Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കട്ടപ്പന: ഇടുക്കി ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിലും സര്‍വീസ് ബാങ്കുകളിലും വ്യാപകമായ ക്രമക്കേടുകളും സാമ്പത്തിക അഴിമതിയും വര്‍ധിക്കുന്നത് നിക്ഷേപകരില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ മാത്രം 48 സഹകരണ സംഘങ്ങളുണ്ട്. ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിക്കുന്നുണ്ടെങ്കിലും ഇവിടെയെല്ലാം വ്യാപകമായ ക്രമക്കേടുകളാണ് നടന്നു വരുന്നത്.

അയ്യപ്പന്‍ കോവില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മാത്രം രണ്ട് കോടിയിലേറെ അഴിമതി നടന്നതായും സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുമളി, അമരാവതി, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍, പാമ്പനാര്‍, മലനാട് കോപ്പറേറ്റീവ് ബാങ്ക്, ഏലപ്പാറ തുടങ്ങിയ സഹകരണ സംഘങ്ങളിലും അന്വേഷണം വ്യാപിപ്പിക്കണം. സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ഫണ്ടുകളാണ് ഇടത്-വലത് ഭരണസമിതികള്‍ അട്ടിമറിക്കുന്നത്.

അയ്യപ്പന്‍കോവില്‍ സര്‍വീസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് 4009-ാം നമ്പര്‍ അംഗമായ കെ.ജെ. ജോസഫ്, ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയിലെ അന്വേഷണത്തില്‍ അക്കൗണ്ട് തിരിമറിയും പണയ ഉരുപ്പടികളിലെ തട്ടിപ്പും മൂലം ബാങ്കിന് വലിയ നഷ്ടമുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ,യുഡിഎഫ് ഭരണസമിതിയും അന്നത്തെ സര്‍ക്കാരും ചേര്‍ന്ന് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.

14ലക്ഷത്തി എണ്‍പതിനായിരം രൂപ തിരിച്ചടച്ച് പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങളാണ് നടന്നത്. എന്നാല്‍ പരാതിക്കാരനായ കെ.ജെ. ജോസഫ് ഹൈക്കോടതിയെ സമീപിച്ച് സഹകരണ നിയമം അനുസരിച്ച് അന്വേഷണം നടത്തി ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനും, യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി ബാങ്കിന്റെ പണം തിരികെ പിടിച്ച് സംരക്ഷിക്കുന്നതിനുമായി സഹകരണ നിയമം 68-ാം വകുപ്പ് പ്രകാരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് അന്വേഷണം നടന്നു വരുന്നതായും ബിജെപി അറിയിച്ചു.

സംഘത്തിന് നഷ്ടപ്പെട്ട പണം തിരികെ പിടിക്കാനും അംഗങ്ങളുടെ നഷ്ടം പരിഹരിക്കാനും അധികാരികള്‍ അടിയന്തരമായി ഇടപെടണം. ഇടുക്കി ജില്ലയിലെ മുഴുവന്‍ സഹകരണ സംഘങ്ങളിലെയും തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Recent Posts