മാഡ്രിഡ്: 2010ല്‍ നടന്ന ഫിഫ ലോകകപ്പ് ആരും എളുപ്പം മറക്കില്ല. കാരണം നെതര്‍ലാന്‍റ്സുമായുള്ല അന്നത്തെ ഫൈനല്‍ 116 മിനിറ്റ് നീണ്ടുനിന്നും. ആ കളിയില്‍ ഒടുവില്‍ വിജയഗോള്‍ നേടി സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഒരു കളിക്കാരനുണ്ടായിരുന്നു- ഇനിയെസ്റ്റ. കൗശലക്കാരനായ ഈ താരം സ്പെയിന്റെ എക്കാലത്തേയും ഇതിഹാസമാണ്. ഫുട്ബാളിന്റെ മര്‍മ്മറിയുന്ന ഇനിയെസ്റ്റ ലോകകപ്പ് ഫൈനലിന് മുന്‍പ് അർജന്‍റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിന് നല്‍കിയ മുന്നറിയിപ്പ് എന്തെന്നോ? മെസ്സിയേ തളയ്‌ക്കാനാവില്ല മക്കളേ എന്ന താക്കീത്.
അർജന്‍റീനൻ നായകൻ ലയണല്‍ മെസിയെ കളിയില്‍ നിന്നും പൂർണ്ണമായി മാറ്റിനിർത്തുക എന്നത് അസാധ്യമായ കാര്യമാണെന്നും, അതിനാല്‍ മെസിയെ പൂട്ടുന്നതിനേക്കാള്‍ സ്പെയിൻ സ്വന്തം ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നുമാണ് ഇനിയേസ്റ്റ പറഞ്ഞു. കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസിയുടെ അസാധാരണ ഫോമിനെ വാനോളം പുകഴ്‌ത്താനും സ്പെയിന്റെ 2010-ലെ ലോകകപ്പ് ഹീറോ മറന്നില്ല.
“ലയണല്‍ മെസിയെ കളിയില്‍ നിന്നും പൂർണമായി തടയുക എന്നത് അസാധ്യമാണ്. അതിനേക്കാള്‍, സ്പെയിൻ തങ്ങളുടെ തനത് കളിശൈലിയില്‍ ഉറച്ചുനില്‍ക്കണം. അവസരങ്ങള്‍ സൃഷ്ടിക്കുകയും അവ കൃത്യമായി ഫിനിഷ് ചെയ്യുകയും വേണം. മെസിയുടെ നിശ്ചയദാർഢ്യത്തെയും കളിയിലെ സ്വാധീനത്തെയും വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. മെസ്സിയുടെ കളി കണ്ട് നമ്മള്‍ തൊപ്പി ഊരി ബഹുമാനിക്കേണ്ടതുണ്ട്.”- ഇതാണ് ഇനിയേസ്റ്റ നല്‍കിയ ഉപദേശം.
ഭയപ്പെടാതെ അര്‍ജന്‍റീനയെ നേരിടാനും ഇനിയേസ്റ്റ ഉപദേശിച്ചു. ഫൈനലില്‍ ആര് വിജയഗോള്‍ നേടും എന്ന ചോദ്യത്തിന്, “ആര് ഗോള്‍ അടിച്ചു എന്നതിലല്ല കാര്യം, 2010-ന് ശേഷം സ്പെയിൻ വീണ്ടുമൊരു ലോകകിരീടം ഉയർത്തുക എന്നതുമാത്രമാണ് പ്രധാനം എന്നായിരുന്നു ഇനിയേസ്റ്റയുടെ മറുപടി.
സെമി ഫൈനലില്‍ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർത്താണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പെയിൻ ഫൈനലില്‍ എത്തിയത്. ലാമിൻ യമാല്‍, മികേല്‍ ഒയാർസബാല്‍, മികേല്‍ മെറിനോ എന്നിവരടങ്ങുന്ന സ്പാനിഷ് പട ആരെയും പേടിപ്പിക്കുന്ന ഒന്നാണ്. കൗമാരതാരങ്ങളുടെ സ്റ്റാമിനയും എടുത്തുപറയേണ്ടതാണ്. ഒരേ സമയം ആക്രമണത്തിലും പ്രതിരോധത്തിലും കയറി ഇറങ്ങിയുള്ള സ്പെയിനിന്റെ കളി സവിശേഷമാണ്.
തുടര്‍ച്ചായി രണ്ടാം തവണയും ലോകകപ്പ് ഉയര്‍ത്താനാണ് അർജന്റീന ഒരുങ്ങുന്നത്. അതിന് അര്‍ജന്‍റീന കാക്കുന്നത് മെസ്സിയുടെ ബൂട്ടിനെ തന്നെ. അതല്ലെങ്കില്‍ മെസ്സി സഹതാരങ്ങള്‍ക്ക് കൈവെള്ളയിലെന്ന പോലെ വെച്ചുകൊടുക്കുന്ന ഗോളവസരത്തെ….
ഇതുവരെ ഒറ്റ മത്സരം തോറ്റിട്ടില്ലെന്നതും ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയതെന്നതും സ്പെയിന്‍ പ്രതിരോധം എത്ര വലിയ ഇരുമ്പുമറയാണെന്ന സൂചന നല്‍കുന്നു. പക്ഷെ എതേ പ്രതിരോധത്തെയും കൗശലം കൊണ്ട് തുളച്ചുപായുന്ന മെസ്സി തന്റെ മാജിക് ആവര്‍ത്തിക്കുമോ?
















