Football

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഷീട്ടില്‍: പ്രസിഡന്റ് ട്രംപ് ഇടപെട്ട് ബലോഗന്റെ സസ്‌പെന്‍ഷന്‍ ഫിഫയെകൊണ്ട് പിന്‍വലിപ്പിച്ചിട്ടും രക്ഷയില്ല. അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ 2026ല്‍ ഇനി അമേരിക്കന്‍ കളിയില്ല. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയം അവരെ 4-1ന് തകര്‍ത്ത് മുന്നേറി. ശനിയാഴ്‌ച്ച പുലര്‍ച്ചെ 12.30ന് ബെല്‍ജിയം സ്പെയിനുമായി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
ചാള്‍സ് ഡി കെറ്റെലയര്‍ നേടിയ ഇരട്ടഗോളും ഹന്‍സ് വനാകെന്‍ നേടിയ ഹെഡ്ഡര്‍ ഗോളും പകരക്കാരനായി ഇറങ്ങി രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ റൊമേലു ലുക്കാക്കു നേടിയ ഗോളും ബെല്‍ജിയത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശത്തിന്റെ കഥ അറിയിച്ചപ്പോള്‍ മാലിക് ടില്‍മാന്‍ നേടിയ ഫ്രീക്കിക്ക് ഗോളിന്റെ മാത്രം ആശ്വാസത്തില്‍ അമേരിക്ക സ്വന്തം നാട്ടില്‍ കളം നിഷേധിക്കപ്പെട്ടവരായി. റൗണ്ട് ഓഫ് 32 മത്സരത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന ഫോളാരിന്‍ ബലോഗന്‍ കളത്തില്‍ മടങ്ങിയെത്തിയത് മത്സരത്തിന്റെ വാര്‍ത്താ മര്‍മ്മമായി.

മദ്ധ്യനിര താരം കെവിന്‍ ഡിബ്രൂയിനെയ്‌ക്ക് പരിക്കേറ്റതിനൊപ്പം സ്ടൈക്കര്‍ റൊമേലു ലുക്കാക്കുവിനെ സൈഡ് ബെഞ്ചില്‍ ഇരുത്തിയുമാണ് പരിശീലകന്‍ റൂഡി ഗാര്‍ഷ്യ ബെല്‍ജിയം പോരാളികളെ ഇറക്കിയത്. പന്ത് കൂടുതല്‍ സമയം കൈവശം വച്ചുകൊണ്ട് അമേരിക്ക നന്നായി പൊരുതിയെങ്കിലും മികച്ച മുന്നേറ്റങ്ങള്‍ രൂപപ്പെടുത്തിയും ഗോളവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ബെല്‍ജിയം വിജയം നേടിയെടുക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 2-1ന് ലീഡ് ചെയ്ത ബെല്‍ജിയത്തിന് രണ്ടാം പകുതി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ ഗോളി മാറ്റ് ഫ്രീസിന്റെ ഗുരുതര പിഴവില്‍ നിന്ന് ലീഡ് വര്‍ദ്ധിപ്പിക്കാനായി. ഈ നിരാശ അമേരിക്കയുടെ സമ്മര്‍ദ്ദം ഇരട്ടിയാക്കിയതോടെ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് അവര്‍ അറിയിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരു ഗോള്‍ കൂടി വഴങ്ങി കീഴടങ്ങി.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ചാള്‍സ് ഡി കെറ്റെലയര്‍ ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. 31-ാം മിനിറ്റില്‍ ഫ്രീക്കിക്ക് വലയിലെത്തിച്ച് ടില്‍മാന്‍ അമേരിക്കയ്‌ക്ക് സമനില സമ്മാനിച്ചതാണ്. രണ്ട് മിനിറ്റിനകം വനാകെന്‍ നേടിയ ഗോളില്‍ ബെല്‍ജിയം വീണ്ടും മുന്നിലെത്തി. ആദ്യ പകുതി ബെല്‍ജിയം ലീഡില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ അമേരിക്കന്‍ ഗോളി ബോക്സിന് തൊട്ടരികത്തെത്തി കളിച്ചുകൊണ്ട് വരുത്തിവച്ച പിഴവ് വലിയ അപകടത്തില്‍ കലാശിക്കുകയായിരുന്നു. ബെല്‍ജിയം ലീഡ് 3-1 ആയി ഉയര്‍ന്നു. കളിയുടെ 66-ാം മിനിറ്റില്‍ ഇറങ്ങിയ റൊമേലു ലുക്കാക്കു 90+3-ാം മിനിറ്റില്‍ ബെല്‍ജിയത്തിനായി നാലാം ഗോളും നേടി.

