Kerala

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‌സിയുടെ വിശ്വാസ്യത തിരിച്ചുകൊണ്ടുവരാനോ യുവാക്കളുടെ ആശങ്ക പരിഹരിക്കാനോ കഴിയാത്ത മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ നാടകം നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ എംഎല്‍എ. പിഎസ്‌സി പരീക്ഷാതട്ടിപ്പില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ യുവജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് പിഎസ്‌സി പരീക്ഷക്രമക്കേടും തൊഴില്‍ തട്ടിപ്പും ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുള്ള ആശങ്ക പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടുമ്പോള്‍ പിഎസ്‌സിയുടെ വിശ്വാസ്യത തിരിച്ചുകൊണ്ടുവരാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് വി.ഡി. സതീശന്‍.

വിദേശ ഫണ്ടിന്റെ ബലത്തില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവരുടെ കളിപ്പാവയായി രാഹുല്‍ ഗാന്ധി മാറിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ കാണണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്ത് അരക്ഷിതാവസ്ഥയ്‌ക്ക് നേതൃത്വം കൊടുക്കാന്‍ പോയ മുഖ്യമന്ത്രി സതീശന്‍ സ്വന്തം പാര്‍ട്ടിയിലെ വിദ്യാര്‍ത്ഥി നേതാവിന് മുഖം കൊടുക്കാതെ പോയത് എന്തുകൊണ്ടാണെന്ന് ഗോപകുമാര്‍ ചോദിച്ചു.

പാരമ്പര്യത്തിന്റെ പേരില്‍ രാജ്യം ഭരിച്ചവരുടെ നേതൃത്വത്തില്‍ ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ഈ ശ്രമങ്ങള്‍ രാജ്യത്ത് വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി. സുധീര്‍, സെക്രട്ടറി പൂന്തുറ ശ്രീകുമാര്‍, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ഒ. നിധീഷ് എന്നിവര്‍ പങ്കെടുത്തു.

കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നും ആരംഭിച്ച യുവജന മാര്‍ച്ച് ക്ലിഫ് ഹൗസിന് മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവമോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് അനന്തു, ജനറല്‍ സെക്രട്ടറി ഗൗതം കൃഷ്ണ, ജിഷ്ണു ഉള്ളേരി മണ്ഡലം പ്രസിഡന്റ്, ഗോകുല്‍ എടക്കര മണ്ഡലം ജനറല്‍ സെക്രട്ടറി, അമിത എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.

പ്രതിഷേധ മാര്‍ച്ചിന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഗോകുല്‍ ഗോപിനാഥ്, വരുണ്‍ പ്രസാദ്, വിഷ്ണു വഞ്ചിമല, സംസ്ഥാന ഭാരവാഹികളായ അഖില്‍ എ.എസ്., മനു മോഹന്‍, ഷിജില്‍, ശ്രുതി പൊയ്‌ലൂര്‍, നിപിന്‍ കൃഷ്ണന്‍, അധീന ഭാരതി, അഖില്‍ വര്‍ഗീസ്, അഭിജിത്ത് അശോകന്‍, വിഷ്ണു പ്രകാശ്, റിഷാഭ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Recent Posts