India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

ഇന്ന് പ്രതിരോധ ഉൽപ്പാദനമായാലും, പ്രതിരോധ കയറ്റുമതിയായാലും, സൗഹൃദ രാജ്യങ്ങളുമായുള്ള രാഷ്ട്രീയ സഹകരണമായാലും, ഇന്ത്യ നിരന്തരം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി : 1999 ലെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിൽ വിജയ് ദിവസ് എല്ലാവരെയും അങ്ങേയറ്റത്തെ വെല്ലുവിളികളെ നേരിടുന്നതിൽ സായുധ സേന പ്രകടിപ്പിച്ച അസാധാരണ ധൈര്യത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് പറഞ്ഞു. ഇന്ത്യ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും വിശ്വസ്തരായ ആഗോള പ്രതിരോധ പങ്കാളിയായി ഉയർന്നുവരികയാണെന്നും തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 136-ാമത് എപ്പിസോഡിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

“ഇന്ന് കാർഗിൽ വിജയ് ദിവസാണ്. ഈ ദിവസം നമ്മളിൽ അഭിമാനം നിറയ്‌ക്കുന്നു, നമ്മുടെ ധീരരായ സൈനികരുടെ അസാധാരണമായ ധൈര്യത്തെ ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.”കാർഗിലിലെ ഉയർന്ന കൊടുമുടികൾ, കഠിനമായ കാലാവസ്ഥ, ശത്രുവിന്റെ വെല്ലുവിളി – എല്ലാ സാഹചര്യങ്ങളും നമ്മുടെ സൈനികർക്ക് മുന്നിൽ നിന്നു, പക്ഷേ അവരുടെ ദൃഢനിശ്ചയം എല്ലാ വെല്ലുവിളികളേക്കാളും വലുതായിരുന്നു. ഭാരതമാതാവിനെ സംരക്ഷിക്കാൻ അവർ തങ്ങൾക്കുള്ളതെല്ലാം സമർപ്പിച്ചു. ഇന്ന്, ‘കാർഗിൽ വിജയ് ദിവസ്’ ദിനത്തിൽ, എല്ലാ ധീരരായ രക്തസാക്ഷികൾക്കും ധീരരായ സൈനികർക്കും ഞാൻ എന്റെ എളിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു,”- പ്രധാനമന്ത്രി മോദി പറഞ്ഞു.

കാർഗിൽ വിജയ് ദിവസ് അനുസ്മരണത്തിനായി സംഘടിപ്പിച്ച ശൗര്യ വിജയ് യാത്രയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഈ വർഷം ഒരു പ്രത്യേക ‘ശൗര്യ വിജയ് യാത്ര’ സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ 14 ന് ദൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് ആരംഭിച്ച ഈ മോട്ടോർ സൈക്കിൾ യാത്ര ദ്രാസ്സിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.”ഒരു യാത്ര, ഒരു രാഷ്‌ട്രം, ഒരു സല്യൂട്ട്’ എന്നതാണ് ഇതിന്റെ സന്ദേശം. രാഷ്‌ട്രത്തിനുവേണ്ടി നടത്തിയ ത്യാഗങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്ന് ഈ യാത്ര നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു പുറമെ ഐഎൻഎസ് മഹേന്ദ്രഗിരി കമ്മീഷൻ ചെയ്തതും പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) അടുത്തിടെ നടത്തിയ പ്രതിരോധ സാങ്കേതിക പരീക്ഷണങ്ങളും ഉദ്ധരിച്ച് പ്രധാനമന്ത്രി ഇന്ത്യയുടെ വളർന്നുവരുന്ന തദ്ദേശീയ പ്രതിരോധ ശേഷികളെക്കുറിച്ചും എടുത്തുപറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തു. ഈ ആധുനിക യുദ്ധക്കപ്പൽ ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് ഇന്ത്യയിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. 75 ശതമാനത്തിലധികം തദ്ദേശീയ വസ്തുക്കൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആത്മനിർഭർ ഭാരതിന്റെ വളർന്നുവരുന്ന ശക്തിയുടെ പ്രതീകമാണിതെന്ന് അദ്ദേഹം പറഞ്ഞു.

പിനാക്ക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെയും കുശ മിസൈലിന്റെയും വിജയകരമായ പരീക്ഷണത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമർശിച്ചു .ഈ മാസം, ഡിആർഡിഒ പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റും വിജയകരമായി പരീക്ഷിച്ചു. ഈ വിജയത്തിന് പിന്നിൽ നമ്മുടെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും കൂട്ടായ കഠിനാധ്വാനമാണ്. രണ്ടോ മൂന്നോ ദിവസം മുമ്പ്, ഡിആർഡിഒ കുശ മിസൈലും വിജയകരമായി പരീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പ്രതിരോധ ഉൽപ്പാദനമായാലും, പ്രതിരോധ കയറ്റുമതിയായാലും, സൗഹൃദ രാജ്യങ്ങളുമായുള്ള രാഷ്‌ട്രീയ സഹകരണമായാലും, ഇന്ത്യ നിരന്തരം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

കൂടാതെ ഈ മാസം തുടക്കത്തിൽ ഞാൻ ഇന്തോനേഷ്യയിലായിരുന്നു. ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾക്കായി ഒരു പ്രധാന കരാറിൽ എത്തിയിരുന്നു. ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളിലും സാങ്കേതികവിദ്യയിലും ലോകത്തിന്റെ വിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Recent Posts