ന്യൂയോര്‍ക്ക്: ലയണല്‍ മെസി, ഹാരി കെയ്ന്‍ രണ്ട് പേരും പ്രകടനമികവുകൊണ്ട് ലോക ഫുട്ബോളില്‍ അന്താരാഷ്‌ട്ര അതിര്‍ത്തികളെ ഭേദിച്ച് ഇഷ്ടക്കാരെ സ്വന്തമാക്കാന്‍ പാകത്തില്‍ വളര്‍ന്ന താരങ്ങള്‍. കരിയറിന്റെ അവസാനത്തോടടുത്ത് നില്‍ക്കുന്ന ഇരുവരും കളി ജീവിതത്തില്‍ ഇതേവരെ അറിയാത്തൊരു കളിപ്പകയുടെ കഥയുണ്ട്. ഫുട്ബോള്‍ കോര്‍ട്ട് യുദ്ധസമാനമാകുന്ന ഇംഗ്ലണ്ട്-അര്‍ജന്റീന പോരാട്ടത്തിന്റെ കഥ. കെയ്ന്‍ ഇംഗ്ലണ്ടിന്റെ മുഖം ആകുമ്പോള്‍ മെസി അര്‍ജന്റീനയുടെ സര്‍വ്വവുമാണ്. ഇരുവരും അന്താരാഷ്‌ട്ര ഫുട്ബോളില്‍ സജീവമായ ശേഷം അര്‍ജന്റീനയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ കണ്ടിട്ടില്ല. ഈ രണ്ട് ടീമുകളുടെയും കൂടിക്കാഴ്‌ച്ചയ്‌ക്ക് പലപ്പോഴും യുദ്ധത്തിന്റെ ചൂടും ചൂരും ഉണ്ടായിട്ടുണ്ട്. അത് ലോകകപ്പ് വേദിയിലാകുമ്പോള്‍ ആവേശത്തിനപ്പുറം വീറും വാശിയും കൂടും. മത്സരം കലിയടങ്ങാത്ത പുലിയങ്കമാകും.
ഒടുവില്‍ ചിരിച്ചത് ഇംഗ്ലണ്ട്
ഇംഗ്ലണ്ട്-അര്‍ജന്റീന ഫുട്ബോള്‍ വൈരത്തിന് ആറരപതിറ്റാണ്ടോളം പഴക്കമുണ്ട്. ലോകകപ്പ് ഫുട്ബോള്‍ 2026 രണ്ടാം സെമിയിലൂടെ ഇതിന്റെ പുതിയ അദ്ധ്യായത്തിന് കളമൊരുങ്ങുമ്പോള്‍ ഏറ്റവും ഒടുവില്‍ നടന്ന പോരാട്ടത്തിലേക്കൊരു തിരിഞ്ഞുനോട്ടം. ജപ്പാനിലും കൊറിയയിലുമായി നടന്ന 2002 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ട് അര്‍ജന്റീനെ 1-0ന് തോല്‍പ്പിച്ചു. അര്‍ജന്റൈന്‍ ബോക്സിനകത്ത് ഇംഗ്ലണ്ടിന്റെ മൈക്കല്‍ ഓവനെ അര്‍ജന്റീനയുടെ മൗറീഷിയോ പൊച്ചെട്ടീനോ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി. സ്പോട്ടിലേക്ക് കിക്കെടുക്കാനെത്തിയത് സാക്ഷാല്‍ ഡേവിഡ് ബെക്കാം. പിഴവില്ലാതെ പന്ത് വലയില്‍. ആ തോല്‍വി അന്നത്തെ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിധിയെഴുതി. ഇത്തവണത്തെ ഉറുഗ്വെയെ പരിശീലിപ്പിച്ച മൈക്കല്‍ ബിയേല്‍സയ്‌ക്ക് കീഴില്‍ ഇറങ്ങിയ അന്നത്തെ അര്‍ജന്റീന ലോകകപ്പിന്റെ ഫേവറിറ്റുകളായിരുന്നു. ഇംഗ്ലണ്ടിനോട് തോല്‍ക്കും മുമ്പ് നൈജീരിയയെ തോല്‍പ്പിച്ചു. ഇംഗ്ലണ്ടുമായുള്ള കളി കഴിഞ്ഞ് സ്വീഡനോട് സമനില വഴങ്ങി. പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേ എത്തിയുള്ളൂ. 1962ന് ശേഷം അര്‍ജന്റീന ആദ്യമായി ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. വിജയഗോള്‍ നേടിയ ബെക്കാമിനും ഈ മത്സരത്തിലൂടെ ഒരു കാവ്യ നീതിയുടെ കഥ പറയാനുണ്ട്. അതറിയാന്‍ ഈ മത്സരത്തേക്കാള്‍ നാല് വര്‍ഷം മുമ്പ് നടന്ന 1998 ഫ്രാന്‍സ് ലോകകപ്പിന്റെ ഈ കൂടിക്കാഴ്‌ച്ചയുടെ കഥയിലേക്ക് പോകണം.
