Kerala

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

കാവിയാണ് തനിക്ക് ഇഷ്ടപ്പെട്ട നിറം എന്ന് പേളി മാണി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ജിഹാദികളും കമ്മികളും ബിജെപി വിരുദ്ധരും പേളിക്കെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സിജെപി സമരനാളുകളില്‍ മമ്മൂട്ടി മുതല്‍ മഞ്ജുവാര്യരും രഞ്ജിനി ഹരിദാസും വരെയുള്ളവരെ അപ്രസക്തമാക്കി ഒരു വലിയ സൂപ്പര്‍താരമായി ഇന്‍ഫ്ലുവന്‍സറായ പേളി മാണി ഉയര്‍ന്നുവരുന്നതിന് കേരളം സാക്ഷിയായി. കാവിയാണ് തനിക്ക് ഇഷ്ടപ്പെട്ട നിറം എന്ന് പേളി മാണി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ജിഹാദികളും കമ്മികളും ബിജെപി വിരുദ്ധരും പേളിക്കെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു.

പേളി മാണിയ്‌ക്ക് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്സ ഇത് മൂലം നഷ്ടമായെന്ന് ഗൂഗിള്‍ ജെമിനി പറയുന്നു. ജിഹാദി അജണ്ടയ്‌ക്കെതിരെ സംസാരിച്ചതിന്  57 ലക്ഷം ഫോളോവേഴ്സുണ്ടായിരുന്ന പേളി മാണിയുടെ ഫോളോവേഴ്സ് 55 ലക്ഷമായി കുറഞ്ഞു. . കുറെ നേരത്തെക്ക് പേളിക്ക് തന്റെ ഇന്‍സ്റ്റഗ്രാമിലെ കമന്‍റ് ബോക്സ് അടുച്ചു പൂട്ടേണ്ടി വന്നു. അത്രയ്‌ക്കായിരുന്നു ട്രോളുകളും ഭീഷണികളും വിമര്‍ശനങ്ങളും.

കേരളത്തില്‍ നിലനില്‍ക്കുന്ന ജിഹാദി അനുകൂല, ബിജെപി വിരുദ്ധ അന്തരീക്ഷം എത്ര ശക്തമാണെന്ന് തെളിയിക്കുകയായിരുന്നു ഈ സംഭവം. മുഖ്യധാരാമാധ്യമങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഒരു രണ്ടാം നിരയായി വലിയൊരു ജിഹാദി അനുകൂല, ബിജെപി വിരുദ്ധ മാധ്യമ ശൃംഖല കേരളത്തില്‍ വളര്‍ന്നുവരികയാണ്. വണ്‍ ഇന്ത്യ, ഡൂള്‍ ന്യൂസ്, ട്രൂ കോപ്പി തിങ്ക് തുടങ്ങി നിരവധി യൂട്യൂബ്, വാര്‍ത്താ വെബ്സൈറ്റുകള്‍ അതിവേഗം ബിജെപിയ്‌ക്കും മോദിയ്‌ക്കും എതിരെ നെരേറ്റീവുകള്‍ സൃഷ്ടിക്കുന്നു. ഈ സൈറ്റുകള്‍ തന്നെയാണ് സിജെപി സമരം നടക്കുമ്പോള്‍ കേരളത്തിലെ നടിമാരെ വിടാതെ അവരുടെ പ്രതികരണം സിജെപിയ്‌ക്ക് അനുകൂലമായി സംഘടിപ്പിച്ചുകൊണ്ടേയിരുന്നത്. വഴങ്ങാത്തവരെ ഈ ജിഹാദി മാധ്യമശൃംഖല അപമാനിച്ച് നിശ്ശബ്ദരാക്കി. നിലപാട് ഇല്ലാത്തവരെക്കൊണ്ടും ഇവര്‍ മോദി വിരുദ്ധ നിലപാടുകള്‍ എടുപ്പിച്ചു. പലരും സിനിമാ വ്യവസായത്തില്‍ പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ സിജെപിയെ അനുകൂലിക്കുകയായിരുന്നു. പക്ഷെ അക്കൂട്ടത്തില്‍ വ്യത്യസ്തമായ നിലപാട് തുറന്നുപറയാന്‍ പേളി മാണിയേ ഉണ്ടായുള്ളൂ എന്നതാണ് ഈ ഇന്‍ഫ്ലുവന്‍സറുടെ പ്രാധാന്യംവര്‍ധിപ്പിച്ചത്. പിന്നെ അത്തരം ഉറച്ച നിലപാട് തുറന്ന് പറഞ്ഞത് മേജര്‍ രവിയാണ്.

പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച പേളി അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ പേളി നിഷ്പക്ഷത നടിക്കുന്നുവെന്ന വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. ‘എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ് എന്റെ കമന്റ് ബോക്സ്’ എന്ന് പറഞ്ഞ പേളിയെ വിമർശിച്ചുകൊണ്ട് സംവിധായകൻ സിബി മലയിലിന്റെ മകന്‍ ജോ മലയിലും രംഗത്തെത്തി. താൻ പേളിയുടെ കമന്റ് ബോക്സിൽ ‘ലജ്ജാവഹം’ എന്ന് പോസ്റ്റ് ചെയ്തിരുന്നു എന്ന് ഓര്മപ്പെടുത്തിക്കൊണ്ടാണ് ഏഴ് പേജ് നീളുന്ന ജോ മലയിലിന്റെ കുറിപ്പ്.

പക്ഷെ ഇതിനോട് മൗനം പാലിക്കുകയായിരുന്നില്ല പേളി ചെയ്തത്. ശക്തമായ മറുപടിയുമായിരംഗത്ത് വന്നു. “എന്റെ പോസ്റ്റിനൊപ്പം ഒരു ‘ട്രിഗർ വാണിംഗ്’ (മുന്നറിയിപ്പ്) കൂടി നൽകേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. കാരണം, അത് പലരിലും അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നു. സമാധാനവും സുരക്ഷിതത്വവും അഹിംസയും ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത് ഇത്രയേറെ ആളുകളെ പ്രകോപിപ്പിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.”. ജോ മലയിലിനെ ഉത്തരം മുട്ടിക്കുന്നതായിരുന്നു പേളിയുടെ ഈ മറുപടി. പിന്നാലെ കാവിയാണ് എനിക്കിഷ്ടംഎന്ന ഉറച്ച നിലപാടും പേളി എടുത്തു. ഇതോടെയാണ് പേളിക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതും അവര്ക്ക് കമന്‍റ് ബോക്സ് പൂട്ടേണ്ടി വന്നതും.

ഇതിനിടെ വിദ്യാര്‍ത്ഥി സമരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണവും പേളി പങ്കുവച്ചു. ശക്തമായ നടപടിയുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റാണ് പേളി പങ്കുവച്ചത്. ഇതിനേയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്തതോടെ പേളി വീണ്ടും പ്രതികരണവുമായെത്തി. താന്‍ വയലന്‍സിന് പകരം സമാധാനത്തെ തെരഞ്ഞെടുത്തത് പലരേയും ചൊടിപ്പിച്ചുവെന്നാണ് പേളി പറഞ്ഞത്. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ മക്കളെ വച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായും പേളി ആരോപിച്ചു.

“എന്റെ രണ്ട് കുട്ടികൾ ഇപ്പോൾ സുരക്ഷിതരാണോ എന്ന് ചിലർ പരിഹാസത്തോടെ ചോദിക്കുന്നു. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അവർ പെൺകുട്ടികളാണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് എന്താണ് പ്രശ്നം? ഓ! എന്റെ നിലപാട് മാറ്റാൻ എന്നെ ഭീഷണിപ്പെടുത്തുകയാണോ? അതിനായി ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരും. നിങ്ങൾ വെല്ലുവിളിച്ചിരിക്കുന്നത് ആള് മാറിപ്പോയി”.- ധീരമായ നിലപാടായിരുന്നു പേളി മാണി എടുത്തത്. മറ്റ നടിമാര്‍ ജിഹാദി ഭീകരതയ്‌ക്ക് അടിമപ്പെട്ട് സുരക്ഷിതരായപ്പോള്‍ പേളി മാണി നടത്തിയത് ശക്തമായ ഒറ്റയാള്‍ പോരാട്ടം.

എന്തായാലും ആരെയൊക്കെയോ ഭയന്ന് നിലപാട് പറഞ്ഞ നടീനടന്മാരില്‍ നിന്നും വ്യത്യസ്തമായി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞ പേളി മാണിക്ക് കയ്യടി ഉയരുകയാണ്.

 

Recent Posts