കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്.ഇരുപത്തിനാല് പ്രതികള്‍ 60 ദിവസം ജയിലില്‍ കിടന്നിട്ടും ജാമ്യം ലഭിക്കാതായതോടെ ആണ് ഇത്.
ഏഴ് പ്രതികളാണ് ജാമ്യം തേടി നിലവില്‍ ഹൈക്കോടതിയെ സമീപിച്ചത്.ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരെയാണ് വാദത്തിനായി സി പി എം നിയോഗിച്ചിട്ടുളളത്.എന്നാല്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനെ എത്തിച്ച് ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് ഇഡി ഒരുങ്ങുന്നതെന്നാണ് സൂചന.
ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടാഴ്ചക്കുള്ളില്‍ ജാമ്യം ലഭിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ രണ്ട് വട്ടം സെഷന്‍സ് കോടതി ജാമ്യ ഹര്‍ജി തള്ളി. ഇഡിയും കേസില്‍ കക്ഷി ചേര്‍ന്നത് പ്രതികള്‍ക്ക് തിരിച്ചടിയായി.
അഞ്ചാം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനില്‍കുമാര്‍, ഷഫീഖ്, കിരണ്‍, നിഷാദ്, ജീവന്‍ അടക്കം 7 പേര്‍ ഇതിനകം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതികള്‍ക്കായി മുന്‍ ഡിജിപി ടിഎ ഷാജി, മുന്‍ അഡ്വൊക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണകുറുപ്പ്, മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരായ വിജയഭാനു, എസ് രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയില്‍ ഹാജരാകുന്നത്. മാധ്യമ വാര്‍ത്തകള്‍ പ്രകാരമാണ് പലരെയും പ്രതിയാക്കിയത്, വധശ്രമം ചുമത്തേണ്ട കുറ്റമില്ല, ആര്‍ക്കും ഗുരുതര പരിക്കില്ല, ആയുധം ഉപയോഗിച്ചില്ല, തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല എന്നിങ്ങനെയാണ് പ്രതികളുടെ വാദം.
കേസില്‍ ഇഡി എതിര്‍ കക്ഷിയാണെങ്കിലും ഹൈക്കോടതിയില്‍ പല കേസിലും ഇഡിയെ കക്ഷിയാക്കിയിട്ടില്ല. വ്യാഴാഴ്ച മുതല്‍ അടുത്ത മാസം 4 വരെ പല ദിവസങ്ങളിലായി ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.
നേരത്തെ പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിലപാടെടുത്തതിനെ തുടര്‍ന്ന് ഒരു പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
















