ഇന്ത്യയുടെ ചരിത്രത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയായി ജൂണ്‍ 10-ന്, നരേന്ദ്ര മോദി മാറിയല്ലോ. ജീവിതത്തിന്റെ സിംഹഭാഗവും സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എനിക്ക്, അദ്ദേഹം എത്ര വര്‍ഷം അധികാരത്തില്‍ തുടര്‍ന്നു എന്നതല്ല, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്തങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിക്കാനും, ഭരണത്തെ സ്വാധീനിക്കാനും, രാജ്യത്തെ സേവിക്കാനും അധികാരം എങ്ങനെ ഉപയോഗിച്ചു എന്നതാണ് പ്രധാനം. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന നിലയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലയളവിനെ മോദി മറികടന്നെങ്കിലും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ചതിന്റെ റെക്കോര്‍ഡ് 1947 മുതല്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന് അവകാശപ്പെട്ടതാണ്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ദര്‍ശനങ്ങളെയും അന്ത്യോദയ (സമൂഹത്തിലെ അവസാനത്തെയും ദരിദ്രന്റെയും ഉന്നമനം) എന്ന ആശയത്തെയും മാനദണ്ഡമാക്കി വിലയിരുത്തുമ്പോള്‍, ഒരു സര്‍ക്കാരിന്റെ വിജയം സാധാരണക്കാരുടെ, പ്രത്യേകിച്ച് ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ ജീവിതത്തെ എത്രത്തോളം മെച്ചപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പുരോഗതിയും വികസനവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരിലേക്ക് എത്രത്തോളം എത്തിയിട്ടുണ്ട് എന്നതിന്റെ കണക്കെടുപ്പാണ് നെഹ്‌റുവിന്റെ ഇന്ത്യയില്‍ നിന്ന് മോദിയുടെ ഭാരതത്തിലേക്കുള്ള ദൂരം.
ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചും ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അദ്ദേഹം നേരിട്ട വെല്ലുവിളികളെക്കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിഭജനം, നൂറ്റാണ്ടുകളുടെ കൊളോണിയല്‍ ഭരണം മൂലമുണ്ടായ കൊടിയ ദാരിദ്ര്യം, കുറഞ്ഞ സാക്ഷരതാ നിരക്ക്, കുറഞ്ഞ ശരാശരി ആയുര്‍ദൈര്‍ഘ്യം എന്നിവയാല്‍ ബുദ്ധിമുട്ടിയിരുന്ന ഒരു രാജ്യമാണ് നെഹ്‌റുവിന് കൈമാറിക്കിട്ടിയത്. പുതുതായി സ്വതന്ത്രരായ മറ്റ് പല രാജ്യങ്ങളും സൈനിക അട്ടിമറികളോ സ്വേച്ഛാധിപത്യ ഭരണമോ അനുഭവിക്കാന്‍ വിധിക്കപ്പെട്ടപ്പോള്‍ മേല്‍പ്പറഞ്ഞ ബുദ്ധിമുട്ടുകള്‍ക്കിടയിലും, ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ സംവിധാനം നെഹ്‌റു സ്ഥാപിച്ചു. ആസൂത്രണ കമ്മീഷന്‍ മുഖേന ആസൂത്രിത സാമ്പത്തിക മാതൃക സ്വീകരിച്ചു, പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി, ലൈസന്‍സിംഗ് സംവിധാനത്തിലൂടെ ഉത്പാദനം നിയന്ത്രിച്ചു. ഈ കാലയളവില്‍, സര്‍വകലാശാലകള്‍, ശാസ്ത്ര ലബോറട്ടറികള്‍, ആണവ, ബഹിരാകാശ പരിപാടികള്‍, വലിയ ഉരുക്ക് നിര്‍മ്മാണ ശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തു, അത് ആധുനിക രാഷ്‌ട്രത്തിന്റെ അടിത്തറയായി മാറി. 1974-ല്‍ ഞാന്‍ വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നപ്പോള്‍ പരിമിതമായ വിഭവങ്ങളുള്ള, ക്ഷാമം നേരിടുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിച്ചതായി ഓര്‍ക്കുന്നു. എന്നാല്‍ ആ വെല്ലുവിളികളെ ദൃഢനിശ്ചയത്തോടെയും അന്തസ്സോടെയും കൈകാര്യം ചെയ്യാനായി.