ബെല്‍ജിയം
ഗോള്‍ 1
അമേരിക്കന്‍ ബോക്സിനകത്തേക്ക് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ഇടത് ഭാഗത്ത് കൂടി മുന്നേറിയ ബെല്‍ജിയം താരം നിക്കോളാസ് റാസ്‌കിന്‍ ക്ലോസ് റേഞ്ചിലേക്ക് ഗ്രൗണ്ട് ഷോട്ടിലൂടെ ഒന്നാന്തരമൊരു പാസ് നല്‍കി. അതിലേക്ക് ഓടിയെത്തിയ ചാള്‍സ് ഡി കെറ്റെലയര്‍ വലംകാല്‍ കൊണ്ട് സമര്‍ത്ഥമായി പന്തിനെ വലയുടെ വലത് ഭാഗത്തേക്ക് ഉയര്‍ത്തിയിട്ടു. ഇടത് ഭാഗത്ത് കൂടി കണ്ട മുന്നേറ്റത്തിനെതിരെ തയ്യാറെടുത്തു നിന്ന ബെല്‍ജിയം ഗോളി മാറ്റ് ഫ്രീസിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ഗോള്‍ 2
ഹൈബോളിലൂടെയായിരുന്നു ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍. വലത് വിങ്ങില്‍ കളിച്ചിരുന്ന ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് പന്തുമായി അമേരിക്കന്‍ ബോക്സിനു പുറത്ത് ഇടത് ഭാഗത്ത് കൂടി മുന്നേറി. പ്രതിരോധ കോട്ട കെട്ടി കാത്തു നിന്ന അമേരിക്കന്‍ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തി നല്‍കിയൊരു ഒന്നാന്തരം ക്രോസ് ക്ലോസ് റേഞ്ചിലുണ്ടായിരുന്ന കെറ്റെലയര്‍ ചാടി ഉതിര്‍ത്തൊരു ഹെഡ്ഡറില്‍ പന്ത് പിഴവില്ലാതെ വലയില്‍. ബെല്‍ജിയം ആഘോഷം തുടങ്ങി. കെറ്റെലയറുടെ ഇരട്ടഗോള്‍ ആഘോഷവും.

ഗോള്‍ 3
മത്സരം 57 മിനിറ്റിലെത്തിയപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ബെല്‍ജിയം നടത്തിയൊരു വേഗക്കുതിപ്പിന് ബോക്സിന് പുറത്തെത്തി തടയാന്‍ ശ്രമിച്ച അമേരിക്കന്‍ ഗോളി മാറ്റ് ഫ്രീസ് പന്ത് വേഗത്തില്‍ ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ പോയി. ആ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത ഹന്‍സ് വനാകെന്‍ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം വേഗം കുറഞ്ഞൊരു ലോങ് റേഞ്ചറിലൂടെ ഗോള്‍ കണ്ടെത്തി.

ഗോള്‍ 4
മത്സരം രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈം പുരോഗമിക്കവെ അമേരിക്കന്‍ ബോക്സിന് പുറത്ത് വലത് മൂലയില്‍ നിന്ന് പന്തുമായി മുന്നോട്ട് കുതിച്ച സൂപ്പര്‍ താരം റൊമേലു ലുക്കാക്കു രണ്ട് പ്രതിരോധ താരങ്ങളെ വട്ടം കറക്കി ടൈറ്റ് ആംഗിളില്‍ നിന്ന് തൊടുത്ത വലംകാല്‍ ഷോട്ട് വലയില്‍ കയറുകയായിരുന്നു.

അമേരിക്ക
ഗോള്‍ 1
ബെല്‍ജിയത്തിന്റെ ത്രോയിന്‍ ക്ലിയര്‍ ചെയ്തതില്‍ നിന്നുള്ള കൗണ്ടര്‍ അറ്റാക്കിലൂടെ അമേരിക്ക നടത്തിയ മുന്നേറ്റത്തെ ബെല്‍ജിയം തടഞ്ഞത് ഫൗള്‍ ചെയ്തുകൊണ്ട്. ഇതിന് അനുകൂലമായി ലഭിച്ച ഫ്രീക്കിക്ക് എടുത്തത് മാലിക് ടില്‍മാന്‍. ബോക്സിന് കുറച്ച് അകലെ മദ്ധ്യഭാഗത്ത് ലഭിച്ച ഫ്രീക്കിക്ക് പ്രതിരോധ കോട്ടയെ ഭേദിച്ച് വലയിലെത്തുമ്പോള്‍ പരിചയ സമ്പന്നനായ ബെല്‍ജിയം ഗോളി തിബോ കുര്‍ത്വായ്‌ക്ക് ജഡ്ജ് ചെയ്യാനായില്ല. പന്ത് കൃത്യമായി വലയില്‍.

 

Recent Posts