Kerala

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: പാറ്റാ സമരത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ദല്‍ഹിയിലെത്തിയത് 1500ലധികം തീവ്ര ഇസ്ലാമിക സംഘടനാ പ്രവര്‍ത്തകരെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. മലപ്പുറം, കോഴിക്കോട് മേഖലയില്‍ നിന്നുള്ളവരാണിവര്‍. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവരിലേറെയെന്നും ഇതിനു പിന്നില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനമുണ്ടെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയ തീവ്രവാദ സംഘത്തില്‍പ്പെട്ട പലരുടെയും ചിത്രങ്ങള്‍ ദല്‍ഹി പോലീസ് ശേഖരിച്ചിട്ടുണ്ട്. സോനം വാങ്ചുക്ക്, ദല്‍ഹി ജന്തര്‍ മന്ദിറില്‍ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ തന്നെ സമരത്തില്‍ അണിനിരക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലേയും തീവ്ര ഇസ്ലാമിക നിലപാടുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായാണ് സൂചന.

അന്താരാഷ്‌ട്ര തലത്തിലാണ് സമരസംഘാടനം നടന്നതെന്നും ദല്‍ഹി കലാപം അഴിച്ചുവിടാന്‍ വന്‍ തുകയാണ് പ്രക്ഷോഭകര്‍ക്ക് ലഭിച്ചത്. അതിനാലാണ് ഒറ്റദിവസംകൊണ്ട് ആയിരത്തില്‍ അധികം ആളുകള്‍ വിവിധമാര്‍ഗങ്ങളിലൂടെ ദല്‍ഹിയില്‍ എത്തിയത്. സമരത്തിന് സെലിബ്രിറ്റി പിന്തുണ ഉറപ്പാക്കാന്‍ ജമാ അത്ത് ഇസ്ലാമി നേരിട്ടും അല്ലാതെയും ചലച്ചിത്ര പ്രവര്‍ത്തകരെ സ്വാധീനിച്ചതായും വിവരമുണ്ട്. സോനം വാങ്ചുക്കിനെ കണ്ടിട്ടില്ലാത്തവര്‍ പോലും അദ്ദേഹത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കാനാണ് തങ്ങള്‍ ദല്‍ഹിയില്‍ എത്തിയതെന്നാണ് അവകാശപ്പെട്ടത്.

ദിവസങ്ങള്‍ക്ക് മുമ്പ് കോക്രോച്ച് സമരത്തിന് ബംഗ്ലാദേശ് ജമാഅത്ത് ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചതായി വാര്‍ത്തവന്നിരുന്നു. ഇസ്ലാമിക മുന്നേറ്റത്തിന് എന്നും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പങ്കുണ്ടായിരുന്നെന്നും ഉപാധിരഹിതമായ പിന്തുണയാണ് പ്രക്ഷോഭത്തിന് നല്‍കുന്നതെന്നും ബംഗ്ലാദേശ് ജമാ അത്ത് ഇസ്ലാമി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ ആരംഭിച്ച പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറി കാശ്മീര്‍ പ്രശ്നം വരെ വിഷയമാകാന്‍ കാരണം ജമാ അത്ത് ഇസ്ലാമി അടക്കമുള്ള തീവ്രവാദ സംഘടനകളുടെ കടന്നുകയറ്റം മൂലമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കേരളത്തിലെ തീവ്രവാദ സംഘങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നാണ് വിവരം.

തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാറ്റാ പ്രക്ഷോഭത്തിന് കൂടുതല്‍ പേര്‍ എത്തിയത് കേരളത്തില്‍ നിന്നാണെന്നതും ശ്രദ്ധേയം.