വികസന പദ്ധതികളും ക്ഷേമ പദ്ധതികളും സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ വൈദഗ്‌ദ്ധ്യം നേടിയെങ്കിലും, നിര്‍ദ്ദിഷ്ട ആനുകൂല്യങ്ങള്‍ സാധാരണ പൗരന്മാരില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ബുദ്ധിമുട്ട് നേരിട്ടു. ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിക്കുന്ന നയങ്ങള്‍ക്കും ഗ്രാമങ്ങളിലെ ആളുകള്‍ക്ക് ലഭിക്കുന്ന സഹായത്തിനും മദ്ധ്യേ വലിയ അന്തരം ഉണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ എന്റെ കരിയറിന്റെ മധ്യത്തോടെ വ്യക്തമായിരുന്നു. കാര്യക്ഷമതയില്ലായ്‌മ, ഉദ്യോഗസ്ഥ ഭരണം, അഴിമതി, മോശം നിര്‍വ്വഹണം എന്നിവ കാരണം ധനത്തിന്റെയും വിഭവങ്ങളുടെയും ഭൂരിഭാഗവും നഷ്ടപ്പെട്ടു. ‘ഓരോ രൂപയുടെയും 15 പൈസ മാത്രമേ ദരിദ്രരിലേക്ക് എത്തുന്നുള്ളൂ’ എന്ന ഒരു മുന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം, ലക്ഷ്യം കൈവരിക്കുന്നതിന് മുമ്പ് എത്രമാത്രം ധനം പാഴായിപ്പോയെന്ന് വ്യക്തമാക്കുന്നു.
2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍, മന്ദഗതിയിലുള്ള വളര്‍ച്ച, സ്തംഭിച്ച അടിസ്ഥാന സൗകര്യ വികസനം, ഉയര്‍ന്ന പണപ്പെരുപ്പം, സര്‍ക്കാരിലുള്ള പൊതുജന വിശ്വാസം ദുര്‍ബലപ്പെടുത്തിയ അഴിമതികള്‍ എന്നിവയുള്‍പ്പെടെ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന ‘ഫ്രജൈല്‍ ഫൈവ്’ വിശേഷണത്തോടെയുള്ള സമ്പദ്വ്യവസ്ഥയെയാണ് അദ്ദേഹം അഭിമുഖീകരിച്ചത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന രീതിയെ അടിമുടി പരിവര്‍ത്തനം ചെയ്തു കൊണ്ടാണ് മോദി അതിനോടു പ്രതികരിച്ചത്. ആസൂത്രണ കമ്മീഷന് പകരം നീതി ആയോഗ് വന്നു, മുകളില്‍ നിന്ന് താഴേക്ക് എന്ന സമീപനത്തില്‍ നിന്ന് സംസ്ഥാനങ്ങളുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറി. ക്ഷേമ പദ്ധതികള്‍ നേരിട്ട് ഗുണഭോക്താക്കളിലെത്തിക്കാന്‍ കഴിയുന്ന സംവിധാനം
സൃഷ്ടിക്കാനായി പൗരന്മാരുടെ തിരിച്ചറിയല്‍രേഖ, ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയെ ബന്ധിപ്പിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ഡിബിടി എന്നറിയപ്പെടുന്ന ഈ സംവിധാനം, ആനുകൂല്യത്തെ വഴിതിരിച്ചുവിടുന്ന ഇടനിലക്കാരെ ഒഴിവാക്കി. ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലേക്ക് സര്‍ക്കാര്‍ പ്രകടനമാനദണ്ഡം പുതുക്കിയതിനാല്‍ ഡിബിടി ഒരു സുപ്രധാന പരിഷ്‌കാരമായി മാറി.
ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ കൂടുതല്‍ കാര്യക്ഷമമായി പൗരന്മാര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശേഷിയുള്ള പ്ലാറ്റ്‌ഫോമായി കേന്ദ്രസര്‍ക്കാര്‍ സ്വയം രൂപാന്തരപ്പെട്ടു. രാജ്യവ്യാപകമായ ഐഡന്റിറ്റി സിസ്റ്റവും ആഗോള ശ്രദ്ധ ആകര്‍ഷിച്ച ഡിജിറ്റല്‍ പേയ്‌മെന്റ് നെറ്റ്വര്‍ക്കും ഉള്‍പ്പെടെ വന്‍ തോതിലുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇന്ത്യ വികസിപ്പിച്ചെടുത്തു. ജന്‍ ധന്‍ യോജനയിലൂടെ, 500 ദശലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കപ്പെട്ടു. ബാങ്കിംഗ് സൗകര്യമില്ലാത്ത നിരവധി കുടുംബങ്ങളെ ഔപചാരിക സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവന്നു. ഈ കാലയളവില്‍ ദശലക്ഷക്കണക്കിന് ആളുകളെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതായി നിതി ആയോഗിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ശക്തമായ സാമ്പത്തിക വളര്‍ച്ചയുമായി സമന്വയിപ്പിച്ച്, പൗരന്മാര്‍ക്കും സേവനങ്ങള്‍ക്കും മദ്ധ്യേ ഇടനിലക്കാരനായി വര്‍ത്തിക്കുന്നതിലുപരി ജനങ്ങള്‍ക്ക് നേരിട്ട് അവസരങ്ങള്‍ ലഭ്യമാക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്യുന്ന ശാക്തീകരിക്കപ്പെട്ടതും ബന്ധിതവുമായ ‘ഭാരതം’ എന്ന ആശയത്തിലേക്ക് ഈ പരിവര്‍ത്തനം മാറി.
പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് 2014-ലെ 1.53% ല്‍ നിന്ന് 20% ആയി വര്‍ദ്ധിച്ചു, 2030-ല്‍ നിശ്ചയിച്ചിരുന്ന ലക്ഷ്യം അര പതിറ്റാണ്ട് മുമ്പേ നേടി. ഭക്ഷ്യ ദാതാക്കള്‍ (അന്നദാത) മാത്രമല്ല, ഊര്‍ജ്ജ ദാതാക്കള്‍ (ഉര്‍ജദാത) എന്നും വിശേഷിപ്പിക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഇത് അധിക വരുമാന സ്രോതസ്സ് സൃഷ്ടിക്കുന്നതിനൊപ്പം ഇറക്കുമതി ചെയ്ത അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്തു. പത്ത് കോടിയിലധികം ദരിദ്ര കുടുംബങ്ങള്‍ക്ക് പാചക വാതക കണക്ഷന്‍ നല്‍കി, സബ്‌സിഡികള്‍ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കിയ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉദാഹരണമാണ്. അതിദരിദ്രരും പിന്നാക്കം നില്‍ക്കുന്നവരുമായ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ആശയമായ അന്ത്യോദയയുടെ പ്രായോഗിക ഉദാഹരണങ്ങളായി ഈ സംരംഭങ്ങള്‍ മാറി. ഇടനിലക്കാര്‍ മുഖേന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ അനുവദിക്കുന്നതിനുപകരം, സമൂഹത്തിലെ അവസാനത്തെ വ്യക്തിയില്‍, പ്രത്യേകിച്ച് ദരിദ്രരായ വനിതകളിലും ദുര്‍ബല കുടുംബങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നേരിട്ട് എത്തിച്ചേരുന്നതിനും ഉതകും വിധമാണ് സര്‍ക്കാര്‍ പരിപാടികള്‍ ഇപ്പോള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വികസനം ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രകടമായ പുരോഗതിയിലൂടെ ദൃശ്യമാണ്. വീട് ഇല്ലാത്ത കുടുംബങ്ങള്‍ക്കായി പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴില്‍ ദശലക്ഷക്കണക്കിന് അടച്ചുറപ്പുള്ള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഏതാനും നഗരങ്ങളില്‍ നിന്ന് കൂടുതല്‍ നഗരങ്ങളിലേക്ക് മെട്രോ റെയില്‍ സംവിധാനങ്ങളുടെ വ്യാപനം, വിമാനത്താവളങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച, ചെറിയ പട്ടണങ്ങളിലെ ആളുകള്‍ക്ക് വിമാന യാത്ര ലഭ്യമാക്കുന്നതില്‍ ഉഡാന്‍ പദ്ധതിയുടെ വിജയം എന്നിവയും ശ്രദ്ധേയമാണ്. റെയില്‍വേകള്‍ വ്യാപകമായി വൈദ്യുതീകരിക്കപ്പെടുകയും, ആഭ്യന്തരമായി നിര്‍മ്മിച്ച ആധുനിക സെമി-ഹൈ-സ്പീഡ് ട്രെയിനുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇവ വെറും സ്ഥിതിവിവരക്കണക്കുകളോ കടലാസിലെ സര്‍ക്കാര്‍ പദ്ധതികളോ അല്ല എന്നതാണ് പ്രധാന കാര്യം; യാത്രാ സമയം കുറയ്‌ക്കുന്നതിലൂടെയും, സൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെയും, സുരക്ഷിതമായ പാര്‍പ്പിടം നല്‍കുന്നതിലൂടെയും, ഗതാഗതത്തിലേക്കും അവസരങ്ങളിലേക്കുമുള്ള പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ജനങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തി. സാധാരണ പൗരന്മാര്‍ക്ക് അനുദിനം അനുഭവവേദ്യമാകുന്ന പ്രായോഗിക ഗുണഫലങ്ങളിലൂടെയാണ് വികസനം അളക്കപ്പെടുന്നത്.
സ്വദേശത്ത് വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസവും വികസനവും വിദേശനയത്തെയും സ്വാധീനിച്ചിട്ടുണ്ട്. പുതുതായി സ്വാതന്ത്ര്യം ലഭിച്ച സാമ്പത്തികമായി ദൗര്‍ബല്യങ്ങളുള്ള രാജ്യമായിരുന്നതിനാല്‍ പക്ഷം ചേരുന്നത് ഒഴിവാക്കാന്‍ ആഗ്രഹിച്ച നെഹ്‌റുവിന്റെ ചേരിചേരാ നയം പ്രായോഗിക തിരഞ്ഞെടുപ്പായിരുന്നു. ഇതിനു വിപരീതമായി, ‘മള്‍ട്ടി-അലൈന്‍മെന്റ്’ എന്ന ഇന്നത്തെ നയം, ഒന്നിലധികം ആഗോള ശക്തികളുമായി ഒരേസമയം ബന്ധം നിലനിര്‍ത്തുകയും അവയിലെല്ലാം പ്രധാന പങ്കാളിയാകാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തവും സ്വാധീനശാലിയുമായ രാഷ്‌ട്രത്തിന്റെ തന്ത്രമാണ്. ഗ്രൂപ്പ് ഓഫ് ട്വന്റി (ജി 20)യിലെ ഭാരതത്തിന്റെ അധ്യക്ഷ കാലയളവില്‍ രാജ്യതലസ്ഥാനത്ത് മാത്രമല്ല, വ്യത്യസ്ത സംസ്ഥാനങ്ങളിലായാണ് പരിപാടികള്‍ നടന്നത്. കൂടാതെ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ പ്രധാന ശബ്ദമായി സ്വയം അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ ഉദ്യമങ്ങള്‍ പ്രശംസനീയമാണ്. പൗരന്മാര്‍ക്ക് ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതില്‍ വിജയിച്ച, ആത്മവിശ്വാസവുമുള്ള നമ്മുടെ രാജ്യം അന്താരാഷ്‌ട്ര വേദിയില്‍ വിശ്വാസവും സ്വാധീനവും നേതൃത്വവും ആര്‍ജ്ജിക്കുന്നു.
