തിരുവനന്തപുരം: ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലെ അദ്വൈതാശ്രമത്തിന്റെയും ശ്രീശങ്കര കോളജിന്റെയും സ്ഥാപകനും പ്രമുഖ സംന്യാസി വര്യനുമായിരുന്ന ആഗമാനന്ദസ്വാമികളുടെ 127-ാം ജയന്തി ആഘോഷങ്ങള്‍ ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്നു. കേരള സര്‍വകലാശാല വേദാന്ത പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രൊഫ. എം.ജി. ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്തു.
ബംഗാളില്‍ തകര്‍ന്നതുപോലെ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ വലിയ തകര്‍ച്ച ഉണ്ടാകാത്തത്, വൈകിയാണെങ്കിലും സാമൂഹ്യപരിഷ്‌കരണത്തില്‍ സംന്യാസിവര്യന്മാര്‍ക്കുള്ള പങ്ക് അംഗീകരിക്കാന്‍ തയാറായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ബുദ്ധിജീവികളുടെ പാര്‍ട്ടിയായി നിന്ന് ഇടതുപക്ഷം ജനങ്ങളില്‍ നിന്നകന്നപ്പോള്‍, വളരെ വൈകിയാണെങ്കിലും ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും സാമൂഹ്യപരിഷ്‌കരണത്തെ അംഗീകരിക്കാന്‍ ഇടതുപക്ഷം കേരളത്തില്‍ തയാറായി. ഊഷര ഭൂമിയായിരുന്ന കേരളീയ സമൂഹത്തെ ഉഴുതുമറിച്ച് സാംസ്‌കാരിക മുന്നേറ്റത്തിനുള്ള വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നതില്‍ മുഖ്യപങ്കുവഹിച്ച സംന്യാസിയായിരുന്നു ആഗമാനന്ദസ്വാമികള്‍. ഭാരതീയ വിചാരകേന്ദ്രം സ്ഥാപകനായിരുന്ന പി. പരമേശ്വരനും ഇടത് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ളയും കാലടി ആശ്രമത്തില്‍ താമസിച്ച് ആഗമാനന്ദസ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ആത്മീയവാദികളെയും യുക്തിവാദികളെയും സമൂഹത്തിന് ആവശ്യമുണ്ടെന്നും സന്ദേഹവാദികള്‍ സമൂഹത്തിന് അപകടമാണെന്നും ആഗമാനന്ദസ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ട്. യുക്തിവാദിയായിരുന്ന ജോസഫ് ഇടമറുകിനെ സഭ പുറത്താക്കിയപ്പോള്‍ ആശ്രമത്തിലേക്ക് ക്ഷണിച്ചുവരുത്തുകയും നല്ലൊരു യുക്തിവാദിയാകാന്‍ ഉപദേശിച്ച് ആശ്രമത്തില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നുവെന്നും എം.ജി. ശശിഭൂഷണ്‍ പറഞ്ഞു.
ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം മുന്‍ അധ്യക്ഷന്‍ സ്വാമി ഗോലോകാനന്ദ അധ്യക്ഷനായി. വിദ്യാഭ്യാസം അപര്യാപ്തമായിരുന്ന കാലഘട്ടത്തില്‍ ഉന്നതരും താഴ്ന്നവരുമെന്ന് കരുതപ്പെട്ടിരുന്നവരെയെല്ലാം ജാതിവ്യത്യാസമില്ലാതെ സ്വന്തം ചെലവില്‍ പഠിപ്പിക്കാന്‍ തയാറായ നവോത്ഥാന നായകനായ സംന്യാസിവര്യനായിരുന്നു ആഗമാനന്ദസ്വാമികളെന്ന് അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ പി.എസ്. ഗോപകുമാര്‍, പ്രൊഫ. തലനാട് ചന്ദ്രശേഖരന്‍നായര്‍, പ്രൊഫ. എം.വി. നടേശന്‍, പ്രൊഫ. കെ. ഉണ്ണികൃഷ്ണന്‍, ഡോ. ആനന്ദരാജ് എന്നിവര്‍ സംസാരിച്ചു.











