വയനാട്: കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ സാഹചര്യം മന്ത്രിസഭാ യോഗം വിലയിരുത്തിയെന്നും കരാര്‍ കമ്പനി നിര്‍ദേശം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും. കേന്ദ്രം നിർമ്മാണത്തിന് അനുമതി കൊടുത്തപ്പോൾ 50 നിബന്ധനകൾ പറഞ്ഞിരുന്നു. അത് പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. മണ്ണ് നീക്കം ചെയ്യാത്തതിൽ ഗുരുതര പാളിച്ചകൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.
തുരങ്ക പാത വികസനം തടസപ്പെടുത്താൻ നടക്കുന്ന വികസന വിരുദ്ധനാണ് താൻ എന്നാണ് നേരത്തെ സിപിഎം ആരോപിച്ചത്. അന്ന് പരിസ്ഥിതി ആഘാത പഠനം അടക്കം നടത്തണമെന്ന് താൻ പറഞ്ഞിരുന്നു. മണ്ണ് പരിശോധിക്കണമെന്നും പറഞ്ഞിരുന്നു. അന്ന് മണ്ണ് പരിശോധനാ വിദഗ്‌ധൻ എന്നാണ് തന്നെ കളിയാക്കിയത്. നിലവിൽ എന്ത് സംഭവിച്ചുവെന്ന് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കള്ളാടി മണ്ണിടിച്ചില്‍ കാണാതായ അഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എംഡി ഇംമ്രാന്‍, ബിക്രം സിങ് റാണാ, രാഹുല്‍ ശര്‍മ്മ, രാകേഷ്, അന്‍സാരി എന്നിവര്‍ക്കായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പാലത്തിന് സമീപം കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങളെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം ഇന്ന് പുനരാരംഭിച്ചത്. സ്‌പോര്‍ട് ലൊക്കേഷന്‍ ക്യാമറയും ഡ്രോണ്‍ കാമറയും തെരച്ചിലായി ഉപയോഗിക്കുന്നുണ്ട്.
ഇന്നലെ അപകടത്തില്‍ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് പൊലീസ് സർജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചാണ് പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കിയത്. മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.
















