Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

സി.കെ. രാജേഷ്‌കുമാര്‍ by സി.കെ. രാജേഷ്‌കുമാര്‍
Jul 26, 2026, 12:59 pm IST
in Varadyam, Sports

ഡോണ്‍ ബ്രാഡ്മാന്‍ ഒരിക്കല്‍ പറഞ്ഞു: ”ഞാന്‍ കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററാണ് ഗാരി സോബേഴ്‌സ്.” ആ വാക്കുകള്‍ പ്രശംസയല്ല; ക്രിക്കറ്റിന്റെ തന്നെ വിധിന്യായമാണ്.
ക്രിക്കറ്റിനെ പുനര്‍നിര്‍വചിച്ച ആ സോബേഴ്‌സ് നമ്മോടു വിടപറഞ്ഞു. 90 വയസ് പൂര്‍ത്തിയാക്കാന്‍ 10 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം അദ്ദേഹത്തിന്റെ യാത്ര പൂര്‍ത്തിയാക്കി.

ക്രിക്കറ്റ് ചരിത്രത്തില്‍ ‘എക്കാലത്തെയും മികച്ച താരം ആരാണ്?’ എന്ന ചോദ്യത്തിന് മറുപടിയായി ഇന്നും ഏറ്റവും കൂടുതല്‍ ഉയരുന്ന പേരുകളിലൊന്നാണ് സര്‍ ഗാര്‍ഫീല്‍ഡ് സെന്റ് ഓബ്രന്‍ സോബേര്‍സ് എന്നത്. ബാറ്റ് കൊണ്ട് റണ്‍ മലകള്‍ തീര്‍ത്ത്, പന്ത് കൊണ്ട് ഏത് സാഹചര്യത്തിലും വിക്കറ്റ് വീഴ്‌ത്തി, ഫീല്‍ഡില്‍ അസാധാരണ ക്യാച്ചുകള്‍ എടുത്ത്, ടീമിനെ നയിച്ച സമ്പൂര്‍ണ ക്രിക്കറ്ററെന്ന വിശേഷണം യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്ന ഒരേയൊരു താരം, അത് സോബേഴ്‌സാണ്.

ക്രിക്കറ്റ് ചിലപ്പോള്‍ കലയാണ്. ചിലപ്പോള്‍ ശാസ്ത്രം. ചിലപ്പോള്‍ യുദ്ധം. ആ മൂന്നിനെയും ഒരേ ശരീരത്തില്‍ വഹിച്ച മനുഷ്യര്‍ വിരളമാണ്. അത്തരത്തില്‍ പ്രകൃതി സ്വന്തം കൈകൊണ്ട് തീര്‍ത്ത ഏറ്റവും സമ്പൂര്‍ണ സൃഷ്ടിയായിരുന്നു ഗാര്‍ഫീല്‍ഡ് സെന്റ് ഓബ്രന്‍ സോബേഴ്‌സ്.

ഒരു ബാറ്റ് മാത്രം കൈയില്‍ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാകുമായിരുന്നു. ഒരു പന്ത് മാത്രം കൈയില്‍ കിട്ടിയിരുന്നെങ്കില്‍ ലോകം അദ്ദേഹത്തെ ഏറ്റവും മഹാനായ ബൗളറായി വാഴ്‌ത്തുമായിരുന്നു. എന്നാല്‍ ക്രിക്കറ്റിന് ലഭിച്ചത് അതിനുമപ്പുറമുള്ള അത്ഭുതമായിരുന്നു. ഇടംകൈയില്‍ ബാറ്റ് പിടിച്ചപ്പോള്‍ സംഗീതജ്ഞനെപ്പോലെ താളം കണ്ടെത്തിയ മനുഷ്യന്‍, അതേ കൈയില്‍ പന്തെടുത്തപ്പോള്‍ മായാജാലക്കാരനെപ്പോലെ ബാറ്റര്‍മാരെ വിസ്മയിപ്പിച്ചു. ഫീല്‍ഡില്‍ നിന്നപ്പോള്‍ കഴുകന്റെ കണ്ണും പുലിയുടെ കുതിപ്പുമായിരുന്നു അദ്ദേഹത്തിന്.

സോബേഴ്‌സ് ക്രിക്കറ്റ് കളിക്കുകയായിരുന്നില്ല, ക്രിക്കറ്റിനെ പുനര്‍നിര്‍വചിക്കുകയായിരുന്നു.

