Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരളത്തിലെ വഖഫ് ബോർഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി. കേരള ഹൈക്കോടതിയിൽ ബിജെപി സമർപ്പിച്ചിട്ടുള്ള ഹർജിയുടെ എല്ലാ വാദമുഖങ്ങളും സുപ്രീം കോടതി അംഗീകരിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്.

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താത്കാലികമായി ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം മാത്രമാണ് സുപ്രീം കോടതി റദ്ദാക്കിയത്. വഖഫ് ബോർഡ് രൂപീകരിക്കേണ്ടത് രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം ആയിരിക്കണം എന്നാണ് ബിജെപിയുടെ നിലപാട്. നിയമം പാലിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണ് എന്നാണ് ഹൈക്കോടതി വിധിയിലും വ്യക്തമായിരുന്നത്.

ഹൈക്കോടതിയുടെ ഈ വിധിക്ക് എതിരെ സുപ്രീം കോടതി നിലപാട് എടുത്തിട്ടില്ല. അതുമാത്രമല്ല ബാക്കിയുള്ള കാര്യങ്ങൾ കേരള ഹൈക്കോടതിയുടെ തീരുമാനത്തിനാണ് സുപ്രീംകോടതി വിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിധി അങ്ങേയറ്റം സ്വാഗതാർഹമാണെന്ന് ഷോൺ ജോർജ് പറഞ്ഞു. ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അവസാന വരി മാത്രമാണ് സുപ്രീംകോടതി റദ്ദാക്കിയത്. സെക്രട്ടറിയെ അഡ്‌മിനിസ്‌ട്രേറ്റർ ആയി നിയോഗിച്ച നടപടിയാണ് റദ്ദാക്കിയത്.
പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ ബിജെപി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെ തടസഹർജി സമർപ്പിച്ചിരുന്നു.

അതേസമയം, വഖഫ് ബോർഡിന്റെ ജുഡീഷ്യൽ യോഗം കോഴിക്കോട്ട് ആരംഭിച്ചു. ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് യോഗം. യോഗം വിളിക്കുന്നതിന് തടസമില്ലെന്നാണ് വഖഫ് ബോർഡ് ചെയർമാന്റെ വിശദീകരണം. നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനാണ് വിലക്കെന്നും ബോർഡ് ചെയർമാൻ പറഞ്ഞു.

Recent Posts