ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന് പിന്നാലെ, അര്‍ജന്റീന താരങ്ങള്‍ ഉയര്‍ത്തിയ ‘ലാസ് മാല്‍വിനാസ് അഥവാ ഫോക്ക്‌ലാന്‍ഡ് ദ്വീപുകള്‍’ ബാനര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഫോക്ക്‌ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണെന്ന് എഴുതിയ ബാനറാണ് അര്‍ജന്റൈന്‍ താരങ്ങളായ ലോ സെല്‍സോയും ഡിഫെന്‍ഡര്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയും ചേര്‍ന്ന് സ്‌റ്റേഡിയത്തില്‍ ഉയര്‍ത്തിയത്. കാണികളില്‍നിന്ന് വാങ്ങിയാണ് ഈ പതാക മൈതാനത്ത് ഉയര്‍ത്തിയത്.
കായിക മത്സരങ്ങള്‍ക്കിടയില്‍ രാഷ്‌ട്രീയമോ വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കുന്നത് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെയും ഫിഫയുടെയും നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍, അര്‍ജന്റീനന്‍ ടീമിനെതിരെ ഫിഫയുടെ അച്ചടക്ക നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. താരങ്ങള്‍ വിലക്ക് വരെ നേരിടാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. അതിനിടെ, ഫോക്ക്‌ലാന്‍ഡ് ദ്വീപുകളുടെ (മാല്‍വിനാസ് ദ്വീപുകള്‍) പരമാധികാരത്തിന്മേലുള്ള തങ്ങളുടെ അവകാശം വീണ്ടും ശക്തമായി ഉന്നയിച്ച് അര്‍ജന്റീന വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനും പുറത്തിറക്കി. അറ്റ്‌ലാന്റയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന് ശേഷമുള്ള ആഘോഷങ്ങള്‍ക്കിടയിലാണ് അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോ ‘ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്’ (മാല്‍വിനാസ് അര്‍ജന്റീനയുടേതാണ്) എന്ന് എഴുതിയ ബാനറുമായി മൈതാനത്ത് വന്നത്.
ബാര്‍ വിവാദം പുകയുന്നതിനിടയിലാണ് അര്‍ജന്റീന വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതിഷേധവുമായി രംഗത്തെത്തിയത്. അര്‍ജന്റീനന്‍ തീരത്തുനിന്നും ഏകദേശം 300 മൈല്‍ (480 കിലോമീറ്റര്‍) അകലെ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് അധീനതയിലുള്ള ദ്വീപസമൂഹമാണ് ഫോക്ക്‌ലാന്‍ഡ്. അര്‍ജന്റീനക്കാര്‍ ഇതിനെ ‘ലാസ് മാല്‍വിനാസ്’ എന്നാണ് വിളിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നിലനില്‍ക്കുന്ന ഈ തര്‍ക്കത്തെ തുടര്‍ന്ന് 1982ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം നടന്നിരുന്നു. അന്ന് അര്‍ജന്റീനയുടെ സൈനിക ഭരണകൂടം ദ്വീപ് പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടന്‍ അത് പ്രതിരോധിച്ചു. യുദ്ധത്തില്‍ നൂറുകണക്കിന് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
















