Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: പതിനാറ് വർഷം മുമ്പ് കൊച്ചിൻ ഹനീഫ ബാക്കിവെച്ച ഒരു വലിയ സ്വപ്നമാണ് ഒടുവിൽ യാഥാർഥ്യമായത്. മലയാളികളുടെ പ്രിയതാരത്തിന്റെ കുടുംബം ഇനി സ്വന്തം വീട്ടിലേക്ക്. കൊച്ചി വെണ്ണലയിലെ അംബേദ്കർ റോഡിൽ നിർമ്മിച്ച പുതിയ വീടിന് ഹനീഫ ഏറെ ആഗ്രഹിച്ചിരുന്നപോലെ ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

പിതാവ് എ.ബി. മുഹമ്മദ്യുടെ പേരിൽ ഒരു വീട് നിർമിക്കണമെന്നത് കൊച്ചിൻ ഹനീഫയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് പതിനാറ് വർഷങ്ങൾക്കിപ്പുറം ആ സ്വപ്നമാണ് ഭാര്യ ഫാസിലയും മക്കളായ സഫയും മർവയും ചേർന്ന് യാഥാർഥ്യമാക്കിയത്.

2010-ൽ കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ഭാര്യ ഫാസിലയും ഇരട്ടമക്കളായ സഫയും മർവയും കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു താമസം. ഹനീഫയുടെ സമ്പാദ്യവും നിയമനടപടികൾ പൂർത്തിയായ ശേഷം മക്കൾക്ക് ലഭിച്ച സ്വത്തും ഉപയോഗിച്ചാണ് പുതിയ വീട് നിർമിച്ചത്.

മൂന്ന് നിലകളിലായി അഞ്ച് ബെഡ്റൂമുകളുള്ള വീടിന്റെ ഇന്റീരിയർ ഡിസൈൻ നിർവഹിച്ചതും സഫയും മർവയും തന്നെയാണ്. ഹനീഫ വിടപറയുമ്പോൾ വെറും നാല് വയസായിരുന്നു ഇരുവർക്കും പ്രായം. മക്കളെ സി.എയും സി.എസ്-ഉം പഠിപ്പിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നുവെന്ന് ഫാസില പറയുന്നു.

ഭർത്താവിന്റെ വിയോഗത്തിന് ശേഷം തലശ്ശേരിയിലേക്ക് മടങ്ങാൻ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ഫാസില തയ്യാറായില്ല. ജീവിതം മുഴുവൻ അഭിമാനത്തോടെ ‘കൊച്ചിൻ’ എന്ന പേര് നെഞ്ചിലേറ്റിയ കലാകാരന്റെ ഓർമകൾ ഈ നഗരത്തോട് ചേർന്നുനിൽക്കണമെന്ന ആഗ്രഹമാണ് കൊച്ചിയിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചതെന്ന് കുടുംബം പറയുന്നു.

വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ നടൻ ദിലീപ് ഉൾപ്പെടെ സിനിമാരംഗത്തെ നിരവധി പേർ പങ്കെടുത്തു.

Recent Posts