
ന്യൂയോര്‍ക്ക്: ലോകകപ്പിലെ പല മത്സരങ്ങളിലും കൈക്കരുത്തുകാട്ടാനിറങ്ങിയ അര്‍ജന്റീനയെ ഒടുവില്‍ പിടിക്കപ്പെട്ടു. ചുവപ്പുകാര്‍ഡ് വരെ ലഭിക്കേണ്ട പല അവസരങ്ങളും റഫറി കണ്ടില്ലെന്നു നടിച്ചിരുന്നു. ഒടുവില്‍ തെമ്മാടിത്തം കൈയോടെ പൊക്കി റഫറി. ഫൈനലിന് പിന്നാലെ കളിക്കളത്തില്‍ സംഘര്‍ഷം അഴിച്ചുവിട്ട അര്‍ജന്റെ താരം ലിയാന്‍ഡ്രോ പരേഡസ് സ്‌പെയിന്‍ താരം എറിക് ഗാര്‍സിയയുടെ കഴുത്തില്‍ പിടിച്ച് ഞെരിച്ചു. 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് 1-0ന് തോറ്റതിന്റെ നിരാശയിലാണ് അര്‍ജന്റീന താരങ്ങള്‍ ആക്രോശവുമായി ഇറങ്ങിയത്. മത്സരം അവസാനിച്ച ഉടന്‍ സ്‌പെയിന്‍ താരങ്ങളുടെ ആഘോഷത്തിനിടെ അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരേഡസ് എത്തി സ്‌പെയിന്‍ പ്രതിരോധതാരം എറിക് ഗാര്‍സിയയുടെ കഴുത്തില്‍ പിടിച്ച് തള്ളി. ഇതോടെ സംഘര്‍ഷം വന്‍തോതില്‍ വ്യാപിക്കുകയും ചെയ്തു.
ഗാര്‍സിയയെ സംരക്ഷിക്കാന്‍ എത്തിയ സ്‌പെയിന്‍ താരം ഗാവിയും സംഘര്‍ഷത്തില്‍ അകപ്പെട്ടു. പരേഡസ് ഗാവിയെയും തള്ളിയിടുകയും ഇരുവരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് മറ്റ് സ്പാനിഷ് താരങ്ങളും അര്‍ജന്റീന താരങ്ങളും ഇടപെട്ടതോടെ സാഹചര്യം കൂടുതല്‍ വഷളായി.
സ്ഥിതി നിയന്ത്രണാതീതമാകുന്നത് കണ്ട അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി നേരിട്ട് മൈതാനത്തിറങ്ങി താരങ്ങളെ വേര്‍പെടുത്താന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെയും ഇരുടീമുകളുടെയും സാങ്കേതിക സംഘത്തിന്റെയും ഇടപെടലിലൂടെയാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്.
സംഭവം അസിസ്റ്റന്റ് റഫറിയുടെ കണ്‍മുന്നില്‍ നടന്നതിനാല്‍ റഫറി മത്സരശേഷം തന്നെ പരേഡസിന് നേരിട്ടുള്ള ചുവപ്പുകാര്‍ഡ് കാണിച്ചു. കളി കഴിഞ്ഞ ശേഷമുള്ള അക്രമാസക്തമായ പെരുമാറ്റം എന്ന നിലയിലാണ് നടപടി. ഇതിനുപുറമെ ഫിഫയുടെ അച്ചടക്ക സമിതി സംഭവത്തെ പ്രത്യേകം പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ഒരു മത്സര വിലക്കില്‍ ഒതുങ്ങാതെ കൂടുതല്‍ മത്സരങ്ങളില്‍ നിന്ന് പരേഡസിനെ വിലക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മത്സരത്തിനിടെയും അര്‍ജന്റീന താരങ്ങള്‍ കടുത്ത ശാരീരിക വെല്ലുവിളികളാണ് ഉയര്‍ത്തിയത്. അധികസമയത്തിന് മുമ്പ് എന്‍സോ ഫെര്‍ണാണ്ടസിന് ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ അര്‍ജന്റീന പത്ത് പേരായി ചുരുങ്ങിയിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും അര്‍ജന്റൈന്‍ താരങ്ങളുടെ പെരുമാറ്റം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.