ന്യൂയോര്‍ക്ക്: ഫൈനല്‍ സ്വന്തമാക്കാന്‍ സ്പാനിഷ് പട തുടക്കം മുതല്‍ ഒരൊറ്റ കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തി- പന്ത് പരമാവധി സമയം കൈവശം വച്ച് പൊരുതി, ഒപ്പം അവരുടെ കാല്‍ക്കീഴില്‍ നിന്ന് പന്ത് പോയാല്‍ പോലും അത് ലയണല്‍ മെസിയിലേക്ക് എത്തിക്കാന്‍ അര്‍ജന്റൈന്‍ താരങ്ങളെ അനുവദിക്കാതെ ശ്രദ്ധിച്ചു. ഇതോടെ കളിയുടെ 75 ശതമാനം വിജയവും സ്പാനിഷ് പടയ്‌ക്കൊപ്പമായി. മത്സരം 112 മിനിറ്റ് പിന്നിട്ട ശേഷമാണ് മെസിക്ക് കഴിഞ്ഞ കുറേ മത്സരങ്ങളിലേത് പോലെ കാല്‍ക്കല്‍ പന്തെത്തിയത്. പിന്നീടത്തെ ഏതാനും നിമിഷങ്ങള്‍ കൊണ്ട് മെസി നടത്തിയ നീക്കങ്ങളുടെ ഫലമായാണ് അര്‍ജന്റീനയുടെ ഭാഗത്ത് നിന്ന് മത്സരത്തില്‍ മൂന്ന് ഷോട്ടുകളെങ്കിലും ഉണ്ടായത്.
ആദ്യ പകുതിയില്‍ സ്പാനിഷ് പട ചില ശ്രമങ്ങള്‍ നടത്തിയതല്ലാതെ മുന്നേറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതേയില്ല. രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ കുക്കുറേയയില്‍ തുടങ്ങി റോഡ്രി വഴി ഓല്‍മോ, റൂയിസ് എന്നിവരിലൂടെ യമാല്‍ വഴിക്കാണ് ഗോള്‍ ശ്രമങ്ങള്‍ നടത്തിയത്. ഇതിനെതിരെ ടൂര്‍ണമെന്റില്‍ ആദ്യമായി അര്‍ജന്റീന പ്രതിരോധത്തില്‍ അതീവ ശ്രദ്ധയോടെ കളിക്കുന്നതാണ് കണ്ടത്. മെസിയിലേക്ക് പന്തെത്താതിരിക്കാന്‍ കാവല്‍ നിന്നത് ഇടത് വിങ്ങര്‍ കുക്കുറേയ ആണ്. കുക്കുറേയയുടെ പതിവ് രീതിക്ക് ഇടത് പാര്‍ശ്വത്തിലൂടെയുള്ള ശ്രമങ്ങള്‍ക്ക് മുതിര്‍ന്നാല്‍ മെസിയുടെ കാല്‍ക്കലേക്ക് പന്തെത്തുമെന്ന് അപകടം തിരിച്ചറിഞ്ഞ സ്പെയിന്‍ പതുക്കേ ഗതി തിരിച്ച് റോഡ്രി വഴി വലത് ഭാഗത്ത് കൂടി വഴിതെളിക്കുകയായിരുന്നു. അര്‍ജന്റീന പ്രതിരോധമുയര്‍ത്തിയ സമ്മര്‍ദ്ദത്തിനിടെ പായിച്ച ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളെല്ലാം ദുര്‍ബലമായിരുന്നു. നിശ്ചിത സമയ മത്സരം തീരും മുമ്പ് നേടിയെടുത്തൊരു ഫ്രീക്കിക്ക് ഒരു സാധ്യതയായിരുന്നു. മികച്ച ഷോട്ട് എമി മാര്‍ട്ടിനെസ് തട്ടികയറ്റി.
