വലിയ നേട്ടങ്ങളുടെ റെക്കോര്‍ഡുള്ള സര്‍ക്കാര്‍ സ്വാഭാവികമായും വിമര്‍ശനങ്ങളെയും സൂക്ഷ്മ പരിശോധനയെയും നേരിടേണ്ടിവരും, പ്രത്യേകിച്ച് പൊതു വിഷയങ്ങള്‍ ജനങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്ന ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യത്തില്‍. ജനങ്ങളുടെ വീക്ഷണ കോണില്‍ മൗലികമായ പരിവര്‍ത്തനം ദൃശ്യമാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍, പണ്ഡിറ്റ് നെഹ്‌റുവിന് കീഴില്‍, വിഭവങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി ജനങ്ങള്‍ പ്രധാനമായും സര്‍ക്കാരിനെ ഉറ്റു നോക്കിയിരുന്നു. മോദിജിയുടെ ഭാരതത്തില്‍, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സേവനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവ ഫലപ്രദമായി നല്‍കുന്നുണ്ടോ എന്നതില്‍ പൗരന്മാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. ‘രസീത് കാണിക്കാന്‍ നിര്‍ബന്ധിക്കുന്നു’ അഥവാ ദൃശ്യമായ തെളിവുകള്‍, അളക്കാവുന്ന ഫലങ്ങള്‍, ഉത്തരവാദിത്തം എന്നിവ പ്രതീക്ഷിക്കുന്നു.
ഒരു നേതാവ് അധികാരത്തിലിരുന്ന കാലയളവിലല്ല, മറിച്ച് സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിലാണ് ജൂണ്‍ 10 ന്റെ പ്രാധാന്യം കുടികൊള്ളുന്നത്. സ്വാതന്ത്ര്യാനന്തരം, രാഷ്‌ട്രത്തിന്റെ അടിത്തറ കെട്ടിപ്പടുത്തത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്, അതേസമയം സര്‍ക്കാര്‍ ആനുകൂല്യങ്ങളും സേവനങ്ങളും നേരിട്ടും സുതാര്യമായും പൗരന്മാരിലേക്ക് എത്തുന്ന തരത്തില്‍ സംവിധാനത്തെ പുനഃക്രമീകരിക്കുകയോ ‘പുനര്‍നിര്‍മ്മിക്കുകയോ’ ചെയ്തത് നരേന്ദ്ര മോദിയാണ്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലായി വിവിധ സര്‍ക്കാരുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എനിക്ക്, സമൂഹത്തിലെ ഏറ്റവും ദരിദ്രരായ വ്യക്തികള്‍ക്കുണ്ടായ പ്രധാനപ്പെട്ട പരിവര്‍ത്തനം അറിയാനാകും. മുമ്പ്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനിശ്ചിതത്വത്തിലായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവ നേരിട്ട് ജനങ്ങളിലേക്ക് എത്തുന്നു. 2047 ഓടെ വികസിത ഭാരതം എന്ന ദര്‍ശനം സാക്ഷാത്ക്കരിക്കേണ്ടത് ദീന്‍ദയാല്‍ ഉപാധ്യായ വ്യക്തമാക്കിയത് പോലെ, ഏറ്റവും ദുര്‍ബലരായ വ്യക്തിയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലൂടെയായിരിക്കണം.
















