Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സെഷന്‍സ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ ഇടപെട്ട് ഹൈക്കോടതി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ വാക്കുകൾക്ക് പ്രാമുഖ്യം നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാക്കണമെന്നും കോടതി. ഇതോടെ സംസ്ഥാന സർക്കാരുകൾ രാഷ്‌ട്രീയ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയിരുന്ന നിയമനങ്ങൾ ഇനി മുതൽ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാകും.

സര്‍ക്കാരിന്റെ കരട് സര്‍ക്കുലറില്‍ കോടതി ഭേദഗതി വരുത്തിയതോടെ ജില്ലാ കളക്ടര്‍മാരുടെ അഭിപ്രായത്തിന് ഇനി മുന്‍ഗണന ലഭിക്കില്ല. അപേക്ഷകരുടെ പശ്ചാത്തലം പരിഗണിക്കുക മാത്രമാകും ജില്ലാ കളക്ടറുടെ ചുമതല. നിയമന പ്രക്രിയയിൽ ജില്ലാ പോലീസ് മേധാവിമാരെ കൂടി ഉൾപ്പെടുത്താമെന്ന സർക്കാർ നിർദ്ദേശവും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. പശ്ചാത്തലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കണമെന്നതൊഴികെ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിയമന പ്രക്രിയയില്‍ മറ്റ് പങ്കുകളൊന്നും ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു.

പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനം സര്‍ക്കാര്‍ നടത്താനിരിക്കെയാണ് നിര്‍ദേശം. സർക്കുലറിലെ മൂന്നാം വകുപ്പിലെ അർഹമായ പരിഗണന എന്ന വാക്ക് തിരുത്തി അർഹമായ പ്രാമുഖ്യം എന്നാക്കി ഡിവിഷൻ ബെഞ്ച് മാറ്റി. അമികസ് ക്യൂറി പി. ദീപകിന്റെ അഭിപ്രായം ശരിവെച്ചാണ് ഹൈക്കോടതിയുടെ ഭേദഗതി. ഹർജിക്കാരന്റെ അഭിഭാഷകനായ എസ്‌കെ ആദിത്യന്റെ എതിർപ്പ് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.

Recent Posts