
സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
ന്യൂദല്‍ഹി: ബംഗാള്‍, ബീഹാര്‍, അസം എന്നിവിടങ്ങളില്‍ സിജെപി പ്രതിഷേധസമരത്തില്‍ അക്രമം കാണിച്ചവര്‍ക്കെതിരെ പൊലീസ് നടപടി എടുത്തിട്ടുള്ളതായി റിപ്പോര്‍ട്ട്. അതേ സമയം ദല്‍ഹിയിലെ സമരത്തില്‍ ഏര്‍പ്പെട്ട ആര്‍ക്കെതിരെയും അഞ്ചിന സമാധാനക്കരാര്‍ പാലിച്ചുകൊണ്ട് പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ല. അതേ സമയം, എവിടെയായാലും സമരത്തില്‍ പങ്കെടുത്ത ഒരാള്‍ക്കെതിരെ പോലും നടപടിയെടുത്താല്‍ സിജെപി വീണ്ടും പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് താക്കീത് നല‍്കിയിരിക്കുകയാണ് സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും. അക്രമികള്‍ക്കെതിരെ പൊലീസ് നടപടിഎടുത്തതില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് സോനം വാങ്ചുക് രംഗത്ത് വന്നു.
ഇക്കാര്യത്തില്‍ സോനം വാങ്ചുക് കേന്ദ്ര സര്‍ക്കാരിനൊപ്പം; സിജെപി വെട്ടിലായി
അക്രമികള്‍ക്കെതിരെ പൊലീസ് നടപടിഎടുത്തതില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് സോനം വാങ്ചുക് രംഗത്ത് വന്നു. ഇത് സിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.
പാറ്റ സമരത്തില്‍ സമാധാനത്തോടെ സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടി പാടില്ലെന്നും അക്രമികളായവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ തെറ്റില്ലെന്നും സോനം വാങ്ചുക്. സിജെപി സമരത്തില്‍ അതീവ അക്രമം കാണിച്ചവര്‍ക്കെതിരെ പൊലീസ് ചില സംസ്ഥാനങ്ങളില്‍ നടപടിയെടുത്തതായി അറിഞ്ഞതിനെ തുടര്‍ന്നാണ് സോനം വാങ്ചുകിന്റെ ഈ പ്രസ്താവന.
സമരത്തില്‍ പങ്കെടുത്ത ഒരാള്‍ക്കെതിരെയും നടപടി പാടില്ലെന്നാണ് കേന്ദ്രമന്ത്രിമാരുമായി ഒപ്പുവെച്ച അഞ്ചിന കരാറില്‍ ഉള്ളതെന്നാണ്സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അഭിപ്രായപ്പെടുന്നത്. അങ്ങിനെ നടപടിയെടുത്താല്‍ വീണ്ടും സിജെപി സമരം പുനരാരംഭിയ്‌ക്കുമെന്ന് സൗരവ് ദാസും അശുതോഷ് രങ്കയും ഭീഷണി മുഴക്കിയിരിക്കുകയാണ്.
അസമിലും ബീഹാറിലും ബംഗാളിലും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ സിജെപി അംഗങ്ങളല്ലെന്നും മുതിര്‍ന്നവര്‍ ആണെന്നുമാണ് അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പറയുന്നത്. എന്തായാലും അക്രമസമരം നടത്തിയ സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയുടെ കാര്യത്തില്‍ സിജെപി നേതാക്കളും സോനം വാങ്ചുകും രണ്ട് തട്ടിലാണ്.
സിജെപി സമരത്തില്‍ സമാധാനപ്രതിഷേധം നടത്തിയവര്‍ക്കെതിരെ നടപടിയില്ല, അക്രമം കാട്ടിയവര്‍ക്കെതിരെ പൊലീസ് നടപടി
സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് നടപടിയൊന്നുംഎടുത്തതായി പരാതിയില്ല. പക്ഷെ പല സംസ്ഥാനങ്ങളിലും സിജെപി പ്രക്ഷോഭത്തില്‍ അക്രമങ്ങള്‍ കാട്ടിയവര്‍ക്കെതിരെ പൊലീസ് നടപടിആരംഭിച്ചിട്ടുണ്ടെന്ന് സിജെപിയില്‍ അംഗമായ രത്ന സിങ്ങ് പറഞ്ഞു. അസമില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ബംഗാളില്‍ 11 പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരില്‍ പത്ത് പേരും മുസ്ലിങ്ങളാണ്. കൊലക്കുറ്റത്തിനെതിരെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ബീഹാറില്‍ 86 പേരെ അറസ്റ്റ് ചെയ്തതായും രത്നസിങ്ങ് പറഞ്ഞു.
സിജെപിയെ വെട്ടിലാക്കിയ സോനം വാങ്ചുകിന്റെ പ്രസ്താവന
“… സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുത്. ദുഷ്ടശക്തികൾ ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ഒന്നും സംഭവിക്കില്ലെന്ന് നമുക്ക് പറയാനാവില്ല. എന്നിരുന്നാലും, സമാധാനപരമായ പ്രതിഷേധം നമ്മുടെ ഭരണഘടനാപരമായ അവകാശമാണെന്നും അത് ബഹുമാനിക്കപ്പെടണമെന്നും ഞാൻ വളരെ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ബാക്കിയുള്ളവയെ സംബന്ധിച്ചിടത്തോളം, നിയമം അതിന്‍റേതായ വഴി സ്വീകരിക്കും…” അദ്ദേഹം കൂട്ടിച്ചേർത്തു. സോനം വാങ്ചുകിന്റെ ഈ പ്രസ്താവനയാണ് സിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്.
അക്രമികളെ സംരക്ഷിക്കാനുള്ള നിയമപോരാട്ടത്തിന് കപില്‍ സിബല്‍
പൊലീസ് നടപടിയ്‌ക്കെതിരെ കോടതിയില്‍ പോരാടാന്‍ സിജെപിയ്‌ക്ക് വേണ്ടി സുപ്രീംകോടതി അഭിഭാഷകനും തൃണമൂല്‍ എംപിയുമായ കപില്‍ സിബല്‍ മുന്നോട്ട് വന്നിരിക്കുകയാണ്. സിജെപിക്കാര്‍ക്ക് നിയമസഹായ സമിതി ഉണ്ടാക്കാന്‍ താന്‍ ഒരു കോടി രൂപ സംഭാവന ചെയ്യുമെന്നും കപില്‍ സിബല്‍ പറഞ്ഞു.