
വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)
ന്യൂദല്‍ഹി: കള്ളാടി ദുരന്തത്തിന് ശേഷം അവിടുത്തെ എംപിയായ പ്രിയങ്ക ഗാന്ധി ജൂലായ് 24 വെള്ളിയാഴ്ച എത്തിച്ചേരുമെന്ന് കോണ്‍ഗ്രസിന്റെ അറിയിപ്പ്. വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ കനത്ത മഴയെത്തുടർന്ന് വൻ മണ്ണിടിച്ചിലും ദുരന്തവും ഉണ്ടായത് 2026 ജൂലൈ 7 ചൊവ്വാഴ്ച ആണ്. ഏതാണ്ട് 16 ദിവസത്തിന് ശേഷമാണ് പ്രിയങ്ക ദുരന്തഭൂമിയില്‍ എത്തിച്ചേരുന്നത്. ഏഴ് പേരാണ് ഈ ദുരന്തത്തില്‍ മരിച്ചത്.
പ്രിയങ്കയുടെ ഏറെ വൈകിയുള്ള ഈ വരവില്‍ പല വിധത്തിലുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. പശുവും ചത്തു മോരിലെ പുളിയും പോയി… അതിന് ശേഷമാണ് കള്ളാടിയിലെ പ്രകൃതി ദുരന്തം കാണാന്‍ പ്രിയങ്ക എത്തുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ ഒരു കമന്‍റ്. ദുരന്തമുണ്ടാക്കുന്നതിനും മൂന്നാഴ്ച മുന്‍പെങ്കിലും പ്രകൃതി ഒന്ന് അറിയിച്ചിരുന്നെങ്കില്‍ പ്രിയങ്കയ്‌ക്ക് നേരത്തിന് എത്താന്‍ കഴിഞ്ഞേനെ എന്നാണ് മറ്റൊരു കമന്‍റ്.
ശക്തമായ മഴയും തുരങ്ക നിർമാണത്തിനായി മലമുകളിൽ അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ശക്തമായ മഴയിൽ ഒലിച്ചിറങ്ങി തൊഴിലാളികളുടെ ക്യാംപുകൾക്ക് മുകളിലേക്ക് പതിച്ചതുമാണ് അപകടമുണ്ടാക്കിയത്. പ്രിയങ്കയെ രക്ഷിക്കാന്‍ മന്ത്രിയും പ്രിയങ്കയുടെ അനുചരനുമായ സിദ്ദീഖ് കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. പ്രിയങ്കയുടെ പേരില്‍ ദുരിതാശ്വാസക്യാമ്പില്‍ മിഠായി വിതരണം നടത്തിയാണ് പ്രിയങ്കയുടെ സാന്നിധ്യം സിദ്ദിഖ് അറിയിച്ചത്.
ഇതിന് മുന്‍പ് ചൂരല്‍മല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോഴും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആഗസ്ത് 1-ന് ദുരന്തഭൂമി നേരിട്ട് സന്ദർശിച്ചിരുന്നു. ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച് മടങ്ങിയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു സഹായവും കോണ്‍ഗ്രസ് എത്തിച്ചിട്ടില്ല. വീട് നഷ്ടപ്പെട്ടവര്ക്ക് വീട് വെച്ചുകൊടുക്കുെന്ന് പറഞ്ഞ് വന്‍പിരിവ് നടത്തിയെങ്കിലും വീട് നഷ്ടപ്പെട്ടവര്ക്ക് വീട് നിര്‍മ്മാണം തുടങ്ങിവെച്ചതല്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. വെറും 18 വീടുകളാണ് നിര്‍മ്മിക്കുന്നതെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. പക്ഷെ പിരിച്ചെടുത്ത തുകയുടെ കണക്ക് കോണ്‍ഗ്രസുകാര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ലെന്നത് വന്‍ ഫണ്ട് വെട്ടിപ്പ് നടന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക ഗാന്ധി ജയിച്ചത്. ന്യൂനപക്ഷ വോട്ട് ബാങ്കുകള്‍ വരുതിയിലാക്കിയാണ് ഈ വിജയം. എംപിമാര്‍ ആ മണ്ഡലത്തില്‍ വികസനം കൊണ്ടുവരുന്നുണ്ടോ എന്ന് നോക്കിയല്ല, മതപ്രീണനം നടത്തുന്നവരാണോ എന്ന് നോക്കിയാണ് ഇവിടുത്തെ വോട്ടിംഗ്. മുന്‍പ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് വിജയിച്ചത്. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം മൂത്തപ്പോള്‍ മുസ്ലിം ലീഗ് ഭീഷണിയുമായി സതീശന് അനുകൂലമായി രംഗത്ത് വന്നപ്പോള്‍ പ്രിയങ്ക ഗാന്ധി പരസ്യമായി സതീശന് വേണ്ടി ഹൈക്കമാന്‍ഡില്‍ അമ്മയോടും സഹോദരന്‍ രാഹുല്‍ ഗാന്ധിയോടും യുദ്ധം ചെയ്തുവെന്നാണ് വാര്‍ത്ത. അതാണത്രെ ഒടുവില്‍ സതീശന് മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചത്.