ബാര്‍ബഡോസില്‍ തുടക്കം

1936-ല്‍ ബാര്‍ബഡോസില്‍ ജനിച്ച ബാലന്‍ പതിനേഴാം വയസ്സില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ടെസ്റ്റ് കുപ്പായം അണിഞ്ഞപ്പോള്‍ ആരും കരുതിയിരുന്നില്ല, ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ‘സമ്പൂര്‍ണത’ എന്ന വാക്കിന് ഇനിമുതല്‍ ഈ ഒരു മുഖം ഉണ്ടാകുമെന്ന്.

ആദ്യകാലത്ത് ടീമില്‍ ഇടം നേടിയത് സ്പിന്നറായാണ്. എന്നാല്‍ കാലം മുന്നോട്ട് പോയപ്പോള്‍ ലോകം കണ്ടത് ഒരു സ്പിന്നറെ മാത്രമല്ല. ലോകോത്തര ബാറ്ററെയും, ഇടംകൈ ഫാസ്റ്റ് മീഡിയം ബൗളറെയും, ഇടംകൈ ഓര്‍ത്തഡോക്‌സ് സ്പിന്നറെയും, ചൈനാമാന്‍ ബൗളറെയും, അസാമാന്യ ഫീല്‍ഡറെയും ഒരേ ശരീരത്തില്‍.

ഇന്ന് ‘മള്‍ട്ടി സ്‌കില്‍’ എന്നത് ക്രിക്കറ്റിലെ വലിയ വിശേഷണമാണ്. എന്നാല്‍ അമ്പതും അറുപതും വര്‍ഷങ്ങള്‍ക്കുമുമ്പ് ആ വാക്കിന്റെ ജീവനുള്ള നിര്‍വചനമായിരുന്നു സോബേഴ്‌സ്. അന്ന് അത് അദ്ഭുതമായിരുന്നു.

അക്കങ്ങള്‍ക്കപ്പുറം
അക്കങ്ങള്‍ പോലും അദ്ദേഹത്തെ വിവരിക്കുമ്പോള്‍ വിസ്മയിച്ചുപോകുന്നു. 93 ടെസ്റ്റുകളില്‍ 8032 റണ്‍സ്. ശരാശരി 57.78. അതിനൊപ്പം 235 വിക്കറ്റുകള്‍. 109 ക്യാച്ചുകള്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 28,000ലേറെ റണ്‍സും ആയിരത്തിലേറെ വിക്കറ്റുകളും. ഇന്നും അപൂര്‍വമായി മാത്രം കാണുന്ന സമ്പൂര്‍ണതയുടെ കണക്ക്.

പക്ഷെ, സോബേഴ്‌സിനെ കണക്കുകള്‍ കൊണ്ട് മാത്രം അളക്കാന്‍ ശ്രമിക്കുന്നത് സമുദ്രത്തെ ഒരു കപ്പില്‍ നിറയ്‌ക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്.

1958-ല്‍ പാക്കിസ്ഥാനെതിരെ കിങ്സ്റ്റണില്‍ അദ്ദേഹം നേടിയ 365* വെറും ഒരു ഇന്നിങ്‌സായിരുന്നില്ല, ലോക ക്രിക്കറ്റിന്റെ സങ്കല്‍പ്പശേഷിക്ക് അദ്ദേഹം വരച്ച പുതിയ അതിരായിരുന്നു അത്. ഇരുപത് വര്‍ഷത്തോളം ആ സ്‌കോര്‍ ലോകറിക്കോര്‍ഡായി നിലനിന്നു. പിന്നീട് ബ്രയാന്‍ ലാറ അത് മറികടന്നപ്പോഴും, ‘റിക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ളതാണ്’ എന്ന വിശ്വാസം ക്രിക്കറ്റിനെ പഠിപ്പിച്ചത് സോബേഴ്‌സായിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ചരിത്രം. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ നോട്ടിങ്ങാം ഷെയറിനുവേണ്ടി, ഗ്ലാമര്‍ഗന്‍ ക്ലബ്ബിനെതിരെ മാല്‍ക്കം നാഷിന്റെ ഒരു ഓവറിലെ ആറ് പന്തുകളും സിക്‌സര്‍. പന്ത് ഉയര്‍ത്തി അടിക്കുക എന്നതുപോലും വലിയ കുറ്റമായി കണ്ട കാലമായിരുന്നു അത്. ഇന്നത്തെ ടി20 തലമുറയ്‌ക്ക് അത് ഒരു ഹൈലൈറ്റ് വീഡിയോ മാത്രമായിരിക്കാം. പക്ഷേ 1968-ല്‍ അത് മനുഷ്യന്റെ പരിധികളെക്കുറിച്ചുള്ള എല്ലാ ധാരണകളെയും ചോദ്യം ചെയ്ത സംഭവമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ചരിത്ര സംഭവവുമായിരുന്നു.

