പിറവം: ഭദ്രകാളി നാടകത്തിലൂടെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ മലയാളി ആനന്ദ് ജ്യോതി ഏറെ സന്തോഷത്തിലാണ്. ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ദല്‍ഹിയില്‍ നിന്ന് ഒരു സുഹൃത്താണ് ആനന്ദ് ജ്യോതിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വിവരം അറിയിച്ചത്.
എറണാകുളം തേവര സ്വദേശിയാണങ്കിലും കഴിഞ്ഞ 14 വര്‍ഷമായി രാമമംഗലം ഊരമനയിലാണ് സ്ഥിരതാമസം. ഹൈസ്‌കൂള്‍, കോളജ് വിദ്യാഭ്യാസത്തിന് ശേഷം സംന്യാസ ജീവിതം നയിക്കാനായിരുന്നു ആനന്ദ് ജ്യോതിക്ക് ആഗ്രഹം. അതിനായി അദ്ദേഹം യാത്ര തുടരുകയായിരുന്നു ഗുരു നിത്യചൈതന്യയതിയുടെ നാരായണ ഗുരുകുലത്തിലെ സ്വാമി വിനയചൈതന്യയില്‍ നിന്ന് സംന്യാസദീക്ഷ സ്വീകരിച്ചു. തുടര്‍ന്ന് ഹിമാലയത്തിലേക്ക് യാത്രതിരിക്കുകയും കാശിയിലും ഭാരതത്തിന്റെ പല ഭാഗത്തും പത്ത് വര്‍ഷത്തോളം യാത്ര ചെയ്യുകയും സംഗീതം പഠിക്കുകയും ചെയ്‌തെങ്കിലും സിനിമയും, സാംസ്‌കാരികതയും കൂടെക്കൊണ്ട് നടന്നിരുന്നു. എട്ടോളം ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒന്നാണ് ഭദ്രകാളി നാടകം. ഭദ്രകാളി നാടകത്തിലൂടെ ദേശീയ പുരസ്‌കാരം നേടുക എന്നത് ഭഗവതിയുടെ അനുഗ്രഹമായി കാണുന്നു എന്ന് ആനന്ദ് ജ്യോതി ജന്മഭൂമിയോട് പറഞ്ഞു. ഭദ്രകാളി ഡോക്യുമെന്ററി തയാറാക്കുന്നതിനായി വിവിധ ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന കളമെഴുത്ത് പാട്ടിനെക്കുറിച്ചും വിവിധ ആരാധനാ രീതികളെക്കുറിച്ചും ക്ഷേത്രം തന്ത്രിയുള്‍പ്പെടെയുള്ളവരുടെ അഭിപ്രായം ചോദിച്ചറിഞ്ഞിരുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആരാധിക്കുന്ന ദേവതാ സങ്കല്‍പമാണ് ഭദ്രകാളി. ഭദ്രകാളികള്‍ വിളിപ്പുറത്തെന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്. 1998ല്‍ ആനന്ദ ജ്യോതി ഗ്രീസില്‍ പോവുകയും അവിടെ വച്ച് ഭാരതീയ തത്വചിന്തകളും ഗ്രീസ് തത്വചിന്തകളും തമ്മില്‍ താരതമ്യപഠനം നടത്തിയിട്ടുണ്ട്.
ഇന്ത്യന്‍ പനോരമയില്‍ ജൂറിയായും ഇരുന്നിട്ടുണ്ട്. ഭദ്രകാളി ഡോക്യുമെന്ററില്‍ കളമെഴുത്തുംപാട്ടും, തെയ്യം, കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ കളരിപ്പയറ്റ് എന്നിവയും ചേര്‍ത്താണ് ഭദ്രകാളി ഡോക്യുമെന്ററി ക്യാമറയില്‍ പകര്‍ത്തിയത്.
ബ്രസീലില്‍ ജേര്‍ണലിസ്റ്റായ കരിനയാണ് ഭാര്യ. മകന്‍ ശിവരാമന്‍ ഐടി പഠനം പൂര്‍ത്തിയാക്കി ബ്രസീലില്‍ ജോലി നോക്കുന്നു. മകള്‍ ലളിത ഗൗരി എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി.
















