ഉസ്ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ യുവാവ് മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടി ഇന്ന് നാട്ടിലെത്താനായി ടിക്കറ്റ് റിസർവേഷൻ ചെയ്തിരുന്നു. അതേസമയം പ്രതിക്കെതിരെ കേരളത്തില്‍ കേസെടുത്തു. വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ 11 മണിയോടെ റീ പോസ്റ്റ്‌മോര്‍ട്ടം നടക്കും.
കൊല്ലപ്പെട്ട സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വേറെയും മുറിവുകളുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രതി പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം മുന്‍പും ഉപദ്രവിച്ചിരുന്നതായാണ് സംശയം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത് റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴിയിൽ പ്രതി നേരത്തെയും സാവരിയയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടി താഴെ വീണു എന്ന് പറഞ്ഞാണ് പ്രതി ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല.
