1965 മുതല്‍ 1972 വരെ വെസ്റ്റ് ഇന്‍ഡീസിനെ നയിച്ചു. അദ്ദേഹത്തിന്റെ കാലത്ത് വെസ്റ്റ് ഇന്‍ഡീസ് ആക്രമണോത്സുക ക്രിക്കറ്റ് ആണ് കളിച്ചത്. പിന്നീട് ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തില്‍ ലോകാധിപത്യത്തിലേക്ക് ഉയര്‍ന്ന ടീമിന്റെ അടിത്തറ പാകിയത് സോബേഴ്‌സിന്റെ തലമുറയായിരുന്നു.

സോബേഴ്‌സിയന്‍ സ്‌റ്റൈല്‍

സോബേഴ്‌സിന്റെ ബാറ്റിംഗ് ഒരു കവിതയായിരുന്നു. കവര്‍ ഡ്രൈവുകള്‍ ചിത്രകാരന്റെ ബ്രഷ് സ്‌ട്രോക്കുകള്‍ പോലെ. പുള്‍ ഷോട്ടുകള്‍ ഇടിമുഴക്കത്തെപ്പോലെ. സ്പിന്നറെ മുന്നോട്ടിറങ്ങി നേരിട്ടപ്പോള്‍ അതൊരു നൃത്തം. ഫാസ്റ്റ് ബൗളറെ ഹുക്ക് ചെയ്തപ്പോള്‍ അതൊരു വെല്ലുവിളി. ആക്രമണവും സൗന്ദര്യവും ഒരുമിച്ച് ബാറ്റിംഗില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.

ബൗളിംഗിലും അതുതന്നെ. ഒരു ഓവറില്‍ ഇടംകൈ ഫാസ്റ്റ് മീഡിയം. അടുത്ത സ്‌പെല്ലില്‍ ഇടംകൈ സ്പിന്‍. ആവശ്യമെങ്കില്‍ ചൈനാമാന്‍. ബാറ്റര്‍ എത്ര പഠിച്ചാലും സോബേര്‍സിനെ പൂര്‍ണമായി വായിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല.ഡോണ്‍ ബ്രാഡ്മാന്‍ ഒരിക്കല്‍ പറഞ്ഞു: ”ഫൈവ് ഇന്‍ വണ്‍” ക്രിക്കറ്റര്‍ ആണ് സോബേര്‍സ്. മികച്ച ബാറ്റര്‍, മികച്ച ഫീല്‍ഡര്‍, മികച്ച ബൗളര്‍, പുറമെ 3 വ്യത്യസ്ത രീതിയില്‍ പന്ത് എറിയുന്ന ആള്‍. ഈ പ്രത്യേകതകളാണ് ബ്രാഡ്മാന്‍ കണ്ടത്.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന് അദ്ദേഹം നായകനായിരുന്നു. ബ്രയാന്‍ ലാറയ്‌ക്ക് പ്രചോദനമായിരുന്നു. കപില്‍ ദേവ് മുതല്‍ ഇയാന്‍ ബോതം, ഇമ്രാന്‍ ഖാന്‍ മുതല്‍ ജാക്ക് കാലിസ്, ബെന്‍ സ്റ്റോക്‌സ് വരെ ഓരോ മഹാനായ ഓള്‍റൗണ്ടറുടെയും കഥയില്‍ എവിടെയെങ്കിലും സോബേഴ്‌സിന്റെ നിഴല്‍ കാണാം.

കാലത്തിനനുസരിച്ച് ക്രിക്കറ്റ് മാറി. വെള്ളവസ്ത്രങ്ങള്‍ നിറമുള്ള ജേഴ്‌സികളായി. അഞ്ചുദിവസങ്ങള്‍ ഇരുപത് ഓവറുകളായി ചുരുങ്ങി. ബാറ്റുകള്‍ മാറി. നിയമങ്ങള്‍ മാറി. പക്ഷേ മാറാത്ത ഒരു ചോദ്യമുണ്ട്: ”ക്രിക്കറ്റിലെ ഏറ്റവും സമ്പൂര്‍ണ താരം ആരാണ്?”

