തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ഇ.ഡി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്ത സംഭവത്തിൽ പറഞ്ഞ വാക്ക് പാലിക്കാതെ സിപിഎം . സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റു കൂടിയാണ് ശ്രീകാര്യം സ്വദേശിയായ ആർ.ശ്യാംരാജിന്റെ വാഹനമാണ് സിപിഎമ്മുകാർ തല്ലിത്തകർത്തത്. ആക്രമണത്തിൽ കാറിന്റെ ചില്ല് തെറിച്ച് ശ്യാംരാജിന്റെ കണ്ണിനു പരുക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ശ്യാമിന്റെ 2 കണ്ണിലെയും കൃഷ്ണമണിക്ക് പരുക്കുണ്ടെന്നു പരിശോധനയിൽ വ്യക്തമായിരുന്നു.
അന്ന് എ എ റഹീം അടക്കമുള്ള സിപിഎം നേതാക്കൾ പറഞ്ഞത് സംഭവത്തിൽ ഡ്രൈവർക്കുണ്ടായ നഷ്ടം നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു. ഒരു തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ പാർട്ടിക്ക് കൃത്യമായ ഖേദമുണ്ട്. ആ നഷ്ടം പരിഹരിക്കുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ട്. ഡ്രൈവർ ശ്യാമുമായി പാർട്ടി നേതാക്കൾ നേരിട്ട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശങ്കകൾ പൂർണ്ണമായും നീക്കാനുള്ള കാര്യങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാകും.’ – അന്ന് എ.എ. റഹീം പറഞ്ഞത് ഇങ്ങനെയാണ്. കാര്യങ്ങൾ പരിശോധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
എന്നാൽ അതൊക്കെ ഇന്ന് പാർട്ടി മറന്ന മട്ടാണ്. ‘ 1.80 ത്തോളം രൂപയുണ്ടെങ്കിൽ കാർ പുറത്തിറക്കാനാകും .. കാർ സർവ്വീസ് സെന്ററിൽ പണിയെല്ലാം കഴിഞ്ഞ് കിടക്കുകയാണ്, ‘പാർട്ടി സഹായിക്കുമെന്നാണ് പറഞ്ഞിരുന്നത്, എന്നാൽ ആ സമയത്ത് വിളിച്ചതല്ലാതെ പിന്നെ പാർട്ടിക്കാരാരും വിളിച്ചിട്ടില്ല. വണ്ടി ശരിയാകട്ടെ എന്നാണ് പറഞ്ഞത്, ഇപ്പോളൊരു അനക്കവുമില്ല. വണ്ടി എങ്ങനേലും ഇറക്കണം, ഇന്ന് കാശടച്ചാൽ ഇന്നിറക്കാം. പക്ഷെ അതിന്റെ പേരിൽ പാർട്ടിക്കാരുടെ പിറകെ നടക്കാൻ താൽപ്പര്യമില്ല, അവർ സഹായിക്കുമെങ്കിൽ സഹായിക്കട്ടെ ” എന്നാണ് ശ്യാം രാജ് പറയുന്നത്.നിലവിൽ മറ്റ് വഴിയില്ലാതെ കൂലിപ്പണിക്ക് പോകുകയാണ് ശ്യാം രാംജ്.















