുവര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തിനിടയില്‍ മില്‍മയില്‍ നിന്ന് ഇടതുനേതാക്കള്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റ് പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതിലൂടെ 85.73 ലക്ഷം രൂപ സിപിഎം നേതാക്കളുടെയും ഇടനിലക്കാരുടെയും പോക്കറ്റിലേക്ക് എത്തി. കേരളത്തിനു പുറത്തുനിന്ന് പാല്‍ എത്തിച്ചതിന്റെ പേരിലും വന്‍ തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ മാത്രം തട്ടിയെടുത്തത് 93 ലക്ഷം രൂപയാണ്. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇന്നലെ മില്‍മയുടെ പത്തനംതിട്ട ഓഫീസില്‍ വിജിലന്‍സ് പരിശോധനയും നടന്നു. മില്‍മയുടെ എല്ലാ കരാര്‍ നടപടികളിലും അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നു.
ഇടതുമുന്നണി നേതാക്കളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു മില്‍മ യൂണിയന്‍ ഭരണം. തട്ടിപ്പുകള്‍ നടക്കുന്ന കാലയളവില്‍ മണി വിശ്വനാഥ് ആയിരുന്നു തിരുവനന്തപുരം യൂണിയന്‍ ചെയര്‍പേഴ്‌സണ്‍. ഇവര്‍ സിപിഐ നേതാവും മഹിളാസംഘം സംസ്ഥാനകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കണ്ടല സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായതോടെയാണ് മണി വിശ്വനാഥ് യൂണിയനിലേക്ക് എത്തിയത്. മില്‍മയിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ഇടതുമുന്നണി ഇവരെ അഭിമാനപൂര്‍വമാണ് അവതരിപ്പിച്ചിരുന്നത്. ഭരണസമിതിയിലെ മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി.കെ. പ്രഫുല്ലചന്ദ്രന്‍, ഡബ്ല്യു.ആര്‍. അജിത് സിങ്, വി.എസ്. പത്മകുമാര്‍, അയപ്പറമ്പ് രാമചന്ദ്രന്‍, കെ.ആര്‍. മോഹനന്‍പിള്ള, പി.ജി. വാസുദേവന്‍ ഉണ്ണി, ജെ. മെഹര്‍, മുണ്ടപ്പള്ളി തോമസ്, പി.വി. ബീന, കെ. കൃഷ്ണന്‍പോറ്റി എന്നിവരെല്ലാം തന്നെ മുതിര്‍ന്ന ഇടതുനേതാക്കളാണ്. ലക്ഷങ്ങള്‍ തട്ടിയെടുത്ത നടപടിയില്‍ ഭരണസമിതി അംഗങ്ങള്‍ക്ക് നേരിട്ട് പങ്കുള്ളതായാണ് സൂചന. ഇടനിലക്കാര്‍ തട്ടിയെടുത്തതില്‍ വലിയൊരു പങ്കും അംഗങ്ങള്‍ക്ക് ലഭിച്ചിട്ടുമുണ്ട്.
ശബരിമലയില്‍ മില്‍മയുടെ നെയ്യ് നല്‍കുന്നതിനു പകരം ലിറ്ററിന് 350 രൂപ വിലയുള്ള ഗുണനിലവാരം കുറഞ്ഞതും കൃത്രിമ ഉത്പന്നങ്ങള്‍ കലര്‍ത്തിയതുമായ നെയ്യ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച് നല്‍കിയശേഷം 720 രൂപ വിലയുള്ള മില്‍മ നെയ്യ് വിപണിയില്‍ മറിച്ചുവിറ്റ് വന്‍ ലാഭം കൊയ്തതോടെയാണ് തട്ടിപ്പുകള്‍ പുറത്തുവന്നു തുടങ്ങിയത്. തട്ടിപ്പിനുള്ള എല്ലാ അവസരങ്ങളും ഭരണസമിതി തന്നെ ചെയ്തു നല്‍കിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മില്‍മ തിരുവനന്തപുരം റീജിയണല്‍ യൂണിയനില്‍ ടെന്‍ഡറില്ലാതെ പാല്‍ എത്തിക്കാന്‍ കരാര്‍ ഏറ്റെടുക്കുകയും കിലോമീറ്റര്‍ കണക്കില്‍ വന്‍ കൃത്രിമം കാണിക്കുകയും ചെയ്ത ‘ഓംസായി ലോജിസ്റ്റിക്‌സ്’ എന്ന കമ്പനിയുടെ തട്ടിപ്പിനു പിന്നിലും ഭരണസമിതിക്ക് വ്യക്തമായ പങ്കുണ്ട്.
ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ നല്‍കുന്നത് കേരള ഫീഡ്‌സില്‍ നിന്നാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കാലിത്തീറ്റ കേരള ഫീഡ്‌സില്‍ ഇല്ല. ഇതോടെ സ്വകാര്യ കാലിത്തീറ്റ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു. സ്വകാര്യ കമ്പനികളില്‍ നിന്നും കമ്മീഷന്‍ നേടുന്നതിന് ഭരണസമിതി അറിഞ്ഞുകൊണ്ടുള്ള കളിയാണിത്. പാലില്‍ നിന്ന് നെയ്യ് വേര്‍തിരിക്കുമ്പോള്‍ പാലിന്റെ ഗുണനിലവാരത്തിനായി പാല്‍പ്പൊടി ചേര്‍ത്താണ് വില്‍പ്പന നടത്തുന്നത്. പൊടി വാങ്ങിക്കുന്നതിലും അന്വേഷണം നടത്തണമെന്ന് ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അതുപോലെ പാല്‍ നിറയ്‌ക്കുന്നതിനുള്ള കവര്‍ നിര്‍മിച്ച് നല്‍കുന്നതിലും വീഴ്ച വരുത്തിയിട്ടുണ്ട്. ടെണ്ടര്‍ നടപടികളിലൂടെയാണ് കവര്‍ വാങ്ങിക്കുന്നതെങ്കിലും സുതാര്യമല്ല.
















