Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

എരുമേലി: നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള പദ്ധതിയ്‌ക്ക് കേന്ദ്ര അനുമതികള്‍ അടക്കം ലഭിച്ചത് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍. എന്നാല്‍ ഈ പദ്ധതി പത്തനംതിട്ട ജില്ലയിലേക്ക് മാറ്റുന്നു എന്നാണ് ഇപ്പോള്‍ പ്രചരണം വ്യാപകമായിരിക്കുന്നത്.

അങ്ങനെ പദ്ധതി മാറ്റുന്നു എന്ന് സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഒരിടത്തും പറഞ്ഞിട്ടില്ലന്നിരിക്കെ എങ്ങനെ മാറ്റുമെന്ന് എരുമേലിയിലെ നാട്ടുകാര്‍ ചോദിക്കുന്നു.
മൂന്നര വര്‍ഷം മുമ്പ് നാട്ടുകാരുടെ 307 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു അളന്നു തിരിച്ചു കുറ്റി തറച്ച് ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ പാടില്ലന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ്. വിമാനത്താവള പദ്ധതി മാറ്റിയാല്‍ ഇവരോട് സര്‍ക്കാര്‍ എന്ത് സമാധാനം പറയുമെന്നാണ് നാട്ടുകാരുടെ ചോദ്യം. വില്‍ക്കാന്‍ പറ്റാത്ത ഭൂമിയുമായി നട്ടം തിരിഞ്ഞവര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കേണ്ടി വരും. പദ്ധതിയ്‌ക്ക് ലഭിച്ച കേന്ദ്ര-സംസ്ഥാന അനുമതികള്‍ വെറുതെയാകും.

പഠനം ഉള്‍പ്പടെ ഇതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിട്ട തുക പാഴായി മാറും. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം നടത്തി എല്ലാ അനുമതികളും നേടിയ പദ്ധതി മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കണമെങ്കില്‍ ഒട്ടേറെ സാങ്കേതിക തടസങ്ങള്‍ ആണ് കേന്ദ്ര തലത്തില്‍ നിന്ന് വരെ നേരിടേണ്ടി വരിക.

വാസ്തവം ഇതായിരിക്കെ പത്തനംതിട്ട ജില്ലയില്‍ എവിടെ വേണം വിമാനത്താവളമെന്ന തലക്കെട്ട് നല്‍കി ചില സോഷ്യല്‍ മീഡിയ പേജുകള്‍ വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. ഇത് മൂലം ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്ന് ആക്ഷേപം ശക്തമാണ്. നിലവില്‍ ശബരിമല വിമാനത്താവള പദ്ധതിയുടെ സ്ഥലം എന്നത് എരുമേലിയാണെന്നാണ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും ഫയലില്‍ അനുമതിയും അംഗീകാരവുമായി ഉള്ളത്. എരുമേലിയില്‍ പ്രാഥമിക അനുമതിയില്‍ തുടങ്ങി സ്ഥലം ഏറ്റെടുക്കല്‍ വരെ എത്തിയതിനൊപ്പം പാരിസ്ഥിതിക പഠനം, സാമൂഹിക പ്രത്യാഘാത പഠ നം എന്നിവയെല്ലാം നടക്കുകയും ഇവ സംബന്ധിച്ച് പൊതു ജനഹിയറിങ്ങ് നടക്കുകയും ചെയ്തു.

ആകെ നിലവില്‍ നേരിട്ടിരിക്കുന്ന തടസം എന്നത് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥ അവകാശം സംബന്ധിച്ച തര്‍ക്കമാണ്. അതില്‍ നിലവില്‍ എസ്റ്റേറ്റ് അധികൃതര്‍ക്ക് അനുകൂല വിധി പാലാ സബ് കോടതിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എസ്റ്റേറ്റ് ബിലീവേഴ്സ് ചര്‍ച്ച് ബന്ധമുള്ള അയാന ചാരിറ്റബിള്‍ ട്രസ്റ്റ് വക ആണെന്ന് കോടതി അംഗീകരിച്ചെങ്കിലും ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നില നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പദ്ധതിമാറ്റാന്‍ സാധിക്കില്ലന്നിരിക്കെ പത്തനംതിട്ട ജില്ലയിലേക്ക് പദ്ധതി മാറ്റുമെന്ന പ്രചരണം വിവാദം നിറച്ചിരിക്കുകയാണ്.

Recent Posts