ഷൂട്ടൗട്ടില്‍ അര്‍ജന്റീന
1998 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഇപ്പോഴത്തെ അര്‍ജന്റീന ടീം കോച്ചിങ് സംഘത്തിലുള്‍പ്പെട്ട ഡിയേഗോ സിമിയോണി ആയിരുന്നു അന്നത്തെ ടീം ക്യാപ്റ്റന്‍. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ അലന്‍ ഷിയറര്‍, അന്നും ബെക്കാം തന്നെയാണ് ടീമിന്റെ പ്രധാന താരം. മൈക്കല്‍ ഓവനും, ഡാരെന്‍ ആന്‍ഡേര്‍ട്ടനും എല്ലാം ടീമിലുണ്ട്. മത്സരത്തിന്റെ 16-ാം മിനിറ്റില്‍ ഇംഗ്ലണ്ട് രണ്ടാം ഗോള്‍ നേടി കളിയില്‍ 2-1ന് മുന്നിട്ടു നിന്നു. 1986ല്‍ ഇംഗ്ലണ്ടിനെതിരെ ഡിയേഗോ മറഡോണ നേടിയ നൂറ്റാണ്ടിന്റെ ഗോളിന് ശേഷം ലോകം കണ്ട ഏറ്റവും മികച്ച ഗോള്‍ പിറന്ന നിമിഷമായിരുന്നു അത്. ഗോളിന് ഉടമ മൈക്കല്‍ ഓവന്‍. ആദ്യ പകുതി തീരും മുമ്പേ അര്‍ജന്റീന രണ്ടാം ഗോള്‍ നേടി ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങിയ ഉടനെയാണ് ആ കടുത്ത സംഭവം ഉണ്ടായത്. തന്നെ ഫൗള്‍ ചെയ്ത ഡിയേഗോ സിമിയോണിയോട് ബെക്കാം തിരിച്ച് അതേ ആ രീതിയില്‍ പ്രവര്‍ത്തിച്ചതോടെ രംഗം വഷളായി റഫറിക്ക് ചുവപ്പ് കാര്‍ഡെടുക്കേണ്ടിവന്നു. മത്സരത്തില്‍ ശേഷിച്ച സമയം ഇംഗ്ലണ്ടിന് പത്തുപേരുമായി പൊരുതേണ്ടിവന്നു. മത്സരം അധിക സമയത്തിലേക്ക് നീണ്ടെങ്കിലും അര്‍ജന്റീനയ്‌ക്ക് ലീഡ് നേടാനായില്ല. പക്ഷെ ഷൂട്ടൗട്ടില്‍ വിജയിച്ചു. ബെക്കാമിലൂടെ അന്ന് വീണ്ടും ഇംഗ്ലണ്ടിനേറ്റ മുറിവിനുള്ള മരുന്നാണ് 2002ലെ വിജയക്കഥ.
കലുഷം 1986
ഇംഗ്ലണ്ടിന് തീര്‍ത്താല്‍ തീരാത്ത പക സമ്മാനിച്ചത് ഇതിഹാസ താരം സാക്ഷാല്‍ ഡിയേഗോ മറഡോണയാണ്. അക്കൊല്ലത്തെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം പകുതിയില്‍ കൈകൊണ്ട് തട്ടി ഗോളാക്കി. റഫറിയുടെ ശ്രദ്ധയില്‍ പെടാതെ വന്നതോടെ ഹാന്‍ഡ് ബോള്‍ വിളിച്ചില്ല. നാല് മിനിറ്റിനകം ലോകം കണ്ടെ ഏക്കാലത്തെയും മികച്ച ഗോള്‍ മറഡോണയുടെ ബൂട്ടില്‍ നിന്ന് പിറന്നു. ഈ ഒരു ഗോളിന്റെ ആഘോഷത്തിലും തുടര്‍ന്നുള്ള കിരീടനേട്ടത്തിന്റെയും ആവേശത്തില്‍ ലോകം ഒപ്പം ചേര്‍ന്നെങ്കിലും ഇംഗ്ലണ്ടിന് എന്നെന്നും മറക്കാനാവത്ത ഒന്നായി ആ ഹാന്‍ഡ് ബോള്‍ ഗോള്‍. 1980ലെ അര്‍ജന്റീന-ഇംഗ്ലണ്ട് ഫാള്‍ക്ക്ലാന്‍ഡ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഈ മത്സരത്തിന് രാഷ്‌ട്രീയ പ്രാധാന്യം കൂടി ഉണ്ടായിരുന്നു. യുദ്ധത്തിനൊപ്പം ഈ വിജയത്തില്‍ അര്‍ജന്റീനയ്‌ക്കൊപ്പം ആരാധകര്‍ കൂട്ടുചേരാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അത് 20 വര്‍ഷം മുമ്പ് ഈ കുടിപ്പകയിലെ രണ്ടാം അദ്ധ്യായത്തില്‍ അര്‍ജന്റീന താരങ്ങള്‍ രൂക്ഷമായി അധിക്ഷേപിക്കപ്പെട്ട സംഭവമായിരുന്നു.
