തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സ്റ്റേജിന് താഴെയെത്തി സ്വന്തമായി കസേരയിട്ട് ഇരുന്ന അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവാണ് ഇദ്ദേഹമെന്നും സുധീരൻ പ്രശംസിച്ചു.
തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിലാണ് കെഎസ്‌യു അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ അവഗണിച്ചതായുള്ള പരാതി ഉയർന്നത്. വേദിയിൽ അദ്ദേഹത്തിന്റെ പേര് സ്വാഗതപ്രസംഗത്തിൽ പരാമർശിച്ചെങ്കിലും ഇരിപ്പിടം നൽകിയിരുന്നില്ല. തുടർന്ന് അദ്ദേഹം സ്വയം കസേരയെടുത്ത് വേദിക്ക് തൊട്ടുതാഴെയിരിക്കുകയായിരുന്നു. ഈ സംഭവം കോൺഗ്രസിനുള്ളിലും വലിയ ചർച്ചയായി.
തേവരയിലെ കോളേജിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അലോഷ്യസ് സേവറിന് മുഖം കൊടുത്തില്ലെന്ന വിവാദം നിലനിൽക്കെയാണ് ഇദ്ദേഹം ഇന്ന് പരിപാടിക്കെത്തിയത്. ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് പുതുപ്പള്ളിയിലും പ്രത്യേക പ്രാർത്ഥനകളും അനുസ്മരണ സമ്മേളനങ്ങളും നടന്നു. മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൂടാതെ, മന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും നേതാക്കൾ അനുസ്മരിച്ചു.
കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിൽ ആണ് ആദ്യം ഉന്നയിക്കേണ്ടത്. ആദ്യം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാർ ആണ് ഇത്. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുത്. പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കും. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.















