Kerala

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലാ: പാലാ നഗരസഭയിൽ യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. 17 പേർ അവിശ്വാസത്തെ പിന്തുണച്ചു. സ്വതന്ത്ര മുന്നണിയെ പിന്തുണയ്‌ക്കില്ലെന്ന നിലപാടില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ജില്ലാ നേതൃത്വം വിപ്പ് നൽകിയെങ്കിലും നാല് അംഗങ്ങൾ അത് ലംഘിച്ചു. 26 അംഗ കൗണ്‍സിലില്‍ ഭരണപക്ഷത്ത് 14ഉം പ്രതിപക്ഷത്ത് 12ഉം അംഗങ്ങളാണുണ്ടായിരുന്നത്.

കോണ്‍ഗ്രസ് 6,സ്വതന്ത്ര കൂട്ടായ്‌മ 3,സ്വതന്ത്ര അംഗം ഒന്ന്, കേരള കോണ്‍ഗ്രസ് (ജെ) 3, കെഡിപി ഒന്ന് എന്നിങ്ങനെയാണ് ഭരണപക്ഷത്തെ കക്ഷിനില. പ്രതിപക്ഷത്ത് കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് 10 ഉം, സിപിഎമ്മിന് രണ്ടും അംഗങ്ങളാണുള്ളത്. നഗരസഭയിലെ യുഡിഎഫിനുള്ളിലെ തർക്കം രൂക്ഷമായതോടെയാണ് ഇന്ന് തന്നെ അവിശ്വാസം കൊണ്ടുവരാൻ എൽ ഡി എഫ് തീരുമാനിച്ചത്. കോൺഗ്രസ് കൗൺസിലർമാർ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ചെയർപേഴ്സണായിരുന്നു പാലാ നഗരസഭയിലെ ദിയാ ബിനു പുളിക്കകണ്ടം. പാലാ നഗരസഭയിൽ ഭരണപക്ഷത്തിൽ തർക്കം ഉടലെടുത്തിട്ട് ഒന്നരമാസത്തിലേറെയായി. ദിയാ ബിനു പുളിക്കകണ്ടത്തിനെതിരേ ആറ് ഭരണപക്ഷ അംഗങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. ചെയർപേഴ്സണിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആറ് ഭരണപക്ഷ കൗൺസിലർമാർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, പിന്നീട് അനുനയ ചർച്ചയിൽ പ്രതിസന്ധി വഴിമാറിയെങ്കിലും വീണ്ടും ഭരണപക്ഷത്ത് പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.

പുളിക്കക്കണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യുഡിഎഫ് ഭരിച്ചിരുന്നത്. യുഡിഎഫിന്റെ കൗൺസിലർമാരായി നിൽക്കുന്ന സമയത്തുപോലും തങ്ങൾക്ക് യാതൊരുവിധ റോളും നഗരസഭയ്‌ക്കകത്ത് ലഭിക്കുന്നില്ലെന്നും പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാർ ഏകാധിപത്യ സ്വഭാവത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ആറ് അംഗങ്ങൾ കത്ത് നൽകിയിരുന്നത്.

അഞ്ചരപതിറ്റാണ്ടുകാലം കേരള കോണ്‍ഗ്രസിനും കെ. എം.മാണിക്കും ഒപ്പംനിന്ന പാലായും, നാല് പതിറ്റാണ്ട് നഗരസഭയുടെ ഭരണസാരഥ്യം സ്വന്തം കൈയ്യില്‍ ഉറപ്പിച്ച് നിര്‍ത്തിയിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും നഗരസഭ ഭരണം കൈവിട്ടുപോയത് താങ്ങാനാകാത്ത പ്രഹരമായിരുന്നു. ഭരണം തിരികെ പിടിക്കാന്‍ തന്ത്രങ്ങളുമായി കാത്തിരുന്ന മാണി വിഭാഗത്തിന് വീണുകിട്ടിയ അവസരമായിരുന്നുകൊട്ടാരമറ്റത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് മാറ്റവും ഡിവൈഎഫ്‌ഐ ജില്ല സമ്മേളനത്തിന് സ്റ്റേജ് നിര്‍മിക്കാന്‍ ബസ്സ് സ്റ്റാന്‍ഡ് അനുവദിച്ചതും.

ഓട്ടോറിക്ഷ സ്റ്റാന്‍ഡ് മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കേരള കോണ്‍ഗ്രസ് ആണെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ഈ വിഷയങ്ങളില്‍ ഭരണ നേതൃത്വത്തിനെതിരെ ഉയര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പ് മുതലെടുത്താണ് കേരള കോണ്‍ഗ്രസും ഇടത്പക്ഷവും അവിശ്വാസവുമായി രംഗത്തെത്തിയത്.

Recent Posts