India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ ഭാരതമണ്ഡപത്തില്‍ നടക്കും. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് അസംബ്ലിയുടെ ഒന്‍പതാമത് സെഷനും ഗ്രീന്‍ ഹൈഡ്രജനെക്കുറിച്ചുള്ള നാലാമത് അന്താരാഷ്‌ട്ര സമ്മേളനത്തിനും ഒപ്പമാണ് ഉച്ചകോടി നടക്കുകയെന്ന് കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും.

വികസിത ഭാരതത്തിന്റെ പ്രധാന സ്തംഭമെന്ന നിലയില്‍ പുനരുപയോഗ ഊര്‍ജത്തോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയും ആഗോള സുസ്ഥിര വികസനത്തിനുള്ള അതിന്റെ സംഭാവനയും പ്രധാനമന്ത്രിയുടെ സാന്നിധ്യം പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട എല്ലാവരെയും ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരും. മുഴുവന്‍ പുനരുപയോഗ ഊര്‍ജ മൂല്യശൃംഖലയുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഉച്ചകോടി സഹായിക്കും. ആഗോള കാഴ്ചപ്പാടോടെയാണ് ഉച്ചകോടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉച്ചകോടിക്കായി 34 രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര സോളാര്‍ അലയന്‍സ് അസംബ്ലിയിലേക്ക് 128 രാജ്യങ്ങളെ ക്ഷണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോയായ ഊര്‍ജ ചക്ര മന്ത്രി അനാച്ഛാദനം ചെയ്തു. ഔദ്യോഗിക പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ചടങ്ങില്‍ പുറത്തിറക്കി.

മുഴുവന്‍ സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഭാരതത്തിന്റെ പുനരുപയോഗ ഊര്‍ജ പരിവര്‍ത്തനം മുന്നോട്ട് പോകുന്നതെന്ന് ഊര്‍ജ, നവ, പുനരുപയോഗ ഊര്‍ജ സഹമന്ത്രി ശ്രീപദ് യെശോനായിക് പറഞ്ഞു. മന്ത്രാലയ സെക്രട്ടറി സന്തോഷ് കുമാര്‍ സാരംഗി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ദേശീയ, അന്തര്‍ദേശീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.