അവര്‍ മൃഗങ്ങളെന്ന് !
1966 ലോകകപ്പില്‍ കുടിപ്പകയുടെ രണ്ടാം അദ്ധ്യായം. അര്‍ജന്റീന-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ മത്സരത്തിനിടെ അര്‍ജന്റീന ക്യാപ്റ്റന്‍ ആന്റോണിയോ റാറ്റിന്‍ 33-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താക്കപ്പെടുന്നു. ഇംഗ്ലണ്ടിന്റെ ബോബി ചാള്‍ട്ടണിനെ ഫൗള്‍ ചെയ്തതിന് ആദ്യ മഞ്ഞ കാര്‍ഡ് കണ്ടു നില്‍ക്കെ റഫറിയുമായി കയര്‍ത്തതിന് റാറ്റിന്‍ രണ്ടാം മഞ്ഞകാര്‍ഡും കാണുകയായിരുന്നു. വിധിയില്‍ പ്രതിഷേധിച്ച് ക്യാപ്റ്റന്‍ എട്ട് മിനിറ്റോളം കളത്തില്‍ നിന്നും വിട്ടുപോകാതെ കളിമുടക്കി നിന്നു. ഇംഗ്ലണ്ട് പരിശീലകന്‍ ആല്‍ഫ് റംസി അര്‍ജന്റീന ടീമിനെ അന്ന് മൃഗങ്ങളെന്ന് വിളിച്ച് അധിക്ഷേപിച്ചത് വിവാദമായിരുന്നു.
1962ല്‍ തുടങ്ങിയ കുടിപ്പക
2002ന് സമാനമായ പുറത്താകലായിരുന്നു 1962 ലോകകപ്പിലും അര്‍ജന്റീനയ്‌ക്ക് സംഭവിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പമുണ്ടായിരുന്നത് ഹംഗറിയും ബള്‍ഗേറിയയും. കരുത്തരായ ഹംഗറി രണ്ട് ജയത്തിനൊപ്പം തോല്‍വി അറിയാതെ ഗ്രൂപ്പ് ജേതാക്കളായി. അര്‍ജന്റീന ആദ്യ കളിയില്‍ ബള്‍ഗേറിയയെ തോല്‍പ്പിച്ചു. രണ്ടാം കളിയില്‍ ഇംഗ്ലണ്ടിനോട് തോറ്റത് 1-3ന്. മൂന്നാം മത്സരം ഹംഗറിയുമായി സമനിലയില്‍ പിരിഞ്ഞു. ഇംഗ്ലണ്ടും സമാന ഗതിയില്‍ ഒരു ജയം, ഒരു തോല്‍വി, ഒരു സമനിലയുമായി മൂന്ന് പോയിന്റ്. രണ്ട് ഗോളിന്റെ വ്യത്യാസത്തില്‍ അര്‍ജന്റീനയെ പുറത്താക്കി ഇംഗ്ലണ്ട് നോക്കൗട്ടില്‍ കടന്നു. അര്‍ജന്റീനയെ തോല്‍പ്പിച്ച മികവാണ് ഇംഗ്ലണ്ടിന് ഗുണമായത്.
ഇംഗ്ലണ്ട്-അര്‍ജന്റീന
നേര്‍ക്കുനേര്‍ കണ്ടത് 14 തവണ
ഇരു ടീമുകളും ലോകകപ്പിലടക്കം നേര്‍ക്കുനേര്‍ പോരാടിയത് 14 തവണ. ഇതില്‍ ആറ് തവണ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ അര്‍ജന്റീന വിജയിച്ചു. അഞ്ച് മത്സരങ്ങള്‍ സമനിലയിലായി.
ലോകകപ്പില്‍
1962- 3-1ന് ഇംഗ്ലണ്ട്
1966- 1-0ന് ഇംഗ്ലണ്ട്
1986- 2-1ന് അര്‍ജന്റീന
1998- ഷൂട്ടൗട്ടില്‍ അര്‍ജന്റീന
2002- 1-0ന് ഇംഗ്ലണ്ട്
മറ്റു കൂടിക്കാഴ്‌ച്ചകള്‍
1964-മിനി ലോകകപ്പില്‍ 1-0ന്
അര്‍ജന്റീന
1991-ചലഞ്ച് കപ്പില്‍ 2-2 സമനിലയില്‍
അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങള്‍
1951-ഇംഗ്ലണ്ട്, 1953- അര്‍ജന്റീന, 1953- സമനില, 1974-സമനില, 1977-സമനില, 1980-ഇംഗ്ലണ്ട്, 2000-സമനില, 2005-ഇംഗ്ലണ്ട്
















