പതിവുപോലെ കേരളത്തില്‍ മഴക്കെടുതിയും പ്രളയ ദുരിതവും രൂക്ഷമായി തുടരുകയാണ്. വിവിധ ജില്ലകളിലെ മഴക്കെടുതികളില്‍ 12 പേരാണ് ഇതുവരെ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിതമായി പെയ്യുന്ന മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളില്‍ പരിക്കേറ്റ 13 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
കൊല്ലം, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കടലില്‍ കാണാതായ ആറു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കനത്ത മഴ കൂടുതല്‍ നാശം വിതറിയത് പത്തനംതിട്ട ജില്ലയിലാണ്. റാന്നിയില്‍ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പര്‍ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടില്‍ത്തന്നെയാണ്. പാലാ നഗരംതന്നെ വെള്ളത്തില്‍ മുങ്ങി. സംസ്ഥാനത്തുടനീളം 27 വീടുകള്‍ പൂര്‍ണ്ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന 200 ലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി 5000ലേറെ പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പല ക്യാമ്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. സംസ്ഥാനത്ത് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും മഴ അതിശക്തമായി തുടരുമെന്ന കാലാവസ്ഥ പ്രവചനം ജനങ്ങളില്‍ ഭയം നിറച്ചിരിക്കുകയാണ്.
2018 മുതല്‍ കേരളത്തില്‍ അതിശക്തമായ മഴയും പ്രളയവും തുടര്‍ക്കഥയാണ്. ഇങ്ങനെയൊരു പശ്ചാത്തലം ഉണ്ടായിരുന്നിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. കാലാവസ്ഥ മുന്നറിയിപ്പുകള്‍ ക്രമം തെറ്റാതെ നടക്കുന്നുണ്ടെന്നു മാത്രം. 2018 ലെ പ്രളയം സംഭവിച്ചപ്പോള്‍ ഇത്തരം ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നെതര്‍ലന്‍ഡിലെ മാതൃക ഇവിടെ നടപ്പാക്കുമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ പ്രഖ്യാപിച്ചതാണ്. ഇതിനുവേണ്ടി നെതര്‍ലന്‍ഡ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നീടും പ്രളയങ്ങളുണ്ടായി. പക്ഷേ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ യാതൊന്നും ചെയ്തില്ല. കേന്ദ്രസഹായത്തിനു വേണ്ടി മുറവിളി കൂട്ടുക, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുക. ഇതു മാത്രമാണ് തങ്ങള്‍ക്ക് ചെയ്യാനുള്ളതെന്ന ഭാവമാണ് സര്‍ക്കാരുകള്‍ക്കുള്ളത്. വേറെ ഒരു നടപടിയുമില്ല. ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരും ഇതുതന്നെ ആവര്‍ത്തിക്കുന്നു. പ്രളയവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉദാരമായി സഹായിക്കാറുണ്ട്. പക്ഷേ ഇതുപോലും ശരിയായി വിനിയോഗിക്കാറില്ല എന്നതാണ് വസ്തുത.
ലോകം കാലാവസ്ഥ വ്യതിയാനത്തിലൂടെയാണ് കടന്നുപോകുന്നത്. മുന്‍കാലങ്ങളില്‍ ഉണ്ടാകാതിരുന്ന പ്രതിഭാസങ്ങള്‍ മനുഷ്യരുടെ ജീവനെടുക്കുന്നു. അണക്കെട്ടുകളിലെ അമിത ജലസംഭരണം, നദിയോരങ്ങള്‍ കയ്യേറല്‍, നഗരങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍, പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വനം കയ്യേറ്റം, വനനശീകരണം, നിയമവിരുദ്ധമായ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം തുടങ്ങിയവയൊക്കെ മഴക്കാലത്ത് ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഇതൊക്കെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ എടുത്തെങ്കില്‍ മാത്രമേ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും മനുഷ്യരെ രക്ഷിക്കാന്‍ കഴിയൂ. ലോകരാഷ്‌ട്രങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരെ നൂതനമായ പല നടപടികളും സ്വീകരിക്കുമ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നുമാത്രമല്ല, ഇവിടത്തെ ഭരണാധികാരികള്‍ ഇതിനെക്കുറിച്ച് കാര്യമായി ബോധവാന്മാരുമല്ല. പ്രകൃതി ദുരന്തങ്ങള്‍ ജനങ്ങളെ വേട്ടയാടുന്ന സമയത്തും വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് ഭരണാധികാരികള്‍ മുന്‍ഗണന നല്‍കുന്നത്.
ഇന്റര്‍നെറ്റ് മുതലായ അതിനൂതന വിവര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് യഥാസമയം മുന്നറിയിപ്പ് നല്‍കി ദുരന്തങ്ങളുടെ വ്യാപ്തി കുറയ്‌ക്കാന്‍ കഴിയും. ഉരുള്‍പൊട്ടലിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന റഡാര്‍ സംവിധാനം പല രാജ്യങ്ങളിലുമുണ്ട്. ഉരുള്‍പൊട്ടല്‍ വര്‍ഷംതോറും സംഭവിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഭരണാധികാരികള്‍ ആലോചിക്കുന്നതു പോലുമില്ല. നെതര്‍ലന്‍ഡിലെ ‘റൂം ഫോര്‍ റിവര്‍’ സംവിധാനം കൊണ്ടുവരുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണല്ലോ പിണറായി സര്‍ക്കാര്‍ ചെയ്തത്. ഇനിയെങ്കിലും ദുരന്തങ്ങളെ നേരിടുന്നതില്‍ കേരളത്തിലെ ഭരണസംവിധാനം ഉയര്‍ന്നു ചിന്തിക്കുകയും ഫലപ്രദമായി പ്രവര്‍ത്തിക്കുകയും വേണം. ഇതിന് തയ്യാറാവാത്ത ഭരണാധികാരികളെയും ഭരണകൂടങ്ങളെയും ജനങ്ങള്‍ ശിക്ഷിക്കുക തന്നെ വേണം.
