ആ ചോദ്യത്തിന് കാലം ഇന്നും ഒരേ ഉത്തരമാണ് നല്‍കുന്നത്-ഗാരി സോബേഴ്‌സ്.

കാരണം അദ്ദേഹം മഹാനായ ബാറ്ററായിരുന്നില്ല. മഹാനായ ബൗളറായിരുന്നില്ല. മഹാനായ ഫീല്‍ഡറായിരുന്നില്ല.
ക്രിക്കറ്റെന്ന കളിയുടെ എല്ലാ സാധ്യതകളും ഒരൊറ്റ മനുഷ്യനില്‍ ഒതുങ്ങാമെന്ന് തെളിയിച്ച അത്ഭുതമായിരുന്നു അദ്ദേഹം.

ക്രിക്കറ്റിന്റെ ചരിത്രം എഴുതുമ്പോള്‍ ചില പേരുകള്‍ അധ്യായങ്ങളാണ്; ചിലര്‍ പൂര്‍ണ പുസ്തകങ്ങളാണ്. സര്‍ ഗാരി സോബേഴ്‌സ് രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയാണ്. ബാറ്റിംഗിന്റെ സൗന്ദര്യം, ബൗളിംഗിന്റെ വൈവിധ്യം, ഫീല്‍ഡിംഗിന്റെ ചടുലത, ക്യാപ്റ്റന്‍സിയുടെ പക്വത. ഇവയെല്ലാം സമന്വയിച്ച അപൂര്‍വ പ്രതിഭ. അതുകൊണ്ടുതന്നെ, തലമുറകള്‍ പലതു മാറിയിട്ടും ‘ക്രിക്കറ്റിലെ സമ്പൂര്‍ണ താരം’ എന്ന വിശേഷണം ഇന്നും ഗാരി സോബേഴ്‌സിന്റെ പേരിനൊപ്പം തന്നെ ഉച്ചരിക്കപ്പെടുന്നു.

സോബേഴ്സിനെപ്പറ്റി ഇവര്‍:
ഡോണ്‍ ബ്രാഡ്മാന്‍: ഞാന്‍ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റര്‍.
റിച്ചി ബെനോ: ക്രിക്കറ്റിലെ ഏറ്റവും സമ്പൂര്‍ണ പ്രതിഭ.
വിവ് റിച്ചാര്‍ഡ്‌സ്: എന്റെ നായകന്‍.
ബ്രയാന്‍ ലാറ: സോബേഴ്‌സ് എല്ലാ തലമുറകള്‍ക്കും പ്രചോദനമാണ്.

ബാറ്റിംഗ് ശൈലി

  • സോബേഴ്‌സ് ബാറ്റ് ചെയ്ത രീതി ഇന്നും പഠനവിഷയമാണ്.
  • അതിശക്തമായ ഡ്രൈവുകള്‍
  • മനോഹരമായ കവര്‍ ഡ്രൈവ്
  • വേഗതയേറിയ പുള്‍ ഷോട്ടുകള്‍
  • അനായാസ ഹുക്കുകള്‍
    സ്പിന്നര്‍മാരെ ആക്രമിക്കുന്ന അസാമാന്യ ഫുട്വര്‍ക്ക്
  • ആവശ്യമായപ്പോള്‍ പ്രതിരോധിക്കാന്‍ കഴിയുന്ന ക്ഷമ
  • ടെസ്റ്റില്‍ ആക്രമണവും ക്ലാസും ഒരുമിച്ച് ചേര്‍ത്ത ആദ്യ സൂപ്പര്‍സ്റ്റാര്‍മാരില്‍ ഒരാള്‍.

ടെസ്റ്റ് ക്രിക്കറ്റ്
മത്സരങ്ങള്‍: 93
ഇന്നിങ്‌സ്: 160
റണ്‍സ്: 8032
ശരാശരി: 57.78
സെഞ്ചുറികള്‍: 26
അര്‍ധസെഞ്ചുറികള്‍: 30
ഉയര്‍ന്ന സ്‌കോര്‍: 365*
വിക്കറ്റുകള്‍: 235
ബൗളിംഗ് ശരാശരി: 34.03
അഞ്ച് വിക്കറ്റ് നേട്ടം: 6
ക്യാച്ചുകള്‍: 109

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്
മത്സരങ്ങള്‍: 383
റണ്‍സ്: 28,314
ശരാശരി: 54.87
സെഞ്ചുറികള്‍: 86
വിക്കറ്റുകള്‍: 1043
ക്യാച്ചുകള്‍: 4

Tags: Cricket's verdictSir Garfield SobersCricket legend
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.