Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കാപ്പ കേസിൽ കുടുക്കി ജയിലിലടച്ച തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിലെ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മേയർ വി. വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ജയിലിനുള്ളിൽ തന്നെ സത്യപ്രതിജ്ഞയ്‌ക്കുള്ള പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയത്.

മേയർ, കോർപ്പറേഷൻ സെക്രട്ടറി, വിയ്യൂർ ജയിൽ സൂപ്രണ്ട് എന്നിവരാണ് ഡയസിൽ ഉണ്ടായിരുന്നത്. ചടങ്ങ് നടക്കുന്നതിനാൽ ജയിലിൽ സുരക്ഷ ശക്തമാക്കുകയും സന്ദർശകർക്കും മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സത്യപ്രതിജ്ഞയ്‌ക്കായി ഒരു ദിവസത്തേക്ക് ജയിലിൽ നിന്ന് വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആർ. സുഗതൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച്, ജയിലിൽ നിന്ന് വിട്ടയയ്‌ക്കുന്നതിന് പകരം വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താൻ ആവശ്യമായ സൗകര്യം ഒരുക്കാൻ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകുകയായിരുന്നു.

ഹർജി അനുവദിച്ച കോടതി, നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവുകൾ കാരണം ജനങ്ങൾ നൽകിയ ജനവിധി അട്ടിമറിക്കപ്പെടാൻ പാടില്ലെന്ന് നിരീക്ഷിച്ചു. ജനാധിപത്യ നടപടിക്രമങ്ങൾ സംരക്ഷിക്കുകയും ജനവിധി മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കോടതിയുടെ ലക്ഷ്യമെന്നും, അസാധാരണ സാഹചര്യങ്ങളിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ അസാധാരണ തീരുമാനങ്ങൾ സ്വീകരിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.

കാപ്പ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന സുഗതന് സത്യപ്രതിജ്ഞ നടത്താൻ ഭരണഘടനാപരമായ അവകാശമില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടും കോടതി അംഗീകരിച്ചില്ല. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിയുടെ ജനാധിപത്യപരമായ അവകാശവും ജനവിധിയുടെ പ്രാധാന്യവുമാണ് ഈ വിഷയത്തിൽ പരിഗണിച്ചതെന്ന് കോടതി വ്യക്തമാക്കി.

Recent Posts