എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മലയാളത്തിന്റെ മനസ്സ് നിറച്ചിരിക്കുന്നു. ‘ഭ്രമയുഗ’ത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നാലാമതും സ്വന്തമാക്കിയതാണ് ഏറ്റവും ശ്രദ്ധേയം. ബോളിവുഡ് താരം കാര്‍ത്തിക് ആര്യനുമായി മമ്മൂട്ടി പുരസ്‌കാരം പങ്കിട്ടെങ്കിലും തിളക്കം ഒട്ടും കുറയുന്നില്ല. ‘ചന്തു ചാംപ്യന്‍’ എന്ന ചിത്രത്തിലെ അഭിനയമാണ് കാര്‍ത്തിക്കിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മലയാളത്തിന്റെ സ്വന്തം വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക.
ഒരു വടക്കന്‍ വീരഗാഥ, പൊന്തന്‍മാട, ഡോ. ബാബാസാഹേബ് അംബേദ്കര്‍ എന്നീ ചിത്രങ്ങളാണ് മുന്‍പ് മമ്മൂട്ടിയെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഈ ബഹുമതിയില്‍ അഭിമാനിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല.
നാലാം ദേശീയ പുരസ്‌കാര നേട്ടത്തോടെ അമിതാഭ് ബച്ചനൊപ്പമാണ് മമ്മൂട്ടി എത്തിനില്‍ക്കുന്നത്. ഭൂതകാലം എന്ന ചിത്രത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയെയും ചാത്തനേയും അഭ്രപാളികളില്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് ഈ വര്‍ഷം മികച്ച നടനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും ഭ്രമയുഗത്തിലൂടെ ഷെഹ്നാദ് ജലാല്‍ സ്വന്തമാക്കിയിരിക്കുന്നു.
മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടതില്‍ മലയാള സിനിമാ പ്രേക്ഷകരുടെയും സംഗീത പ്രേമികളുടെയും സന്തോഷം അതിരറ്റതാണ്. എആര്‍എം അഥവാ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്…’ എന്നു തുടങ്ങുന്ന ഗാനമാണ് വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്. കുറഞ്ഞ കാലം കൊണ്ട് മലയാളിയുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന നിരവധി ഗാനങ്ങള്‍ വിജയലക്ഷ്മി സമ്മാനിക്കുകയുണ്ടായി. അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഉള്ളിലേക്ക് നോക്കി പാടുന്ന ഈ ഗായികയ്‌ക്ക് സംഗീതം ഉപാസനയാണ്. ആലാപനത്തിനു പുറമെ ഗായത്രിവീണയിലും വിജയലക്ഷ്മി പ്രാവീണ്യം നേടിയിട്ടുണ്ട്. ഈ ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികള്‍ നടത്താറുണ്ട്. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെയാണ് ചലച്ചിത്ര ഗാനരംഗത്ത് ശ്രദ്ധേയയായത്.
മികച്ച മലയാള സിനിമയായി ‘ഫെമിനിച്ചി ഫാത്തിമ’ തിരഞ്ഞെടുക്കപ്പെട്ടതും മലയാളിക്ക് സന്തോഷം പകരുന്നു. അതേസമയം സംസ്ഥാന തലത്തില്‍ 10 അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മഞ്ഞുമ്മല്‍ ബോയ്സിന് ദേശീയതലത്തില്‍ പുരസ്‌കാരങ്ങള്‍ ഒന്നുംതന്നെ ലഭിക്കാതിരുന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. മമ്മൂട്ടിയുടെ ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും ആസിഫലിയുടെ കിഷ്‌കിന്ധ കാണ്ഡവും ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു.
മികവിന്റെ മാനദണ്ഡങ്ങള്‍ മൗലികവും കൃത്യവും ആയതാവാം മഞ്ഞുമ്മല്‍ ബോയ്‌സിന് പുരസ്‌കാരം ലഭിക്കാതെ പോയതിന്റെ കാരണം. മുന്‍കാലങ്ങളില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടല്ലോ. സംസ്ഥാന തലത്തില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ക്ക് ദേശീയതലത്തില്‍ യാതൊരു പുരസ്‌കാരവും ലഭിക്കാതിരുന്ന അവസരങ്ങളുണ്ട്.
ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി യാമി ഗൗതമിനെ തിരഞ്ഞെടുത്തു. ഇതില്‍ ചിലര്‍ രാഷ്‌ട്രീയം കലര്‍ത്താന്‍ ശ്രമിച്ചത് മറ്റുചില കാരണങ്ങളാലാണെന്ന് വ്യക്തം. ഉജ്വലമായ നിരവധി മലയാള ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്. 34 ഭാഷകളില്‍ നിന്നു 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിച്ചിരുന്നത്. ഇവയില്‍ നിന്ന് അര്‍ഹതയുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുകയെന്നത് ശ്രമകരമായ കാര്യമായിരുന്നു. അത് വിവാദങ്ങള്‍ക്ക് ഇടയാകാതെ നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്നതിലും മലയാളിക്ക് അഭിമാനിക്കാം.
















